ഇല്ലങ്ങളുടെ അകത്തളങ്ങളിൽ അറിഞ്ഞോ അറിയാതെയോ അവഗണിക്കപ്പെട്ടതാണ് നമ്പൂതിരി സ്ത്രീകളുടെ ജീവിതം. അവരുടെ ജീവിതം ഹോമിക്കപ്പെടുന്നത് പുറംലോകം അറിഞ്ഞതേയില്ല. കുറിയേടത്തു താത്രിയുടെ സ്വതന്ത്ര്യവും വ്യത്യസ്തവുമായ കാഴ്ചപ്പാട് 'തയാ" എന്ന സംസ്കൃത ചിത്രത്തിലൂടെ സംവിധായകൻ ഡോ. ജി. പ്രഭ ദൃശ്യവത്കരിക്കുന്നു. അനുമോൾ ആണ് കുറിയേടത്തു താത്രിയായി അറിയപ്പെട്ട സാവിത്രി അന്തർജ്ജനം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിനയജീവിതത്തിൽ ആദ്യം ആണ് അനുമോൾ ഒരു സംസ്കൃത സിനിമയിൽ അഭിനയിക്കുന്നത്.
'തയാ" എന്ന സംസ്കൃത വാക്കിന്റെ അർത്ഥം അവളാൽ എന്നാണ്. അവൾ സാവിത്രി എന്ന താത്രിയും.
''താത്രിയുടെ ജീവിതചരിത്രമല്ല. പുതിയ വ്യാഖ്യാനമാണ് തയാ ചരിത്രം മാറ്റിമറിക്കുന്നില്ല. സ്ത്രീ നവോത്ഥാനത്തിനു കേരളത്തിലെ മുന്നാക്ക സമുദായങ്ങളിൽ മുഖ്യപങ്കാണ് താത്രി വഹിച്ചത്."" സംവിധായകൻ ഡോ. ജി. പ്രഭ പറഞ്ഞു.
തയായുടെ രചന നിർവഹിച്ചതും ഡോ. ജി. പ്രഭയാണ്. 'ഇഷ്ടി" ആണ് ഡോ. ജി. പ്രഭ സംവിധാനം ചെയ്ത ആദ്യ സിനിമ. ഇഷ്ടിയും സംസ്കൃത ഭാഷയിലാണ് ഒരുക്കിയത്.നെടുമുടി വേണുവും ആതിര പട്ടേലുമാണ് ഇഷ്ടിയിലെ പ്രധാന താരങ്ങൾ. തൃപ്പൂണിത്തുറ സംസ്കൃത കോളേജ്, ചെന്നൈ ലയോള കോളേജ് എന്നിവിടങ്ങളിൽ സംസ്കൃത അദ്ധ്യാപകനായിരുന്നു ഡോ. ജി. പ്രഭ.
ബാബു നമ്പൂതിരി, സുനിൽ പള്ളിപ്പുറം, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, ദിനേശ് പണിക്കർ, വടക്കുംപാട്ട് നാരായണൻ, കോതമംഗലം വാസുദേവൻ നമ്പൂതിരി, നന്ദകിഷോർ, കൃഷ്ണൻ വടശേരി, ഉത്തര, രേവതി സുബ്രഹ്മണ്യം, ആനിജോയിൻ, മീനാക്ഷി അനീഷ്, ശ്രീല നല്ലടം, രമ നാരായണൻ, മോഹിനി, തങ്കമണി, സോയ എന്നിവരാണ് മറ്റു താരങ്ങൾ.സണ്ണി ജോസഫാണ് ഛായാഗ്രഹണം.
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന തയായുടെ ശബ്ദലേഖനം കൃഷ്ണനുണ്ണി നിർവഹിക്കുന്നു. എഡിറ്റർ: ബി. ലെനിൻ, സംഗീതം: ബിജു പൗലോസ്, കല: ബോബൻ, മേക്കപ്പ്: പട്ടണം റഷീദ്, മേക്കപ്പ്: ഇന്ദ്രൻസ് ജയൻ. കോടനാട് മന, വടക്കുംപ്പാട്ട് മന, കോതമംഗലം മന, ബ്രഹ്മസ്ഥമഠം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |