നിരീക്ഷണത്തിന് ഡ്രോൺ കാമറ; ദേഹപരിശോധനയ്ക്ക് സ്കാനർ
കണ്ണൂർ: ജയിലുകളിൽ ലഹരിമരുന്ന് കിട്ടാതെ അക്രമം കാട്ടിയതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തടവുകാരെ അച്ചടക്കം പഠിപ്പിക്കാൻ ഒരുങ്ങി ഡി.ജി.പി. തടവുകാരെ നിരീക്ഷിക്കാൻ ഡ്രോണും ദേഹപരിശോധനയ്ക്ക് ബോഡി സ്കാനറും അടക്കമുള്ള ഉപകരണങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ ഡി.ജി.പി ഡോ. ഷെയ്ക് ദർവേശ് സാഹിബ് നൽകിയ റിപ്പോർട്ടിൽ ആഭ്യന്തര വകുപ്പാണ് തീരുമാനമെടുക്കേണ്ടത്.
പൊലീസ് മാത്രമാണ് ഇപ്പോൾ പരിശോധനയ്ക്കും മറ്റുമായി ഡ്രോൺ കാമറ ഉപയോഗിക്കുന്നത്. എട്ടു കോടി രൂപയെങ്കിലും ഇതിനായി അനുവദിക്കണമെന്നാണ് ജയിൽ ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു കോടി രൂപ നേരത്തെ നവീകരണത്തിനായി സർക്കാർ അനുവദിച്ചിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞദിവസം ലഹരിമരുന്ന് കിട്ടാത്തതിനെ തുടർന്ന് തടവുകാർ കൈ ഞരമ്പ് മുറിക്കുകയും ആംബുലൻസ് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ഇവിടെ നടന്ന പരിശോധനയിൽ രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്തെ ജയിലുകളിൽ നിന്നും 300 മൊബൈൽ ഫോണുകളും വൻതോതിൽ നിരോധിത വസ്തുക്കളും പിടികൂടിയിരുന്നു. ആറു മാസം മുമ്പ് കണ്ണൂർ സെൻട്രൽ ജയിലിലെ മേശവലിപ്പിൽ നിന്നു 9 ലക്ഷം രൂപ മോഷണം പോയതിനും ഇതുവരെ തുമ്പുണ്ടാക്കാനായില്ല.
200 തടവുകാർ
മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ഇരുന്നൂറോളം തടവുകാർ കണ്ണൂർ സെൻട്രൽ ജയിലിൽ മാത്രം കഴിയുന്നുണ്ട്. ഇവരുടെ കടുത്ത അച്ചടക്ക ലംഘനം ജയിൽ ജീവനക്കാർക്കും ഭീഷണിയാണ്.
പരോളിൽ ഇറങ്ങി തിരിച്ചു വരുന്ന തടവുകാരെ ദേഹപരിശോധന നടത്തുന്ന സംവിധാനം ഇല്ലാത്തതും ജയിലുകളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇവരുടെ ദേഹപരിശോധന നടത്തുന്നത് കോടതി വിലക്കിയതോടെ മൊബൈൽ ഫോണുകളും നിരോധിത ലഹരിവസ്തുക്കളും ജയിലുകളിൽ നിർബാധം എത്തുകയായിരുന്നു. ജയിലുകളിൽ തടവുകാരുടെ പരിശോധനയ്ക്കായി സ്ഥാപിച്ച മെറ്റൽ ഡിറ്റക്ടർ പോലുള്ള ഉപകരണങ്ങൾ യഥാസമയം അറ്റകുറ്റപ്പണി ചെയ്യാത്തതു കാരണം പലതും പ്രവർത്തനരഹിതവുമാണ്.
കേരളത്തിൽ
ജയിലുകൾ 55
തടവുകാർ 7500
ജീവനക്കാർ 1000
കൂടുതൽ വേണ്ടത് 400
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |