പാപ്പിനിശ്ശേരി: കൃഷി വകുപ്പിന്റെയും കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയും കീഴിലുള്ള അംഗീകൃത ഏജൻസി എന്നപേരിൽ വ്യാജ നടീൽ വസ്തുക്കളുടെ ഓർഡർ സ്വീകരിക്കാനെത്തിയവർ പിടിയിലായി. ഒമ്‌നി വാനിൽ എത്തിയ ഏഴോളം പേരെ പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറക്കി വീടുകളിൽ എത്തി ഓർഡുകൾ സ്വീകരിക്കുന്നതിനിടയിലാണ് നാട്ടുകാരിൽ സംശയം ഉയർന്നത്. മണ്ണുത്തി കാർഷിക ഗവേക്ഷണ കേന്ദ്രത്തിന്റെ അംഗീകൃത ഏജൻസിയാണെന്ന വ്യാജ തിരിച്ചറിയിൽ രേഖയുമായാണ് വീടുകളിൽ എത്തി ഓർഡുകൾ സ്വീകരിച്ചത്. പാപ്പിനിശ്ശേരി കരിക്കൻ കുളത്തെ വീടുകളിൽ എത്തിയവരെയാണ് നാട്ടുകാർ ആദ്യം തടഞ്ഞു വെച്ചത്. തുടർന്ന് പാപ്പിനിശ്ശേരി കൃഷി ഓഫീസറും വളപട്ടണം പൊലീസും സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ തിരിച്ചറിയൽ രേഖയാണെന്ന് സമ്മതിച്ചത്. ഇരിട്ടി കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവർത്തിക്കുന്നതെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. ഓർഡർ സ്വീകരിച്ച് മുൻകൂർ പണവും സ്വീകരിച്ച് കേരള അഗ്രികൾച്ചറൽ ഫാമിന്റെ പേരിൽ റസീറ്റും നൽകുന്നുണ്ട്. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ വാഹനങ്ങളിൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ നടീൽ വസ്തുക്കൾ എത്തിക്കുമെന്നാണ് ഏജന്റുമാർ അവകാശപ്പെട്ടത്.ചോദ്യം ചെയ്ത ഏജന്റുമാരെ പൊലീസ് താക്കീത് നൽകിയാണ് വിട്ടയച്ചത്. ഇത്തരം വ്യാജ ഏജന്റുമാർ അമിത വില ഈടാക്കി ഗുണം കുറഞ്ഞ നടീൽ വസ്തുക്കളുടെ വിൽപ്പന നടത്തുന്നത് വ്യാപകമാണെന്ന് പാപ്പിനിശ്ശേരി കൃഷി ഓഫീസർ യു. പ്രസന്നൻ പറഞ്ഞു. കർഷകർ ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |