പാലക്കാട്: ജില്ലയിൽ ഹരിത കേരള മിഷൻ നാല് വർഷം കൊണ്ട് ശേഖരിച്ചത് 121 ടൺ ഇ മാലിന്യം. സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ നിന്നുമാണ് ഇത്രയധികം മാലിന്യം ശേഖരിച്ചത്. ശേഖരിച്ച മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറി.
ഹരിത കേരള മിഷന്റെ പ്രവർത്തനം ആരംഭിച്ച 2017 മുതലാണ് ഇ- മാലിന്യം ശേഖരിക്കാൻ തുടങ്ങിയത്. സർക്കാർ ഓഫീസുകളിൽ നിന്ന് 81 ടണും വിദ്യാലയങ്ങളിൽ നിന്ന് 40 ടണുമാണ് ശേഖരിച്ചത്. ഓഫീസുകളിൽ പ്രവർത്തന രഹിതമാകുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പലയിടത്തും കൂട്ടിയിടുന്നതായിരുന്നു 2017 വരെയുള്ള രീതി. ഇതിന് പരിഹാരമായാണ് ഇ- മാലിന്യം ശേഖരിച്ച് തുടങ്ങിയത്.
നവംബറിൽ ജില്ലാ ശുചിത്വമിഷൻ, ഹരിത കേരളം മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ ഓഫീസുകളിൽ നിന്നും ശേഖരിച്ച 3.5 ടൺ ഇ- മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറി. പാലക്കാട് ഇൻഡോർ സ്റ്റേഡിയം പരിസരത്ത് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠൻ കളക്ഷൻ ഡ്രൈവ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ശുചിത്വമിഷൻ കോ- ഓർഡിനേറ്റർ ടി.ജി.അഭിജിത്ത്, ഹരിത കേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ വൈ.കല്ല്യാണ കൃഷ്ണൻ, ക്ലീൻ കേരള കമ്പനി സീനിയർ അസി. മാനേജർ എൽ.കെ.ശ്രീജിത്ത്, അസി.മാനേജർ കെ.നാഗേഷ്, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ എ.ഷെരീഫ്, ടെക്നിക്കൽ കൺസൾട്ടന്റ് ഹാറൂൺ അലി എന്നിവർ പങ്കെടുത്തു. ഇ-മാലിന്യം പുനരുപയോഗിക്കാവുന്ന രീതിയിൽ മാറ്റുകയാണ് ക്ലീൻ കേരള കമ്പനിയുടെ രീതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |