കാബൂൾ: ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഡെബോറ ലയോൻസിന്റെ നേതൃത്വത്തിൽ ഭീകരസംഘടനയായ താലിബാനുമായി യു.എന്നിന്റെ പ്രത്യേക സംഘം ചൊവ്വാഴ്ച ചർച്ച നടത്തി.
ഇടക്കാല താലിബാൻ സർക്കാരിലെ സാംസ്കാരിക വകുപ്പ് മന്ത്രി ഖൈറുല്ലാ ഖൈർക്വയായാണ് താലിബാനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. അഫ്ഗാൻ ജനതയുടെ സുരക്ഷയ്ക്കും
സ്ഥിരതയുള്ള അഫ്ഗാന് വേണ്ടിയും അന്താരാഷ്ട്ര സമൂഹവും താലിബാനും ഒരുമിച്ച് പ്രവർത്തിക്കാവുന്ന മേഖലകൾ കണ്ടെത്തേണ്ട ആവശ്യകത ചർച്ചയിൽ ഇരു വിഭാഗത്തിനും ബോദ്ധ്യപ്പെട്ടതായി യു.എൻ സംഘം വ്യക്തമാക്കി.
അഫ്ഗാൻ ജനതക്ക് സഹായം ലഭ്യമാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത താലിബാന് ബോദ്ധ്യപ്പെട്ടെന്നും യു.എൻ സംഘം അറിയിച്ചു. രാജ്യത്തിന്റെ നിലനിൽപ്പിനും വികസനത്തിനും അന്താരാഷ്ട്ര സമൂഹവും താലിബാനും ധാരണാ മേഖലകൾ വികസിപ്പിക്കണമെന്നും യു.എൻ സംഘം നിർദ്ദേശിച്ചു.
മുൻ അഫ്ഗാൻ പ്രസിഡന്റായ ഹാമിദ് കർസായിയുമായി ഡെബോറ സെപ്തംബറിൽ ചർച്ച നടത്തിയിരുന്നു. അഫ്ഗാൻ ജനതക്ക് സഹായങ്ങൾ ഉറപ്പാക്കുന്നതിന്റെ സാദ്ധ്യതകളാണ് ചർച്ചകളുടെ ലക്ഷ്യമെന്ന് ഡെബോറ ചൂണ്ടിക്കാട്ടിയിരുന്നു. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചടക്കിയതിന് ശേഷമുള്ള ശേഷമുള്ള സാഹചര്യങ്ങളാണ് യു.എൻ സംഘം വിലയിരുത്തുന്നത്.
അഫ്ഗാനിന്റെ പടിവാതിൽക്കൽ സാമൂഹിക - സാമ്പത്തിക ദുരന്തമെത്തിയെന്നും
രാജ്യത്തിന്റെ സ്ഥിരതക്കും അന്താരാഷ്ട്ര സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തിൽ അത് വളരാൻ സാദ്ധ്യതയുണ്ടെന്നും യൂറോപ്യൻ യൂണിയന്റെ വിദേശനയ ചുമതലയുള്ള ജോസഫ് ബോറൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
@ 13 ഹസാരകളെ താലിബാൻ വധിച്ചു
അഫ്ഗാനിലെ ഗോത്രവർഗവിഭാഗമായ ഹസാര സമൂഹത്തിലെ 17 വയസ്സുള്ള പെൺകുട്ടിയുൾപ്പെടെ 13 പേരെ താലിബാൻ വധിച്ചെന്ന് ആംനസ്റ്റി ഇൻറർനാഷനൽ. അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഖിദ്ർ ജില്ലയിൽ സൈന്യത്തിനുനേരെ നടന്ന ആക്രമണത്തിലാണ് ഹസാരകളെ താലിബാൻ വധിച്ചത്. കൊല്ലപ്പെട്ടവരിൽ 11 പേർ സൈനികരാണ്. ജില്ലയിൽ നിന്ന് സൈനികർ പലായനം ചെയ്യുന്നതിനിടെയാണ് താലിബാൻ ആക്രമണമഴിച്ചുവിട്ടത്. ഏറ്റുമുട്ടലിനിടെ മറ്റൊരു പ്രദേശവാസിയും മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |