തിരുവനന്തപുരം: പുനഃസംഘടനാ ചർച്ചകൾക്കായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡൽഹിയിലേക്ക്. പുനഃസംഘടന ഒക്ടോബർ 10 നുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 9,10 തീയതികളിലാണ് ഡൽഹിയിൽ ചർച്ചകൾ നടക്കുക,
ഡി.സി.സി അദ്ധ്യക്ഷൻമാരെ തിരഞ്ഞെടുത്തതിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ തുടർച്ചയായി ഉണ്ടാകുന്ന പ്രശ്നങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മുൻ അദ്ധ്യക്ഷൻ വി. എം. സുധീരൻ രാഷ്ട്രീയ സമിതിയിൽ നിന്ന് രാജി വച്ചതും എ.ഐ,സി.സി അംഗത്വം രാജി വച്ചതും പ്രശ്നങ്ങൾ രൂക്ഷമാക്കിയിരുന്നു.
പുനഃസംഘടനയിലടക്കം എല്ലാവരുമായും ചർച്ച ചെയ്യണമെന്ന് കെ പി സി സി നേതൃത്വത്തിന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നിർദ്ദേശം നൽകിയിരുന്നു. അഴിച്ചുപണിക്ക് സുധാകരനും സതീശനും പൂർണസ്വാതന്ത്ര്യം നൽകിയ നടപടിയിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ട് പോകാനിടയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
രമേശ് ചെന്നിത്തലയും സുധീരനും മുല്ലപ്പള്ളിയുമൊക്കെ ഉന്നയിച്ച പരാതികൾ താരിഖ് അൻവർ ഹൈക്കമാൻഡിന് കൈമാറും. സെമികേഡറാകാനുള്ള മാർഗരേഖ രാഷ്ട്രീയകാര്യസമിതിയിൽ ചർച്ച ചെയ്യാതിരുന്നതും അച്ചടക്കം അടിച്ചേല്പിക്കാൻ ശ്രമിച്ചതും ഗ്രൂപ്പിന്റെപേരിൽ മുതിർന്നവരെ തഴഞ്ഞതുമെല്ലാമാണ് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായത്. കെ.പി.സി.സിക്ക് പൂർണ പിന്തുണ നൽകിയ കെസി വേണുഗോപാലും സമ്മർദ്ദത്തിലായി. പഞ്ചാബിലും ഗോവയിലും കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങൾ രൂക്ഷമായതും ഹൈക്കമാൻഡിൽ പുനർവിചിന്തനത്തിന് കാരണമായേക്കും .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |