ന്യൂഡൽഹി: ഡൽഹി രോഹിണി കോടതിയിൽ ഉണ്ടായ വെടിവയ്പ്പിൽ ഗുണ്ടാതലവൻ ഗോഗിയെന്ന ജിതേന്ദർ മാൻ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ഗോഗിയുടെ എതിർചേരിയിലെ ഗുണ്ടാനേതാവ് തില്ലു തജ്പുരിയ്ക്കെതിരെ കൂടുതൽ തെളിവുകൾ. നിലവിൽ തീഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന തില്ലു, ജയിലിൽ നിന്ന് അക്രമികൾക്ക് ഫോൺ വഴി നേരിട്ട് നിർദേശം നൽകിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതീവ സുരക്ഷാസജ്ജീകരണങ്ങളുള്ള തീഹാർ ജയിലിൽ നിന്ന് തില്ലു എങ്ങനെ ഫോൺ ഉപയോഗിച്ചുവെന്നത് ജയിൽ അധികൃതരെ പ്രതികൂട്ടിലാക്കുന്ന സംഭവമാണ്.
രാഹുൽ ത്യാഗി, ജഗ്ദീപ് ജഗ്ഗ എന്നിവരാണ് കോടതിക്കുള്ളിൽ അഭിഭാഷകരുടെ വേഷത്തിൽ കയറി ഗോഗിക്കെതിരെ വെടിയുതിർത്തത്. ഗോഗിയും രണ്ട് അക്രമികളും കൊല്ലപ്പെട്ടു. സംഭവത്തിൽ മറ്റ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തില്ലുവിന്റെ തന്നെ സംഘാംഗങ്ങളായ വിനയ്, ഉമാംഗ് എന്നിവരാണ് പിടിയിലായത്.
രാഹുൽ ത്യാഗി, ജഗ്ദീപ് ജഗ്ഗ എന്നിവർ കോടതിയിൽ എത്തിയപ്പോൾ തില്ലു വിനയിയേയും ഉമാംഗിനേയും കോടതിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. രണ്ട് അക്രമികളും കൊല്ലപ്പെടുന്നത് വരെ തില്ലുവിന് വിവരങ്ങൾ കൈമാറുന്നുണ്ടായിരുന്നു. പൊലീസ് രണ്ട് അക്രമികളേയും വകവരുത്തിയെന്ന് അറിഞ്ഞപ്പോൾ തന്നെ സംഭവത്തിലെ തന്റെ പങ്ക് പുറത്തുവരുമെന്ന് തില്ലുവിന് ബോധ്യമുണ്ടായിരുന്നെന്ന് പിടിയിലായ വിനയും ഉമാംഗും പറഞ്ഞു. തില്ലു ഈ ഓപ്പറേഷൻ മുഴുവൻ പ്ലാൻ ചെയ്തത് തന്റെ ഫോണിലായിരുന്നുവെന്നും എപ്പോഴെങ്കിലും ആ ഫോൺ കണ്ടെത്താൻ ജയിൽ അധികൃതർക്ക് കഴിഞ്ഞിരുന്നെങ്കിൽ ഈ സംഭവം നടക്കില്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |