കാബൂൾ : അഫ്ഗാനിസ്ഥാനിലെ പ്രശസ്തമായ കാബൂൾ യൂണിവേഴ്സിറ്റിയിൽ ഡിഗ്രി മാത്രം യോഗ്യതയുള്ളയാളെ വി സിയാക്കി താലിബാൻ സർക്കാർ ഉത്തരവിറങ്ങി. നിലവിൽ പി എച്ച് ഡി യോഗ്യതയുള്ള പണ്ഡിതനായ മുഹമ്മദ് ഒസ്മാൻ ബാബുരിയെ മാറ്റിയാണ് കേവലം ഡിഗ്രി മാത്രമുള്ള മുഹമ്മദ് അഷ്റഫ് ഗൈറാത്തിനെ നിയമിച്ചത്. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെങ്കിലും കടുത്ത താലിബാൻ അനുഭാവിയായതാണ് ഗൈറാത്തിന്റെ അധിക യോഗ്യതയായി സർക്കാർ പരിഗണിച്ചത്. സർവകലാശാലയുടെ തലവനായി ഗൈറാത്തിനെ നിയമിച്ചതിന് എതിരെ പ്രതിഷേധം ശക്തമാണ്. യൂണിവേഴ്സിറ്റിയിൽ നിന്നും എഴുപതോളം ഉന്നത യോഗ്യതയുള്ള അദ്ധ്യാപകർ ഈ നിയമനത്തിൽ പ്രതിഷേധിച്ച് രാജി സമർപ്പിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.
താലിബാന് അനുകൂലമായി മുൻപും നിലപാടുകൾ സ്വീകരിച്ചയാളാണ് ഗൈറാത്ത്. മാദ്ധ്യമപ്രവർത്തകരുടെ അടക്കം കൊലപാതകങ്ങളിൽ താലിബാൻ പക്ഷം ചേർന്ന് ഇയാൾ നിരവധി ട്വീറ്റുകൾ ചെയ്തിട്ടുണ്ട്. വിസിയാവുന്നതിനുള്ള മതിയായ യോഗ്യതകൾ തനിക്കുണ്ടെന്നാണ് വിമർശകരോട് ഗൈറാത്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്. 2008 ൽ താൻ ജേണലിസത്തിൽ ബിരുദം നേടിയിട്ടുണ്ട്, പതിനഞ്ച് വർഷത്തെ പ്രവർത്തന പരിചയവും തനിക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ പി എച്ച് ഡി യോഗ്യതയുള്ള പണ്ഡിതനെ മാറ്റി ബി എക്കാരനെ രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റിയുടെ വി സി ആക്കിയതിൽ ജനങ്ങളും രോഷാകുലരാണ്. സമൂഹമാദ്ധ്യമങ്ങളിലും ഇക്കാര്യത്തിൽ ഏറെ പേർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |