തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം അതിന്റെ വഴിക്ക് പോയി എത്തേണ്ടിടത്ത് എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് സംബന്ധിച്ച് പി.ടി. തോമസ് അവതരിപ്പിച്ച അടിയന്തരപ്രമേയനോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മോൻസണെ സന്ദർശിച്ച മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയെ ന്യായീകരിച്ച മുഖ്യമന്ത്രി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാരനെതിരെ ഒളിയമ്പ് തൊടുത്തു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
കേസിൽ കാര്യക്ഷമമായ അന്വേഷണം തന്നെയാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പുകണ്ടെത്തിയത് കേരള പൊലീസാണ്. മോൻസൺ ഇപ്പോഴും അകത്താണ്. അയാളുടെ ഒരു സ്വാധീനവും ഇവിടെ വിലപ്പോവില്ല. കെ.പി.സി.സി പ്രസിഡന്റിനെ സംബന്ധിച്ച് ഇവിടെ ചില പരാമർശങ്ങളുണ്ടായി. അതിന്റെ ഉൾവിളി എന്താണെന്ന് അറിയില്ല. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് ഇവിടെ പരിഹരിക്കാൻ നോക്കേണ്ടതില്ലെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു.
'അന്വേഷണത്തിന്റെ തുടക്കം'
ലോക് നാഥ് ബെഹ്റയുടെ സന്ദർശനത്തോടെയാണ് മോൻസണ് എതിരായ അന്വേഷണത്തിന് തുടക്കം കുറിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2019 ജൂൺ 13നാണ് അന്ന് ഡി.ജി.പിയായിരുന്ന ബെഹ്റ അന്വേഷണം നടത്താൻ ഇന്റലിജൻസിന് കത്ത് നൽകിയത്. നവംബറിൽ ഇന്റലിജൻസ് എ.ഡി.ജി.പി റിപ്പോർട്ട് നൽകി. ഡിസംബർ 21ന് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടു. 2020 ജനുവരി 1ന് റിപ്പോർട്ട് ലഭിച്ചു. തുടർന്ന് ഫെബ്രുവരി 5ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് ഡി.ജി.പി കത്തു നൽകി. ഒരു വ്യക്തി തന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പരാതി നൽകിയാൽ ആ പ്രദേശത്ത് പൊലീസ് പ്രത്യേക ശ്രദ്ധ നൽകുക പതിവാണ്. പ്രത്യേകിച്ച് ഇത്തരം സംശയങ്ങൾ നിലനിൽക്കുന്ന ഒരാൾ ഉൾക്കൊള്ളുന്ന മേഖല ശ്രദ്ധയിൽ വയ്ക്കുക എന്നത് പൊലീസിന്റെ സാധാരണ നടപടിയാണ്.
'രണ്ടും രണ്ടാണ്'
പുരാവസ്തുക്കൾ സൂക്ഷിക്കുന്നു എന്നു കരുതുന്ന സ്ഥലത്ത് വെറുതേ സന്ദർശിക്കുന്നതും അതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പങ്കെടുക്കുന്നതും രണ്ടാണെന്ന് കെ. സുധാകരനെ പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. ആരെല്ലാം സന്ദർശിച്ചുവെന്നും ആരെല്ലാം അവിടെ ദിവസങ്ങളോളം തങ്ങിയെന്നും ചികിത്സയ്ക്ക് വിധേയമായി എന്ന് അവകാശപ്പെടുന്നതുമെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആരൊക്കെ എന്തിനൊക്കെ പോയി എന്നതൊക്കെ പൊലീസ് അന്വേഷിക്കേണ്ട കാര്യമാണ്.
മോൻസണെതിരായ അന്വേഷണം
ശക്തിപ്പെടുത്തും
പുരാവസ്തു തട്ടിപ്പ് സംബന്ധിച്ച് മോൻസൺ മാവുങ്കലിനെതിരായ കേസിൽ ക്രൈംബ്രാഞ്ച് ഐ.ജി യുടെ നേതൃത്വത്തിലുള്ള സംഘം ശക്തമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
പുരാവസ്തു കാര്യങ്ങൾ അന്വേഷിക്കാൻ ആർക്കിയോളജിക്കൽ വകുപ്പിനോടും ഡി.ആർ.ഡി.ഒ യോടും ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം മുളന്തുരുത്തി സ്വദേശി ജോബ് പീറ്ററിന് കാർ വാഗ്ദാനം ചെയ്ത് 1,43,000 രൂപ തട്ടിയതിന് പാലാരിവട്ടം പൊലീസും, സമാനമായ മറ്റൊരു കേസിൽ 4 ലക്ഷം രൂപ തട്ടിയതിന് പിറവം പൊലീസും, 25 കോടി രൂപ വായ്പ നൽകാമെന്ന് പറഞ്ഞ് 6. 27 കോടി രൂപ തട്ടിയതിന് പന്തളം പൊലീസും, ലൈംഗിക പീഡത്തിനിരയായ പെൺകുട്ടിയോട് കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ എറണാകുളം ടൗൺ സൗത്ത് പൊലീസും കേസെടുത്തിട്ടുണ്ട്. കൊക്കൂണിൽ ആരൊക്കെ പങ്കെടുത്തുവെന്നത് അന്വേഷണത്തിൽ തെളിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെമ്പോല : സർക്കാർ നിലപാടെടുത്തിട്ടില്ല
ശബരിമലയുടെ രേഖയെന്ന രീതിയിൽ പ്രചരിച്ച ചെമ്പോലയുടെ കാര്യത്തിൽ സർക്കാർ നിലപാടെടുത്തിട്ടില്ലെന്നും അത് അന്വേഷണത്തിൽ തെളിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |