കൊച്ചി: ബി.ഡി.എസ് വിദ്യാർത്ഥി മാനസയെ പ്രണയ നൈരാശ്യത്തെത്തുടർന്ന് കണ്ണൂർ സ്വദേശിയായ രഖിൽ വെടിവച്ചു കൊന്ന കേസിലെ രണ്ടാംപ്രതി കണ്ണൂർ ഇടച്ചൊവ്വ സ്വദേശി ആദിത്യൻ പ്രദീപ് നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് വി. ഷെർസിയുടെ ബെഞ്ച് ഹർജി ഒക്ടോബർ അഞ്ചിന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ജൂലായ് 30ന് വൈകിട്ട് മൂന്നുമണിയോടെയാണ് കണ്ണൂർ സ്വദേശി പി.വി. മാനസ വെടിയേറ്റു മരിച്ചത്. കൊലയ്ക്ക്ശേഷം രഖിൽ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. ബീഹാറിൽ നിന്നാണ് രഖിൽ തോക്ക് വാങ്ങിയതെന്നും സുഹൃത്തായിരുന്ന ആദിത്യനെയും കൂട്ടിയാണ് ഇയാൾ ബീഹാറിൽ പോയതെന്നും കണ്ടെത്തിയ അന്വേഷണസംഘം ആദിത്യനെ കേസിൽ രണ്ടാം പ്രതിയാക്കി സെപ്തംബർ ആറിന് അറസ്റ്റുചെയ്തു. എന്നാൽ കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്നും കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും ഹർജിയിൽ പറയുന്നു. നേരത്തെ ആദിത്യൻ നൽകിയ ജാമ്യാപേക്ഷ കോതമംഗലം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയും എറണാകുളം സെഷൻസ് കോടതിയും തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |