തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാവർക്കും സീറ്റ് കിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു . അപേക്ഷിച്ച എല്ലാവർക്കും സീറ്റ് നൽകണമെങ്കിൽ 1,31,996 സീറ്റ് വേണ്ടി വരും. അത്രയും സീറ്റുകളില്ല. എന്നാൽ പോളിടെക്നിക്കിലും വൊക്കഷണൽ ഹയർ സെക്കൻഡറിയിലും ആവശ്യത്തിന് സീറ്റുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
ആകെ പ്ലസ് വണ്ണിന് അപേക്ഷിച്ചവർ 4,65 219 പേരാണ് രണ്ട് അലോട്ട്മെൻറ് തീർന്നപ്പോൾ 2,70188 പേർക്കാണ് പ്രവേശനം കിട്ടിയത്. മെറിറ്റ് സീറ്റിൽ ഇനി ബാക്കിയുള്ളത് 655 സീറ്റ് മാത്രമാണ്.
ഒന്നാം അലോട്ട്മെന്റിൽ 2,01,489 പേർ പ്രവേശനം നേടിയിരുന്നു. രണ്ടാമത്തെ അലോട്ട്മെന്റിൽ 68,048 അപേക്ഷകർക്ക് പുതിയതായി അലോട്ട്മെൻറ് ലഭിക്കുകയുണ്ടായി . കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവേശന തോതനുസരിച്ചാകെ 3,85,530 അപേക്ഷകർ മാത്രമേ പ്ലസ് വൺ പ്രവേശനം തേടാൻ സാദ്ധ്യതയുള്ളൂ.
കഴിഞ്ഞ 5 വർഷത്തെ പ്രവേശന തോതനുസരിച്ചാണെങ്കിൽ പ്രവേശനം ലഭിക്കുന്നതിനായി ഇനി സംസ്ഥാനത്ത് ആകെ 91,796 അപേക്ഷകർ ബാക്കിയുണ്ട്. അപേക്ഷിച്ച എല്ലാപേരും പ്ലസ് വൺ പ്രവേശനം തേടുകയാണെങ്കിൽ ആകെ 1,31,996 അപേക്ഷകർക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടി വരുന്നത്. എയിഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ അലോട്ട്മെന്റ്,എയിഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനം, അൺ എയിഡഡ് സ്കൂളുകളിലെ പ്രവേശനം എന്നിവയൊക്കെ 2021 ഒക്ടോബർ 7 മുതൽ ആരംഭിക്കുകയുള്ളു. ഇത്തരത്തിൽ ലഭ്യമായ സീറ്റുകളും ഒഴിവ് വരുന്ന സ്പോർട്സ് ക്വാട്ട സീറ്റുകൾ പൊതു മെറിറ്റ് ക്വാട്ട സീറ്റുകളായി പരിവർത്തനം ചെയ്യുമ്പോൾ ഉണ്ടാകുന്ന സീറ്റുകളും കൂടി കൂട്ടുമ്പോൾ സംസ്ഥാനത്ത് ആകെ 1,22,384 സീറ്റുകൾ ലഭ്യമാണ് . ഇതിനു പുറമെ വെക്കേഷണൽ ഹയർ സെക്കൻഡറി , പോളിടെക്നിക് , ഐടിഐ മേഖലകളിലായി 97,283 സീറ്റുകളും ലഭ്യമാണെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |