അമ്മയും മുത്തശ്ശിയും ഗുരുതരാവസ്ഥയിൽ
ബന്ധു കസ്റ്റഡിയിൽ
അടിമാലി: കുടുംബ വഴക്കിനെത്തുടർന്ന് ഏഴ് വയസുകാരനെ മാതൃ സഹോദരീ ഭർത്താവ് ചുറ്റികയ്‌ക്കടിച്ച് കൊന്നു. ആനച്ചാൽ, ആമകണ്ടം, വടക്കേതാഴെ റിയാസിന്റെയും സഫിയയുടെയും മകൻ അബ്ദുൾ ഫത്താഹ് റെയ്‌ഹാനാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സഫിയയുടെ സഹോദരി ഷൈലയുടെ ഭർത്താവ് വണ്ടിപ്പെരിയാർ മ്ലാമല ഇരുപതാംപറമ്പിൽ സുനിൽകുമാറിനെ (48, ഷാൻ) ഇന്നലെ രാത്രി 7.30ന് വെള്ളത്തൂവൽ മുതുവാൻകുടിക്ക് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പിടികൂടി.
ചുറ്റികയ്‌ക്കുള്ള അടിയിൽ സഫിയയ്‌ക്കും (32) മാതാവ് സൈനബയ്‌ക്കും (73) ഗുരുതരമായി പരിക്കേറ്റു. ഫത്താഹിന്റെ സഹോദരി ആഷ്മി ഫാത്തിമ (15) അദ്ഭുതകരമായി രക്ഷപ്പെട്ടു. സഫിയയും സൈനബയും സമീപത്തെ വീടുകളിലായാണ് താമസം. ഇതിന് സമീപം ഷൈലയ്‌ക്ക് കുടുംബസ്വത്തായി ഒരു ഷെഡുണ്ട്. സഫിയയും ഷൈലയും തമ്മിൽ ഏറെക്കാലമായി അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്.
സഫിയയുടെ വീട്ടിൽ ഇന്നലെ പുലർച്ചെ മൂന്നിനാണ് സുനിൽകുമാർ അതിക്രമിച്ച് കയറിയത്. തുടർന്ന് ഉറങ്ങുകയായിരുന്ന സഫിയയുടെയും തുടർന്ന് കുട്ടിയുടെയും തല ചുറ്റികയ്‌ക്ക് അടിച്ചുതകർത്തു. ഇരുവരും മരിച്ചെന്ന് കരുതി സുനിൽകുമാർ സമീപത്തുള്ള സൈനബയുടെ വീട്ടിലെത്തി. സഫിയയുടെ മകൾ ആഷ്മിയും ഇവിടെയായിരുന്നു. തുടർന്ന് സൈനബയെ ചുറ്റികയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം ആഷ്മിയെ പിടിച്ചുകൊണ്ടുപോയി പരിക്കേറ്റ് കിടന്ന അമ്മയെയും സഹോദരനെയും കാണിച്ചു. രക്ഷപ്പെടാമെന്ന് പറഞ്ഞ് സുനിൽകുമാർ ബലമായി കൊണ്ടുപോകുന്നതിനിടെ ആഷ്മി ഓടി അയൽക്കാരന്റെ വീട്ടിലെത്തി. തുടർന്ന് സുനിൽകുമാർ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരെത്തിയപ്പോഴേക്കും ഫത്താഹ് മരിച്ചിരുന്നു. സഫിയയുടെ ഭർത്താവ് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റ് ജീവനക്കാരാനായ റിയാസ് സ്ഥലത്തുണ്ടായിരുന്നില്ല.
പരിക്ക് ഗുരുതരം
ഗുരുതരമായി പരിക്കേറ്റ സഫിയയെയും സൈനബയെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സഫിയയുടെ നില അതീവഗുരുതരമാണ്. കൊലപാതക ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത് ഒളിവിൽ പോയ സുനിൽകുമാർ മുതുവാൻകുടിയിലെ കുറ്റിക്കാട്ടിലുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് വെള്ളത്തൂവൽ പൊലീസ് രാത്രിയോടെ പ്രതിയെ പിടികൂടി.
രണ്ട് മാസം മുമ്പ് ഷൈലയും സുനിൽകുമാറും ചേർന്ന് സഫിയയെ മർദ്ദിച്ചിരുന്നു. ഇത് സംബന്ധിച്ച് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ സഫിയ പരാതി നൽകിയിരുന്നു. വണ്ടിപ്പെരിയാറിൽ വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ടായിരുന്ന പ്രതി അവരെ ഉപേക്ഷിച്ചാണ് ഷൈലയെ വിവാഹം ചെയ്തത്. കുട്ടിയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പൊസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ആഷ്മിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വധേയമാക്കിയ ശേഷം കൗൺസലിംഗ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |