തിരുവനന്തപുരം: ഒമ്പതുനാൾ ആദിപരാശക്തിയുടെ ഒമ്പത് ഭാവങ്ങളെ ആരാധിക്കുന്ന നവരാത്രി ഉത്സവത്തിന് തുടക്കമായി. ദേവീക്ഷേത്രങ്ങളിൽ ഇനിയുള്ള രാത്രികൾ ഭക്തിയുടെയും വ്രതത്തിന്റെയും സാധനകൾ.
കൊവിഡ് മാനദണ്ഡം അനുസരിച്ച് നവരാത്രി സംഗീതോത്സവവും മറ്റ് പരിപാടികളും ഇന്നലെ മുതൽ ആരംഭിച്ചു. കഴിഞ്ഞതവണ കലാപരിപാടികൾ പൂർണമായും ഒഴിവാക്കിയിരുന്നു. അവസാന ദിവസങ്ങളിൽ ദുർഗാഷ്ടമി മഹാനവമി പൂജകളും 15ന് പൂജയെടുപ്പും ലളിതമായ ചടങ്ങുകളോടെ നടക്കും. കുട്ടികൾക്ക് അക്ഷരത്തിന്റെയും കലകളുടെയും വിദ്യാരംഭവും നടക്കും.
നവരാത്രി ആഘോഷത്തിന് പുണ്യംപകരാൻ കൊണ്ടുവന്ന വിഗ്രഹങ്ങളിൽ തേവാരക്കെട്ട് സരസ്വതിദേവിയെ ഇന്നലെ രാവിലെ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ പൂജയ്ക്കിരുത്തി. ഇവിടെ നവരാത്രി സംഗീതോത്സവവും ആരംഭിച്ചു. കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും കുടിയിരുത്തി. മറ്റ് ദേവീക്ഷേത്രങ്ങളിലും ഇന്നലെ നവരാത്രി പൂജകൾ ആരംഭിച്ചു.
നവരാത്രി ആഘോഷങ്ങൾക്കായി കുമാരകോവിലിൽ നിന്ന് കുമാരസ്വാമി വിഗ്രഹം ഇത്തവണ തമിഴ്നാട് സർക്കാർ വിട്ടുനൽകാത്തതിൽ നിരാശയിലാണ് ഭക്തർ. കഴിഞ്ഞതവണ കൊവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് വെള്ളിക്കുതിരയെ ഘോഷയാത്രയിൽ നിന്ന് ഒഴിവാക്കിയിരുന്നത്. എന്നാൽ ഇത്തവണ സംസ്ഥാന സർക്കാർ വെള്ളിക്കുതിര എഴുന്നള്ളത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവ് കിട്ടാൻ വൈകിയെന്നുകാട്ടിയാണ് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചത്.
കോട്ടയ്‌ക്കകം നവരാത്രി മണ്ഡപത്തിലെ സംഗീതോത്സവത്തിനും ഇന്നലെ തുടക്കമായി. ആറുമുതൽ 14 വരെ വൈകിട്ട് 6.30 മുതൽ രാത്രി ഒമ്പതു വരെയാണ് സംഗീതക്കച്ചേരികൾ നടക്കുന്നത്. പൊതുജനങ്ങൾക്ക് ഈ സമയം മണ്ഡപത്തിൽ പ്രവേശനം അനുവദിക്കില്ല. തിരുവിതാംകൂർ നവരാത്രി ആഘോഷട്രസ്റ്റിന്റെ നവരാത്രി ആഘോഷപരിപാടികളും വലിയശാല മഹാഗണപതി ഭജനമഠത്തിൽ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |