കുവൈറ്റ് സിറ്റി: രാജ്യത്ത് വാക്സിനേഷൻ നിർബന്ധമാക്കുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി കുവൈറ്റ് അദ്ധ്യാപകർ തെരുവിലിറങ്ങി. സർക്കാരിനെതിരെ പ്ലക്കാർഡുകളും ബാനറുകളുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയ കാര്യാലയത്തിന് മുന്നിലാണ് വാക്സിനെടുക്കാത്ത അദ്ധ്യാപകർ പ്രതിഷേധിച്ചത്. ഇവർക്ക് പിന്തുണയുമായി രക്ഷിതാക്കളും രംഗത്തെത്തി. വാക്സിൻ സ്വീകരിച്ചവരെ മാത്രമേ സ്‌കൂളുകളിൽ പ്രവേശിപ്പിക്കൂവെന്ന സർക്കാർ നിർദ്ദേശത്തിനെതിരേയാണ് പ്രതിഷേധം. വാക്സിൻ എടുക്കാത്തപക്ഷം ആഴ്ചയിലൊരിക്കൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
വാക്സിനെടുക്കുകയോ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യാതെ 15 ദിവസം ക്ലാസ്സിൽ ഹാജരാവാതിരിക്കുന്ന അദ്ധ്യാപകരെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. വാക്സിൻ എടുക്കാത്തവർ ജോലിയിൽ നിന്ന് പുറത്താവുമെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. ഇത് വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. തീരുമാനം പുനപരിശോധിച്ചില്ലെങ്കിൽ അദ്ധ്യാപകർ കൂട്ട അവധിയെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യത്ത് കൊവിഡ് വ്യാപനത്തിലെ കുറഞ്ഞതിനെ തുടർന്നാണ് ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിക്കാൻ അധികൃതർ തീരുമാനമെടുത്തത്. സ്വകാര്യ സ്‌കൂളുകൾ സെപ്റ്റംബർ 27നും സർക്കാർ സ്‌കൂളുകൾ ഒക്ടോബർ മൂന്നിനും തുറക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ പ്രതിഷേധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |