വൈക്കം : ചെമ്പ് കൊച്ചങ്ങാടി വാഴേകാട്ട് യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചെമ്പ് കൊച്ചങ്ങാടി വാഴേക്കാട്ട് ഒറ്റാഞ്ഞിലിത്തറ അമർജിത്ത് (അപ്പു-23), വടക്കേ ബ്ലായിൽ കൃഷ്ണപ്രിയ (കിച്ചു-21) എന്നിവരെയാണ് വീട്ടിൽ നിന്ന് കുറച്ചു മാറി ഗുരുമന്ദിരത്തിന് സമീപം കാടു പിടിച്ച സ്ഥലത്തെ ചാഞ്ഞ പുന്നമരത്തിൽ അടുത്തടുത്തായി കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളായ ഇരുവരെയും കാണാതായതോടെ ബസുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഹോട്ടൽ മാനേജ്‌മെന്റ് പഠനം കഴിഞ്ഞ് ജോലി അന്വേഷിച്ച് വരികയായിരുന്നു അമർജിത്ത്. കൃഷ്ണപ്രിയ എറണാകുളത്ത് എയർഹോസ്റ്റസ് കോഴ്‌സിന് അവസാന വർഷം പഠിക്കുകയാണ്.
ശനിയാഴ്ച വൈകിട്ട് വൈക്കം നഗരത്തിലെ മൊബൈൽ കടയിൽ എത്തിയ അമർജിത്ത് വിവിധ ഫോണുകളുടെ വില അന്വേഷിച്ചിരുന്നു. വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം രാത്രി 12 ഓടെ അമ്മ ഗ്രേസിയെ വിളിച്ച് എഴുന്നേൽപ്പിച്ച് വെള്ളം വാങ്ങിക്കുടിച്ചു. ഇടത്തരം കുടുംബങ്ങളിലെ യുവാവും യുവതിയും പഠനത്തിലും സമർത്ഥരായിരുന്നു. എല്ലാവരോടും സൗഹൃദത്തോടെ കളിചിരിയുമായി നടന്നിരുന്ന കൃഷ്ണപ്രിയയും ശാന്ത പ്രകൃതക്കാരനായിരുന്ന അമർജിത്തും പ്രണയത്തിലായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വീട്ടുകാർ ഇതിന് എതിര് നിന്നതാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. എന്നാൽ ശനിയാഴ്ച അസുഖകരമായ ഒന്നും കുടുംബത്തിൽ നടന്നിട്ടില്ലെന്ന് ബന്ധുക്കൾ ഉറപ്പു പറയുന്നു. ഇരുവരും പ്രണയത്തിലാണെന്ന കാര്യവും ഇവർ സ്ഥിരീകരിക്കുന്നില്ല. ശാസ്ത്രീയ പരിശോധന വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. വൈക്കം ഡിവൈ.എസ്.പി എ.ജെ.തോമസിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. വൈക്കം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്‌കരിക്കും. നാദസ്വര വാദ്യകലാകാരനായ കലാധരനാണ് അമർജിത്തിന്റെ പിതാവ്. മാതാവ് : ഗ്രേസി. സഹോദരി : വിഷ്ണുപ്രിയ. കൃഷ്ണകുമാറാണ് കൃഷ്ണപ്രിയയുടെ പിതാവ്. മാതാവ് : സിന്ധു. സഹോദരി : കാവ്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |