കല്ലമ്പലം: മൂതലയിൽ വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലെ മുഖ്യ ആസൂത്രകനും അറസ്റ്റിൽ. വർക്കല, മേൽവെട്ടൂർ പുതുവൽ പുത്തൻവീട്ടിൽ വിഷ്ണുവാണ് (27) പിടിയിലായത്. മൂതല മോളിചന്ത വടക്കേതോട്ടത്തിൽ മനോജിന്റെ വീട്ടിലാണ് ജൂൺ 8ന് പുലർച്ചെ കവർച്ച നടന്നത്. സംഭവത്തിൽ നിരവധി മോഷണ കേസുകളിൽ പ്രതികളായ ഫാന്റം പൈലി, കണ്ണപ്പൻ രതീഷ് എന്നിവരെ കന്യാകുമാരി മാർത്താണ്ഡത്തെ ഒളിസങ്കേതത്തിൽ നിന്ന് നേരത്തെ പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതിൽ നിന്നാണു വിഷ്ണുവിന്റെ പങ്ക് തെളിഞ്ഞത്.
മനോജും കുടുംബവും ഒരാഴ്ച വീട്ടിൽ നിന്ന് മാറിനിന്ന സമയത്താണ് മോഷണം നടന്നത്. വീട്ടിലുണ്ടായിരുന്ന വളർത്തുനായയെ വരുതിയിലാക്കിയ ശേഷമായിരുന്നു കവർച്ച. പൂട്ടിയിട്ടിരിക്കുന്ന വീടുകളിൽ മുൻവാതിൽ പൊളിച്ച് കയറുന്ന കള്ളന്മാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വീടുകളിലെ കാവൽനായ്ക്കളെ മെരുക്കുന്ന മോഷ്ടാക്കൾ സി.സി.ടിവി കാമറകളുടെ ഡി.വി.ആറും കവർന്നതിന് ശേഷമാണ് സ്ഥലം വിടുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പള്ളിക്കൽ പൊലീസ് ഇൻസ്പെക്ടടർ പി. ശ്രീജിത്ത് പറഞ്ഞു.
തന്നിലേക്ക് അന്വേഷണം എത്തുന്നത് മനസിലാക്കിയതോടെ വിഷ്ണു മൂന്ന് മാസമായി ഒളിവിലായിരുന്നു. വീട് കുത്തിത്തുറന്നുള്ള മോഷണം, ബൈക്ക് മോഷണം, ബൈക്കിലെത്തി മാലപൊട്ടിക്കൽ എന്നിവയിൽ പ്രതിയാണിയാൾ. എസ്.ഐമാരായ എം. സഹിൽ, ബിജു, സീനിയർ സി.പി.ഒമാരായ സുധീർ, മനോജ്, ബിനു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഫോട്ടോ: അറസ്റ്റിലായ വിഷ്ണു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |