ന്യൂഡൽഹി: ബി.ജെ.പി കേരള ഘടകത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നടത്തിയ പുനഃസംഘടനക്ക് കേന്ദ്ര നേതൃത്വത്തിന്റെ പൂർണ പിന്തുണ. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. സുരേന്ദ്രനെ മാറ്റുമെന്ന പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രചാരണത്തിന് ഇത് കനത്ത തിരിച്ചടിയായി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണതന്ത്രം മുഴുവൻ കേന്ദ്ര നേതൃത്വവും കേരളത്തിലെ ആർ.എസ്.എസ് നേതൃത്വവും ഒന്നിച്ചെടുത്തതായിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതും ഇതേ രീതിയിലാണ്. പാർട്ടിയിലെ സുരേന്ദ്രൻ വിരുദ്ധവിഭാഗമുയർത്തിയ വിമർശനങ്ങൾ കേന്ദ്ര നേതൃത്വത്തിനെതിരായി. കഴിഞ്ഞ രണ്ടുതവണ നടത്തിയ ഡൽഹി സന്ദർശനത്തിൽ, ശക്തമായി മുന്നോട്ട് പോകാനുള്ള നിർദ്ദേശമാണ് അമിത് ഷാ, ജെ.പി. നദ്ദ, ബി.എൽ. സന്തോഷ് എന്നീ നേതാക്കളിൽ നിന്ന് സുരേന്ദ്രന് ലഭിച്ചതെന്നറിയുന്നു.
പിടിമുറുക്കി സുരേന്ദ്രൻ
അഞ്ച് ജില്ലകളിലെ അദ്ധ്യക്ഷന്മാരെ മാറ്റിയും നാല് പുതിയ സംസ്ഥാന ഭാരവാഹികളെ നിയമിച്ചും സുരേന്ദ്രൻ സംഘടനയിൽ കൂടുതൽ ആധിപത്യം പ്രകടിപ്പിച്ചു. മറ്റ് പാർട്ടികളിൽ നിന്ന് വരുന്നവരെ പരിഗണിക്കുന്നതിന്റെ ഭാഗമായി, പന്തളം പ്രതാപനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു.
പാർട്ടി ഫണ്ട് വിനിയോഗത്തിന്റെ പേരിൽ ആരോപണം നേരിട്ടപ്പോൾ പ്രതിരോധിക്കാൻ കഴിയാതെ പോയ സംസ്ഥാന ട്രഷറർ, പാർട്ടി ആസ്ഥാനത്തെ ഓഫീസ് സെക്രട്ടറി സ്ഥാനങ്ങളിൽ വിശ്വസ്തർക്ക് ചുമതല നൽകി.
സി.കെ. ജാനുവിന് ഫണ്ട് നൽകിയെന്നതിന്റെ പേരിൽ ആരോപണവും കേസും നേരിട്ടപ്പോൾ പാർട്ടിയെ സംരക്ഷിക്കാതിരുന്നതിനാണ് വയനാട്ടിലെ സുരേന്ദ്രൻ വിരുദ്ധ വിഭാഗത്തിന്റെ പ്രതിനിധിയായ ജില്ലാ പ്രസിഡന്റിന് സ്ഥാനം തെറിച്ചത്. സുരേന്ദ്രൻ വിരുദ്ധ പക്ഷത്തല്ലെങ്കിലും കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ജാഗ്രതക്കുറവുണ്ടായതിന്റെ പേരിൽ കാസർകോട്ടും പത്തനംതിട്ടയിലും ജില്ലാ പ്രസിഡന്റുമാർക്ക് മാറേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |