വിണ്ടുകീറിയജീവിത സാഹചര്യങ്ങളിൽ വാടി വീഴാതെ പിടിച്ചുനിന്ന് പി എച്ച്.ഡി ബിരുദം നേടിയ അമ്പിളി, വീണുപോകുന്നവർക്ക് പ്രചോദനം!
ഇസ്തിരിയിട്ടുകൊടുത്ത് കുടുംബം പുലർത്തുകയും വിണ്ടുകീറിയ ജീവിത സാഹചര്യങ്ങളിൽ വാടി വീഴാതെ പിടിച്ചുനിന്ന് പി.എച്ച്.ഡി ബിരുദം നേടുകയും ചെയ്ത അമ്പിളിയുടെ വിജയഗാഥ, ഇസ്തിരി ചുളിയാത്തൊരു ജോലി ലഭിക്കാൻ സകലസൗകര്യങ്ങളും ഒരുക്കിക്കൊടുത്ത് മക്കളെ പഠിപ്പിക്കുന്ന രക്ഷിതാക്കളെ തീർച്ചയായും അമ്പരപ്പിക്കും! ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിന്റെ കിഴക്കെ നടയിലുള്ള ഒരു പഴയ കെട്ടിടത്തിൽ അമ്പിളിയുടെ പിതാവ് വിജയൻ 30 വർഷത്തിലേറെ കാലം ഇസ്തിരിക്കട നടത്തി.
''അച്ഛൻ മരിക്കുന്നതിനു മുമ്പ് വസ്ത്രങ്ങൾ അലക്കി സഹായിക്കാറുണ്ടായിരുന്നു. 'വിജയ വാഷിംഗ് ഹോം" എന്നാണ് കടയുടെ പേര്."" അമ്പിളി പതിയെ പറഞ്ഞു തുടങ്ങി. അഴുക്കു വസ്ത്രങ്ങൾ കടയിൽ ശേഖരിച്ച് വിജയൻ വീട്ടിലേക്കു കൊണ്ടുവരും. അമ്പിളിയും അമ്മ ശാന്തയും അമ്മായിമാരും ചേന്ന് വിഴുപ്പുകൾ അലക്കി ഉണക്കി ഭാണ്ഡം കെട്ടിവയ്ക്കും. അവയെടുത്ത് കടയിൽ കൊണ്ടുപോയി തേച്ചുമിനുക്കി പതിവുകാർക്ക് വിജയൻ തിരിച്ചു നൽകും. വലിയ സ്വപ്നങ്ങളൊന്നുമില്ലാതിരുന്ന വിജയന് വീട്ടുചെലവിനും രണ്ടു മക്കളെ പഠിപ്പിക്കുവാനുമുള്ള വരുമാനം ഈ ജോലി നേടിക്കൊടുത്തു.
''ഞാൻ പ്രീഡിഗ്രിയ്ക്ക് തൃശൂരിലെ ശ്രീ കേരള വർമ കോളേജിൽ പഠിക്കുന്ന സമയത്താണ് അച്ഛൻ മരിച്ചത്. ശ്വാസകോശത്തിന് അസുഖമായിരുന്നു.""അമ്പിളിയുടെ ശബ്ദം ഇടറി.
വിജയന്റെ മരണത്തോടെ ആ കുടുംബത്തിന് ആകെയുണ്ടായിരുന്ന വരുമാന സ്രോതസ് അടഞ്ഞുപോയി. യൗവ്വന സഹജമായ ദുരഭിമാനം അമ്പിളിയുടെ ജ്യേഷ്ഠസഹോദരനെ തേപ്പുകട ഏറ്റെടുത്തു നടത്താൻ അനുവദിച്ചില്ല. കുടുംബം പട്ടിണിയുടെ വക്കത്തെത്താറായപ്പോൾ, അമ്പിളിയ്ക്ക് പിന്നെ നോക്കിനിൽക്കാനായില്ല. അമ്പിളി പഠിപ്പു നിർത്തി, ജോലി സമയത്ത് പിതാവ് ധരിക്കാറുണ്ടായിരുന്ന ഏപ്രൺ എടുത്തു ധരിച്ചു. പൂട്ടിക്കിടന്നിരുന്ന പിതാവിന്റെ തേപ്പുകട തുറന്നു, ചിരട്ടക്കരിയ്ക്ക് തീ കൊളുത്തി. എട്ടു കിലോ ഭാരമുള്ള ഓട് നിർമ്മിതമായ ഇസ്തിരിപ്പെട്ടി ഒരു കൈയാലെ എടുത്തു പൊക്കാൻ പോലും ആദ്യനാളുകളിൽ അമ്പിളി ഏറെ പാടുപെട്ടു.
''ഈ പണി സ്ത്രീകൾക്ക് പറ്റിയതല്ല, ഇത്രയും ഭാരമുള്ള തേപ്പുപെട്ടി പൊക്കാൻ പെണ്ണുങ്ങൾക്ക് കഴിയുമോ, ആദ്യം അടച്ചുവച്ച് പകുതി കത്തിച്ചുണ്ടാക്കുന്ന ചിരട്ടക്കരി രണ്ടാമത് പെട്ടിയിലിട്ട് ജ്വലിപ്പിയ്ക്കുമ്പോൾ വിഷവാതങ്ങളാണ് വമിക്കുന്നത്, അച്ഛനെപ്പോലെ കുട്ടിയ്ക്കും രോഗം പിടിപെടും, പതിനെട്ടാം വയസിൽ തന്നെ ഇതുവേണോ..."" നിരവധി ചോദ്യങ്ങളുമായി പലരും ചുറ്റും കൂടി. പക്ഷേ, അമ്മ വിശന്നിരിക്കുന്നതു കാണാൻ അമ്പിളിയ്ക്ക് കഴിയുമായിരുന്നില്ല.
കുറച്ചു നാളത്തെ സ്വയം പരിശീലനത്തിനൊടുവിൽ, അമ്പിളി തേപ്പുപണിയിൽ അച്ഛനെപ്പോലെ മികവു നേടി.
''ക്ഷേത്രനട ആയതിനാൽ സ്ത്രീകളുടെ സെറ്റുമുണ്ടുകളും ബ്ലൗസുകളും ധാരാളം കിട്ടാൻ തുടങ്ങി. കൂടാതെ, പുരുഷന്മാരുടെ മുണ്ടുകളും ഷർട്ടുകളും എത്തിത്തുടങ്ങി. ഇപ്പോൾ 25 രൂപ വരെയുണ്ടെങ്കിലും അക്കാലത്ത് ഒരു ഐറ്റം ഇസ്തിരിയിട്ടാൽ മൂന്നു രൂപയാണ് പ്രതിഫലം കിട്ടിയിരുന്നത്. എന്നിരുന്നാലും, പല ദിവസങ്ങളിലും നൂറിലധികം രൂപ ഞാൻ വരുമാനമുണ്ടാക്കി. പഠിപ്പ് നിന്നു പോയെങ്കിലും അടുപ്പിൽ തീ പുകയാൻ തുടങ്ങി.""
പഴയകരാർ ആയതിനാൽ ഇസ്തിരിക്കടയുടെ പ്രതിമാസവാടക 35 രൂപയായിരുന്നു. കെട്ടിട ഉടമ വാടക വർദ്ധിപ്പിക്കുന്നതിനായി നിരന്തരം അലട്ടിക്കൊണ്ടിരുന്നു. തുടർന്ന് മുതിർന്ന ചിലരുടെ നിർദ്ദേശമനുസരിച്ച്, പഴയ വാടക തന്നെ കോടതിയിൽ കൊണ്ടുപോയി അമ്പിളി അടയ്ക്കാൻ തുടങ്ങി. സമീപത്തുള്ള കടക്കാരെല്ലാം അമ്പിളിയുടെ അച്ഛന്റെ പരിചയക്കാരായതിനാൽ, അമ്പിളിക്ക് മറ്റു പ്രശ്നങ്ങളൊന്നും നേരിടേണ്ടിവന്നില്ല. ഇടയ്ക്കുണ്ടായ ചെറിയ ഉപദ്രവങ്ങൾ നേരിടാൻ അമ്പിളിക്ക് കരുത്തു നൽകിയതും കയ്യിലെ ചൂടുള്ള ഇസ്തിരിപ്പെട്ടി തന്നെയായിരുന്നു.
ആയിടയ്ക്ക് ഒരു ഫോട്ടോഗ്രാഫർ അമ്പിളിയെ തേടിയെത്തിയത് വിവാഹാഭ്യർത്ഥനയുമായാണ്. തങ്ങൾക്ക് പൊന്നും പണവുമൊന്നും വേണ്ടെന്ന് പറഞ്ഞപ്പോൾ ആ ബന്ധം കുടുംബക്കാർക്ക് സ്വീകാര്യമായി. പക്ഷേ, വിവാഹാനന്തരം പലവിധ പ്രശ്നങ്ങളുണ്ടായി. അമ്പിളിയുടെ വീടും പറമ്പും ഭർത്താവിന് തീറെഴുതിക്കൊടുക്കണമെന്ന ആവശ്യം വീണ്ടും വീണ്ടും ഉയർന്നു. അമ്മയുടെ കാലശേഷമേ അത് ചെയ്യാനാകൂ എന്ന നിലപാടെടുത്തു അമ്പിളി. അതിനെത്തുടർന്ന് ഭർതൃഗൃഹത്തിലെ ജീവിതം ദുസ്സഹമാവാൻ തുടങ്ങി.
''വറ്റി വരണ്ടൊരു പുലരിയിൽ, അപ്രതീക്ഷിതമായാണ് അപരിചിതയായ സ്ത്രീ എന്നെ കാണാൻ എത്തിയത്. അവൾ എന്റെ ഭർത്താവുമായി പ്രണയത്തിലാണെന്നും, വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും പറഞ്ഞു, സഹകരിക്കണമെന്ന് അപേക്ഷിച്ചു. ഞാനും എന്റെ ഭർത്താവും തമ്മിൽ ചേർച്ചയില്ലത്രെ; അവർ തമ്മിൽ ചേരുമെന്നും."" ആ യുവതിയുടെ വാക്കുകൾ അമ്പിളി കൃത്യമായി ഓർക്കുന്നു. ചേരുന്നവരെ ചേർത്തു നിർത്താൻ അമ്പിളി തനിക്ക് താലി ചാർത്തിയവനെ ആ പെണ്ണിന് വിട്ടു നൽകി. ആറാം മാസത്തിൽ അവസാനിച്ച ദാമ്പത്യ ബന്ധത്തിൽ അമ്പിളി ജീവിതത്തിന്റെ അകവും പുറവും ഏകദേശമറിഞ്ഞു.
''ഞാൻ കേരള വർമ കോളേജിൽ ബി.എയ്ക്കു (മലയാളം) ചേർന്നു. റഗുലർ കോഴ്സിന് ചേരാൻ കഴിയില്ലല്ലോ. തേപ്പുകട പൂട്ടിയാൽ ജീവിതമാർഗം നിന്നുപോകും. വിദൂര വിദ്യാഭ്യാസ രീതിയനുസരിച്ച്, ശനിയും ഞായറുമേ ക്ലാസിൽ പോകേണ്ടതുള്ളൂ. ശനിയാഴ്ച അമ്മ കട തുറന്ന് തേക്കാനുള്ളതെല്ലാം വാങ്ങിവയ്ക്കും. തിങ്കളാഴ്ച അവയെല്ലാം ഞാൻ ഇസ്തിരിയിട്ടു കൊടുക്കും. അങ്ങനെ അഞ്ചു ദിവസം ജോലിയും രണ്ടു ദിവസം പഠിപ്പും."" അമ്പിളി വിവരിച്ചു.
എം.എ (മലയാളം) കഴിഞ്ഞപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഗസ്റ്റ് ലക്ചറർ പദവിയിൽ അമ്പിളിയ്ക്ക് രണ്ടു മാസം ജോലി ലഭിച്ചു. അവിടെയുള്ള രണ്ട് അദ്ധ്യാപകർ പി.എച്ച്.ഡി ബിരുദം നേടാനുള്ള പഠനത്തിലായിരുന്നു. ഈ ബിരുദം തനിക്കും നേടണമെന്ന് അമ്പിളി തീരുമാനിച്ചത് ഇവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്. അവരുടെ ഉപദേശപ്രകാരം കേരള വർമ കോളേജിലെ ഡോ. എം.ആർ രാജേഷിനെ ചെന്നു കണ്ടു. അമ്പിളിയുടെ ഗൈഡായി പ്രവർത്തിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. യു.ജി.സി നെറ്റ് പാസായിരുന്നതിനാൽ, പ്രവേശന പരീക്ഷ എഴുതാതെ തന്നെ കാലിക്കറ്റ് സർവകലാശാല, 2016ൽ അമ്പിളിയെ ഗവേഷക വിദ്യാർത്ഥിയായി രജിസ്റ്റർ ചെയ്തു.
തുടക്കത്തിൽ ചെറുകഥയിലെ കുടുംബ സങ്കൽപ്പം എന്നതായിരുന്നു വിഷയം. എന്നാൽ പ്രബന്ധത്തിന് ശക്തമായ സൈദ്ധാന്തിക അടിത്തറ ലഭിക്കാനായി, 'വ്യക്തി പൊതുമണ്ഡലം, കുടുംബം" എന്നാക്കി മാറ്റാൻ ഡോക്ടറൽ കമ്മിറ്റി ആവശ്യപ്പെട്ടു. മലയാളം ചെറുകഥാകാരികളുടെ തിരഞ്ഞെടുത്ത രചനകളിലെ കുടുംബ സങ്കൽപ്പം മുൻനിർത്തിയുള്ള പഠനം എന്നാണ് വിസ്തൃതവിവരണം. കേരള നവോത്ഥാന പ്രക്രിയയ്ക്ക് ആക്കംകൂട്ടിയ രചനകളിലേർപ്പെട്ട ലക്ഷ്മിക്കുട്ടി വാരസ്യാർ, തച്ചാട്ട് ദേവകി നേത്യാരമ്മ, സരസ്വതി ബായി മുതലായവരിൽ തുടങ്ങി, മാതൃത്വത്തിന്റെ തീക്ഷ്ണമായ നോവ് വരച്ചിടുന്ന മാധവിക്കുട്ടിയുടെ 'കോലാടും" കടന്ന്, പുതിയ തലമുറയിലെ ഷാഹിന ഇ.കെയുടെ, കുടുംബ ബന്ധങ്ങൾക്കിടയിൽ സർഗാത്മക സ്വത്വബോധം നഷ്ടപ്പെടുന്ന പെണ്ണിന്റെ നിസ്സഹായത സൂക്ഷ്മമായി വിവരിക്കുന്ന, 'ചിത്രകാരി"യിലെത്തുകയാണ് ഗവേഷകയുടെ ഉപന്യാസത്തിന് പാത്രീഭവിച്ച ചെറുകഥകൾ.
''സ്ത്രീയായി ജനിച്ചുവെന്ന കാരണത്താൽ അടുക്കളയ്ക്കുള്ളിൽ ഒതുങ്ങിക്കഴിയേണ്ടിവരുന്ന മനുഷ്യരുടെ വീർപ്പുമുട്ടലുകൾ ഞാൻ അറിയുന്നു. അതിനാൽ, പുരുഷാധികാരം നിർമ്മിച്ചുവച്ച കുടുംബ വ്യവസ്ഥയിലും പൊതുമണ്ഡല സംവിധാനങ്ങളിലും വ്യക്തിബോധത്തിന്റെ തെളിച്ചങ്ങൾ പ്രദർശിപ്പിക്കുന്ന സ്ത്രീകഥാപാത്രങ്ങളെ കണ്ടെത്തുകയായിരുന്നു ഞാൻ. ദീർഘകാല വായനക്കൊടുവിൽ 23 കഥകൾ തിരഞ്ഞെടുത്തു."" അമ്പിളിയുടെ വാക്കുകൾ.
520 പേജുകളുള്ള പ്രബന്ധത്തിന്റെ മൂല്യനിർണയം നടത്തിയത് തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ ഡോ. രാധാകൃഷ്ണൻ ഇളയിടത്തും കേരള സർവകലാശാലയിലെ ഡോ. സീമാ ജെറോമും ചേർന്നാണ്. സെപ്തംബർ 14ന് നടന്ന ഓപ്പൺ വൈവവോസിയിൽ വിശിഷ്ട വ്യക്തികളുൾപ്പെടെ എൺപതോളം പേർ പങ്കെടുത്തു. ഇളയിടത്തായിരുന്നു ചെയർമാൻ. ഡോക്ടറൽ പാനലിന്റെ അഭിനന്ദനം നേടിയ ഗവേഷണ പ്രബന്ധം, അന്തിമ അംഗീകാരത്തിനായി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിന് സമർപ്പിച്ചു. ''ഈ വക തത്രപ്പാടിൽ പെട്ടതിനാൽ ഇത്തിരി ദിവസം ഇസ്തിരിക്കട തുറന്നില്ല. ക്രൈസ്റ്റ് കോളേജിന്റെ സ്വാശ്രയ വിഭാഗത്തിലെ താത്ക്കാലിക ജോലിയുമുണ്ട്. പോസ്റ്റ് ഡോക്ടറൽ പഠനത്തെക്കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നത് "" അമ്പിളി പറഞ്ഞു നിർത്തി.
(ലേഖകന്റെ ഫോൺ: 9048938222)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |