കിളിമാനൂർ: ആംബുലൻസ് ഡ്രൈവറെ മർദിച്ച ഗൃഹനാഥനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളല്ലൂർ ശിവൻമുക്ക് മാഹീൻ മൻസിലിൽ ഫസിലുദ്ദീനാണ് (67) അറസ്റ്റിലായത്. കരമന സ്പെഷ്യൽ സബ് ജയിലിന് സമീപം എസ്.എം മൻസിലിൽ താമസിക്കുന്ന വെഞ്ഞാറമൂട്ടിലെ ആംബുലൻസ് ഡ്രൈവർ മുഹമ്മദ് ജലീലിനാണ് (40) മർദ്ദനമേറ്റത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇക്കഴിഞ്ഞ 16ന് ഫസിലുദ്ദീൻ പൊലീസ് സ്റ്റേഷനിൽ വിളിച്ച് തനിക്ക് സുഖമില്ലെന്നും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് മുഹമ്മദ് ജലീൽ ആംബുലൻസുമായെത്തി ഫസിലുദ്ദീനെ കേശവപുരം ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. വലിയ ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഇവിടെ നിന്ന് ഉടൻ ഡിസ്ചാർജ്ജ് ചെയ്തു. വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ ഡ്രൈവർ ശ്രമിച്ചപ്പോൾ പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന് ഫസിലുദ്ദീൻ ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതെ വീട്ടിലേക്ക് പോയതിനാൽ പ്രകോപിതനായ ഇയാൾ ജലീലിനെ കേബിൾ വയർ ഉപയോഗിച്ച് മർദ്ദിക്കുകയും കഴുത്തിൽ കേബിൾ ചുറ്റി ശ്വാസംമുട്ടിക്കുകയുമായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട ഡ്രൈവറുടെ പരാതിയിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |