ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം സുദൃഢമാക്കാനും പരസ്പര വ്യാപാരം വർദ്ധിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ധാരണയായി. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളിൽ ഇന്ത്യയുടെ ആശങ്ക ബൈഡനെ മോദി അറിയിച്ചു.
ആഗോള സുരക്ഷ, അതിർത്തി കടന്നുള്ള ഭീകരവാദം, സുരക്ഷിതവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല, കൊവിഡിനെ നേരിടൽ തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
ബൈഡനുമായുള്ള ചർച്ചകളിലെ എല്ലാ വിഷയങ്ങളും ഇന്ത്യ-യു.എസ് ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണായകമാണെന്ന് മോദി പറഞ്ഞു. കൊവിഡ് പ്രതിരോധം, കാലാവസ്ഥാ മാറ്റം, ക്വാഡ് കൂട്ടായ്മ തുടങ്ങിയ മേഖലകളിലെ ബൈഡന്റെ ഇടപെടലുകളെ അദ്ദേഹം അഭിനന്ദിച്ചു. നൂറ്റാണ്ടിലെ മൂന്നാം ദശാബ്‌ദം രൂപപ്പെടുത്തുന്നതിൽ ബൈഡന് നിർണായക പങ്കുണ്ട്.
പരസ്പരമുള്ള ആവശ്യങ്ങൾ നിറവേറ്റാൻ വാണിജ്യ ഇടപാടുകൾക്കുള്ള പ്രാധാന്യം വിശദീകരിച്ച മോദി, സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗത്തിനുള്ള അവസരങ്ങൾ വിനിയോഗിക്കണമെന്ന് നിർദ്ദേശിച്ചു. തനിക്കും ഔദ്യോഗിക സംഘത്തിനും യു.എസിൽ ലഭിച്ച വരവേൽപ്പിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കൂടിക്കാഴ്ച ഇന്തോ-യു.എസ് ബന്ധത്തിൽ പുതിയ അദ്ധ്യായമാണെന്ന് ബൈഡൻ പറഞ്ഞു. ഇന്ത്യയും യു.എസും ഒന്നിച്ചാൽ നിരവധി ആഗോള വെല്ലുവിളികൾക്ക് പരിഹാരമുണ്ടാക്കാൻ സാധിക്കും. ഗാന്ധിജി മുന്നോട്ടുവച്ച വിശ്വാസത്തിന്റെയും പരസ്പര ധാരണയുടെയും ആശയങ്ങൾക്ക് ഇന്നത്തെ കാലത്ത് വലിയ പ്രാധാന്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |