ഇന്ത്യ കണ്ട മഹാശാസ്ത്രജ്ഞൻമാരിൽ ഒരാളായ താണുപത്മനാഭൻ വിട വാങ്ങിയത് കഴിഞ്ഞയാഴ്ചയാണ്. അദ്ദേഹത്തിന്റെ ശാസ്ത്രജീവിതത്തിലൂടെ...
ഇന്ത്യയിലെമ്പാടുമുള്ള പ്രപഞ്ചശാസ്ത്ര വിദ്യാർത്ഥികൾ സ്നേഹത്തോടെ താണു പദ്മനാഭനെ വിളിച്ചത് 'പാഡി" എന്നാണ്. പാഡിയുടെ ഫിസിക്സ് ക്ലാസുകൾ പല തരം അമൂല്യവസ്തുക്കൾ കണ്ടു പിടിയ്ക്കാനുള്ള ഒരുതരം നിധിവേട്ട പോലെ ആണെന്ന് പറയാം. പ്രപഞ്ചവിജ്ഞാനത്തിന്റെ ആഴമേറിയ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന മായാജാലം അതിൽ ഒളിച്ചിരിപ്പുണ്ട്. നിരവധിയായ പ്രഹേളികകൾ നിരത്തി അവയുടെ ഉത്തരം ആരും പ്രതീക്ഷിക്കാത്ത ഒരിടത്തുനിന്ന് വലിച്ചു പുറത്തിടുന്ന കൈയടക്കവും അതിലുണ്ട്. ഇത്തരം ആഴമേറിയ വിദ്യകൾക്ക് പുറമേ പലരെയും അത്ഭുതപ്പെടുത്തുന്ന മറ്റൊരു സൂത്രവുമുണ്ട് പാഡിയുടെ കൈയിൽ. അദ്ദേഹം രണ്ടു കൈകൊണ്ടും അനായാസം എഴുതും! യൂട്യൂബിൽ അദ്ദേഹത്തിന്റെ ക്ലാസ് ശ്രദ്ധിച്ചാൽ കാണാം ഈ വിദ്യ. ചിലപ്പോഴെല്ലാം ഈ കഴിവ് ഒരു വലിയ കലാപ്രകടനമായി മാറാറുണ്ട് പാഡിയുടെ ക്ലാസുകളിൽ എന്ന് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിലെ (IUCAA) വിദ്യാർത്ഥികൾ പറയും. അതിലൊന്ന് ഇങ്ങനെയാണ്, പാഡി ബോർഡിന്റെ ഇടതു വശത്തു ഒരു കൈ കൊണ്ട് എഴുതി തുടങ്ങും ഭൗതിക ശാസ്ത്രത്തിലെ ഒരു പ്രഹേളികയെക്കുറിച്ച്. എന്നിട്ട് ബോർഡിന്റെ വലതു വശത്തു ചെന്ന് മറ്റേ കൈകൊണ്ട് അതുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റൊരു പ്രതിഭാസം വിവരിക്കും. ഇങ്ങനെ മാറിമാറി രണ്ട് പ്രതിഭാസങ്ങളും താരതമ്യം ചെയ്തു ബോർഡിന്റെ മദ്ധ്യഭാഗത്തു എത്തുമ്പോഴേക്കും ഈ രണ്ട് പ്രതിഭാസങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കിയിരിക്കും. ക്ളാസിന്റെ തുടക്കത്തിൽ ഉയർത്തിയ ചോദ്യങ്ങൾക്ക് താത്കാലികമായെങ്കിലും ഒരു ഉത്തരം കണ്ടെത്തിയിരിക്കും.
താണുപദ്മനാഭന്റെ ഗവേഷണവും ഒരർത്ഥത്തിൽ ഇത്തരം ഒരു ഒത്തുചേർക്കൽ ആയിരുന്നു എന്ന് പറയാം. പരസ്പരം ബന്ധമില്ലെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന രണ്ട് വ്യത്യസ്ത പഠന മേഖലകളിൽനിന്ന് ആരംഭിച്ചു രണ്ടു വഴിയേ സഞ്ചരിച്ച് അവയ്ക്കിടയിലുള്ള ആഴമേറിയ ബന്ധം വെളിവാക്കൽ. രണ്ട് വ്യത്യസ്ത പ്രതിഭാസങ്ങൾക്കിടയിൽ യോജിപ്പിന്റെ പൊതുമേഖലകളെ കണ്ടെത്തൽ. സൂക്ഷ്മലോകത്തെ ഭൗതികനിയമമായ ക്വാണ്ടം ബലതന്ത്രത്തെയും സ്ഥൂലലോകത്തെ ഭൗതികനിയമമായ ആപേക്ഷികതാ സിദ്ധാന്തത്തെയും (General Relativity) കൂട്ടി മുട്ടിക്കൽ. നിത്യജീവിതത്തിൽ നാം കൈകാര്യം ചെയ്യുന്ന പദാർത്ഥങ്ങളുടെ സ്വഭാവം വിശദീകരിക്കുന്ന താപഗതികത്തെയും (Thermodynamics) വിശാലപ്രപഞ്ചത്തിന്റെ സ്വഭാവം വിശദീകരിക്കുന്ന പ്രപഞ്ചശാസ്ത്രത്തെയും (Cosmology) ഒന്നിച്ചു ചേർക്കൽ.
ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തെ അധികരിച്ചുള്ള പഠനമാണ് താണു പദ്മനാഭൻ ആദ്യമായി സ്വന്തമായി നടത്തുന്നത്. ഒരു ഇന്ത്യൻ സയൻസ് ജേർണലിൽ ആ പ്രബന്ധം അച്ചടിച്ചു വരുന്ന സമയത്ത് അദ്ദേഹം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഡിഗ്രി പൂർത്തിയാക്കിയിട്ട് പോലുമില്ലായിരുന്നു. 'ക്വാണ്ടം പദ്മനാഭൻ" എന്നായിരുന്നു വിദ്യാർത്ഥികൾക്കിടയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത് എന്ന് അവിടെ വിദ്യാർത്ഥിയായിരുന്ന ജോർജ് ജോസഫ് ഓർക്കുന്നു. സാധാരണഗതിയിലുള്ള ഒരു വിദ്യാർത്ഥി ആയിരുന്നില്ല അദ്ദേഹം. തന്റെ ഏതാനും കൂട്ടുകാരോട് ചേർന്ന് ചർച്ച ചെയ്തും വാദിച്ചുമായിരുന്നു പഠനം. വെറും പരീക്ഷ പാസാവാനോ ഡിഗ്രി ലഭിക്കാനോ വേണ്ടിയുള്ള പഠനമായിരുന്നില്ല അവരുടേത്. ക്ലാസിലേക്കാൾ കൂടുതൽ ലൈബ്രറിയിലായിരുന്നു അവർ സമയം ചെലവഴിച്ചത്. അക്കാലത്ത് തിരുവനന്തപുരത്ത് സജീവമായിരുന്ന ട്രിവാൻഡ്രം സയൻസ് ക്ലബ്ബിന്റെ സജീവ പ്രവർത്തകനും കൂടെയായിരുന്നു പദ്മനാഭൻ. അന്നത്തെ അദ്ദേഹത്തിന്റെ സഹപാഠികളിൽ പലരും പിന്നീട് ഭൗതികശാസ്ത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.
ഗുരുത്വാകർഷണ ബലം പ്രകൃതിയിലെ മറ്റ് അടിസ്ഥാന ബലങ്ങളിൽ നിന്ന് തുലോം വ്യത്യസ്തമാണെന്ന കാഴ്ചപ്പാടായിരുന്നു പ്രൊഫ.പദ്മനാഭന്. വസ്തുപ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ബലങ്ങൾ അടിസ്ഥാനപരമായി നാലാണ്. ഗുരുത്വാകർഷണം, വിദ്യുത്കാന്തികം എന്നിവയാണ് സ്ഥൂല ലോകത്ത് നാമനുഭവിക്കുന്ന ബലങ്ങൾ. മറ്റ് രണ്ട് അടിസ്ഥാന ബലങ്ങൾ ആറ്റത്തിനകത്ത് ന്യൂക്ലിയസിനുള്ളിൽ പ്രവർത്തിക്കുന്നവയാണ്. ഇതിൽ ഗുരുത്വാകർഷണം ഒഴികെയുള്ള ബലങ്ങളെല്ലാം സൂക്ഷ്മലോകത്ത്, അണുക്കളുടെയും ഇലക്ട്രോണുകളുടെയും ലോകത്ത് എങ്ങനെ വർത്തിക്കുന്നു എന്നത് കഴിഞ്ഞ നൂറ്റാണ്ടിൽ നാം മനസിലാക്കിയിട്ടുണ്ട്. സൂക്ഷ്മലോകത്തെ ഭൗതിക നിയമങ്ങൾ തുലോം വ്യത്യസ്തമാണ്. ക്വാണ്ടം മെക്കാനിക്സ് ആണ് സൂക്ഷ്മലോകത്തിന്റെ ഭൗതികപ്രകിയകളുടെ ഗതി നിയന്ത്രിക്കുന്നത്. ഗുരുത്വാകർഷണ ബലത്തെ ക്വാണ്ടം മെക്കാനിക്സുമായി ബന്ധപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതാണ്.
ഇവിടെയാണ് വളരെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുമായി പ്രൊഫ. താണു പദ്മനാഭൻ വരുന്നത്. ഗുരുത്വാകർഷണത്തെ കുറിച്ചുള്ള നിലനിൽക്കുന്ന സങ്കല്പങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ഗുരുത്വാകർഷണം മറ്റ് അടിസ്ഥാന ബലങ്ങളെ പോലെ തനതായ ഒരു ബലമല്ല എന്നും സ്ഥലകാലത്തിന്റെ സൂക്ഷ്മഘടനയിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു 'ആവിർഭവിത പ്രതിഭാസം" (Emergent phenomena) ആണെന്നുമാണ് അദ്ദേഹം വാദിക്കുന്നത്. ഇതിന് ബലം പകരാൻ അദ്ദേഹം സ്ഥലകാല തിരശീലയുടെ വക്രതയെ പ്രവചിക്കുന്ന ഐൻസ്റ്റൈൻ ഫീൽഡ് സമവാക്യം താപഗണിതത്തിലെ സമവാക്യങ്ങൾക്ക് തുല്യമാണെന്ന് തെളിയിച്ചിട്ടുണ്ട്. താപഗണിതത്തിൽ നാം ഉപയോഗിക്കുന്ന ഊഷ്മനില (Temperature) എന്ന പ്രതിഭാസം യഥാർത്ഥത്തിൽ ഒട്ടനവധി ആറ്റങ്ങളുടെ ചലനത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്നതാണ്. ഓരോ ആറ്റത്തെയും എടുത്ത് നോക്കിയാൽ അതിന് ഒരു ഊഷ്മാവ് ഇല്ല. ഒരൊറ്റ കണികയിൽ ഇല്ലാത്തതും എന്നാൽ ഒട്ടനവധി കണികകളുടെ സംഘടിതമായ നീക്കങ്ങളിലൂടെ ഉരുത്തിരിഞ്ഞു വരുന്നതുമായ ഒരു 'ആവിർഭവിത പ്രതിഭാസ" മാണ് ഊഷ്മാവ്. ഇതു പോലെയാണ് ഗുരുത്വാകർഷണ ബലം എന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ വിഷയത്തിലെ പല പ്രബന്ധങ്ങൾക്കും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാവിറ്റി റിസർച്ച് ഫൗണ്ടേഷന്റെ മികച്ച പ്രബന്ധത്തിനുള്ള അവാർഡ് ലഭിക്കുകയുണ്ടായി. അന്തർദേശീയ ശാസ്ത്ര സമൂഹം അവയെ എത്ര വിലമതിക്കുന്നു എന്ന് ഇതിൽ നിന്ന് മനസിലാക്കാം.
ക്വാണ്ടം ബലതന്ത്രത്തിന്റെയും പ്രപഞ്ച പഠനത്തിന്റെയും ഗുരുത്വാകർഷണത്തിന്റെയും വിശാലമായ മേഖലകളിൽ തനതും ആഴത്തിലുള്ളതുമായ സംഭാവനകൾ അദ്ദേഹം നൽകി. ഇരുപതാം വയസിൽ ബിരുദപഠനത്തിനിടെ പ്രസിദ്ധീകരിച്ച ആദ്യത്തെ പ്രബന്ധം മുതൽ മരണത്തിന് തൊട്ടുമുമ്പ് വരെ മുന്നൂറോളം പഠന പ്രബന്ധങ്ങളും ഗവേഷണവിദ്യാർത്ഥികൾ മുതൽ സാധാരണക്കാരെ വരെ ലക്ഷ്യം വച്ചുള്ള 12ഓളം ശാസ്ത്ര പുസ്തകങ്ങളും അദ്ദേഹത്തിന്റേതായി ബാക്കി വച്ചിരിക്കുന്നു. വിശ്രമമില്ലാതെ അനുസ്യൂതം തുടർന്ന ആ ഗവേഷണ സപര്യയുടെ പ്രചോദനമെന്താണ്? ഈയിടെ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത് നോക്കുക: ''ഒരു കലാകാരൻ ചിത്രം വരയ്ക്കുന്നത് പോലെയോ, ഒരു നർത്തകൻ നൃത്തം വയ്ക്കുന്നത് പോലെയോ, ഒരു ഗായകൻ പാട്ട് പാടും പോലെയോ ആണ് ഞങ്ങളുടെ ജോലി. പ്രകൃതിരഹസ്യങ്ങൾ കണ്ടെത്തുന്നതിലെ നിർവൃതി തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം."" ഗുരുത്വാകർഷണ ബലത്തെ കുറച്ചുളള അവസാന വാക്ക് എന്തെന്ന് നമുക്ക് അറിയില്ല. എന്നാൽ ഈ മേഖലയിൽ അന്വേഷണം തുടരാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം പുതിയ ആശയങ്ങളുടെ ഒരു അക്ഷയ ഖനിയാണ് പ്രൊഫസർ താണു പദ്മനാഭന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും. ഭാവിയിൽ എങ്ങനെ അറിയപ്പെടാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് അവസാനം നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത് വരുംതലമുറയെ പ്രചോദിപ്പിച്ച ഒരു ശാസ്ത്രജ്ഞനായി അറിയപ്പെടണം എന്നാണ്. തന്റെ ക്ലാസുകളും പ്രബന്ധങ്ങളും പ്രഭാഷണങ്ങളും വഴി വലിയൊരു വിഭാഗം വിദ്യാർത്ഥികളെ പ്രപഞ്ചപഠനത്തിലേക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പ്രൊഫ. താണു പദ്മനാഭൻ ഈ മേഖലയിൽ വലിയൊരു പ്രചോദനവും വഴികാട്ടിയുമായി എന്നെന്നും നിലനിൽക്കും.
(കർണാടക സൂരത്കൽ എൻ.ഐ.ടി ഫിസിക്സ് വിഭാഗം അദ്ധ്യാപകനും ബ്രേക് ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറുമാണ് ലേഖകൻ, ഇമെയിൽ: shajahan.tk@gmail.com)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |