1.07 കോടി തട്ടിയെന്ന് പരാതി
കോട്ടയം: കടുത്തുരുത്തിയിലെ സഹകരണസംഘത്തിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. വൈക്കം താലൂക്ക് ഫാമിംഗ് ആന്റ് ട്രേഡിംഗ് സഹകരണ സംഘം സെക്രട്ടറി വൈക്കം തലയാഴം സ്വദേശി സരസമ്മയ്ക്ക് (58) എതിരെയാണ് കേസ്. സംഘം പ്രസിഡന്റ് ജോസഫ് അരുണാശ്ശേരിയുടെ പരാതിയിലാണ് നടപടി. സംഘത്തിൽ നിന്ന് 1.07 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. നിക്ഷേപകർക്ക് പണം കിട്ടാതെ വന്നപ്പോഴുള്ള അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. സഹകരണ വകുപ്പിനും പരാതി നൽകിയിരുന്നു. സെക്രട്ടറിയെ ഒരു മാസം മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. സെക്രട്ടറിയും ഒരു പ്യൂണും മാത്രമാണ് സഹകരണസംഘത്തിൽ ജീവനക്കാരായുണ്ടായിരുന്നത്. സംഘം പ്രസിഡന്റിന്റെയും കുടുംബാഗങ്ങളുടെയും നിക്ഷേപം, ബോർഡംഗങ്ങളുടെ നിക്ഷേപം, സ്വർണം എന്നിവ നഷ്ടപ്പെട്ടെന്നാണ് സൂചന. നിക്ഷേപകർക്ക് രസീത് നൽകിയിട്ടുണ്ടെങ്കിലും സംഘത്തിന്റെ രേഖകളിൽ ഇവ കണ്ടെത്താൻ കഴിഞ്ഞില്ല.
മൂന്നുകോടിയോളം രൂപയുടെ നിക്ഷേപങ്ങളാണ് രേഖകളിൽ കാണുന്നതെങ്കിലും അതിൽ കൂടുതൽ നിക്ഷേപം സ്വീകരിച്ചതായാണ് വിവരം. 26 വർഷം മുമ്പ് മാന്നാർ മിച്ചഭൂമി സഹകരണസംഘമായി രൂപവത്കരിച്ച സംഘം പിന്നീട് വ്യാപാരികളുമായി ചേർന്ന് ഫാമിംഗ് ആൻഡ് ട്രേഡിംഗ് സംഘമായി മാറുകയായിരുന്നു. ചിട്ടി നടത്തിയും കർഷകർക്കും വ്യാപാരികൾക്കും വായ്പ നൽകിയുമാണ് സംഘം പ്രവർത്തിച്ചിരുന്നത്. കടുത്തുരുത്തിയിൽ മെഡിക്കൽ ഷോപ്പും പ്രവർത്തിച്ചിരുന്നു. സരസമ്മയാണ് സംഘത്തിന്റെ ആരംഭകാലം മുതലുള്ള സെക്രട്ടറി. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സംഘം ഭരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |