യുഎൻ ജനറൽ അസംബ്ലിയിൽ കാശ്മീർ വിഷയം ഉയർത്തിക്കാട്ടി വിമർശിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇന്ത്യ മറുപടി നൽകിയിരുന്നു. പാകിസ്ഥാൻ ഭീകരവാദത്തെ മഹത്വവൽക്കരിക്കുന്ന രാജ്യമാണെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ രൂക്ഷമായിട്ടാണ് വിമർശിച്ചത്.
ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ 2019 ലെ തീരുമാനത്തെയൊക്കെ വീഡിയോ വഴി നടത്തിയ ഒരു പ്രസംഗത്തിൽ ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. പാകിസ്ഥാൻ തീവ്രവാദികളെ പരിപോഷിക്കുകയാണെന്നും, അവരുടെ നയങ്ങൾ കാരണം ലോകം മുഴുവൻ കഷ്ടപ്പെട്ടുവെന്ന് സ്‌നേഹ ദുബെ തിരിച്ചടിച്ചു.
ജമ്മു കാശ്മീരിലെയും ലഡാക്കിലെയും മുഴുവൻ കേന്ദ്രഭരണ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, പാകിസ്ഥാൻ കൈയടക്കിവച്ചിരിക്കുന്ന മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നും സ്നേഹ ആവർത്തിച്ചു. പാകിസ്ഥാന് ചുട്ടമറുപടി നൽകിയതോടെ ആഗോളതലത്തിൽ പ്രശംസ നേടിയിരിക്കുകയാണ് ഈ യുവ നയതന്ത്രജ്ഞ. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ സ്നേഹയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.
Isn't she brilliant. I am impressed. So happy to see young guns do so well.
— Krushna (@govindagopala) September 25, 2021
2012 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഓഫീസറാണ് സ്‌നേഹ ദുബെ. ഗോവയിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ഉന്നത പഠനത്തിനായി പൂനെ ഫെർഗൂസൺ കോളേജിലേക്ക് പോയി. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) എംഫിലും പൂർത്തിയാക്കി.
ഐ എഫ് എസ് ഉദ്യോഗസ്ഥയാകുക എന്നത് 12 വയസുമുതലുള്ള സ്‌നേഹയുടെ സ്വപ്‌നമായിരുന്നു. ഐ എഫ് എസ് ഉദ്യോഗസ്ഥയായാൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ മികച്ച അവസരം ലഭിക്കുമെന്ന് അവൾ വിശ്വസിച്ചു. 2011 ൽ ആദ്യ ശ്രമത്തിൽ സിവിൽ സർവീസസ് പരീക്ഷയിൽ വിജയിച്ചു.
ഐ എഫ് എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം സ്‌നേഹയുടെ ആദ്യ നിയമനം വിദേശ കാര്യ മന്ത്രാലയത്തിലായിരുന്നു. 2014ൽ അവർ മഡ്രിഡിലെ ഇന്ത്യൻ എംബസിയിലെത്തി. സ്‌നേഹയുടെ പിതാവ് ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുന്നു, അമ്മ ഒരു സ്‌കൂൾ അദ്ധ്യാപികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |