കൊല്ലം: ഷെഡ്യൂളുകൾ വെട്ടിച്ചുരുക്കൽ, ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റൽ, ബസുകൾ കോമൺ പൂളിലേക്ക് മാറ്റൽ തുടങ്ങിയവയുടെ ഫലമായി കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോ മെലിയുന്നു. കൊല്ലം ഡിപ്പോയിൽ നിന്ന് ഗ്രാമ പ്രദേശങ്ങളിലേക്കുള്ള സർവീസുകളാണ് കൂട്ടത്തോടെ വെട്ടിച്ചുരുക്കിയത്. കൊവിഡിന് മുൻപ് കൊല്ലം ഡിപ്പോയിൽ നിന്ന് ശരാശരി 100 ഷെഡ്യൂളുകളാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്. എന്നാലിപ്പോൾ പുതുതായി ആരംഭിച്ചത് ഉൾപ്പടെ 61 സർവീസുകൾ മാത്രമാണുള്ളത്.
കൊട്ടാരക്കരയിൽ കൊവിഡിന് മുൻപ് 93 ഷെഡ്യൂളുകളേ ഉണ്ടായിരുന്നുള്ളു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിഞ്ഞതോടെ അവിടുത്തെ ഷെഡ്യൂളുകൾ പഴയ നിലയിലേക്കെത്തി. എന്നാൽ കൊല്ലം ഡിപ്പോയിൽ പഴയ സർവീസുകൾ പുനരാരംഭിക്കാതെ ഉണ്ടായിരുന്ന ബസുകൾ കോമൺ പൂളിലുൾപ്പെടുത്തി ചടയമംഗലം, ചാത്തന്നൂർ എന്നിവിടങ്ങളിലെ ഗ്യാരേജുകളിലേക്ക് മാറ്റുകയായിരുന്നു. യാത്രക്കാരുടെ ആവശ്യം ശക്തമാകുമ്പോൾ ഡിപ്പോകളിൽ നിന്ന് പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കാറുണ്ട്. എന്നാൽ കൊല്ലം ഡിപ്പോയിൽ നിന്ന് ബസുകൾ നീക്കിയതിനൊപ്പം ജീവനക്കാരുടെ എണ്ണംകൂടി കുറഞ്ഞതോടെ പുതിയ സർവീസുകൾ ആരംഭിക്കുക പ്രയാസമാണ്.
ജീവനക്കാർക്ക് കൂട്ടസ്ഥലംമാറ്റം
സർവീസുകൾ കുറഞ്ഞതോടെ കൊല്ലം ഡിപ്പോയിലെ ജീവനക്കാരെ കൂട്ടത്തോടെ മറ്റിടങ്ങളിലേക്ക് സ്ഥലംമാറ്റി. കൊവിഡിന് മുൻപ് കൊല്ലം ഡിപ്പോയിൽ 813 ജീവനക്കാരുണ്ടായിരുന്നു. ഇപ്പോൾ 560 പേർ മാത്രമാണുള്ളത്. എന്നിട്ടും 70 കണ്ടക്ടർമാരും 22 ഡ്രൈവർമാരും അധികമാണ്. മെക്കാനിക്കൽ വിഭാഗത്തിൽ 83 ജീവനക്കാരാണുണ്ടായിരുന്നത്. ഇതിൽ ഡിപ്പോ എൻജിനിയർ ഉൾപ്പടെ 14 പേരെ സ്ഥലംമാറ്റി. ഇപ്പോൾ ഗ്യാരേജിന്റെ ചുമതല വഹിക്കുന്നത് അസി. ഡിപ്പോ എൻജിനിയറാണ്.
വെട്ടിക്കുറച്ച സർവീസുകൾ
ഫാസ്റ്റ് പാസഞ്ചർ: 4
ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി: 9
ഓർഡിനറി: 33
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |