ഒരു ജോഡി ചെരുപ്പ് എങ്ങനെ തിരുവിതാംകൂർ ചരിത്രത്തെ മാറ്റിമറിച്ചു? ആ ചെരുപ്പുകൾക്കുളിലെ രഹസ്യം അറിഞ്ഞില്ലായിരുന്നെങ്കിൽ തിരുവിതാംകൂറിന്റെ ഭാവി എന്താകുമായിരുന്നു? ഒരുദേശം അതിന്റെ കഥ പറയുന്നത്
രേഖപ്പെട്ട ചരിത്രലിപികളിലൂടെയാണ്. തിരുവനന്തപുരം വഞ്ചിയൂർ ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാലയിൽ നിന്ന്
ഏകദേശം 170 വർഷം പഴക്കമുള്ള താളിയോലകൾ കണ്ടെത്തി പഠനവിധേയമാക്കിയ ഡോ. വൈശാഖ് എ.എസ് ആ യാത്രയിൽ കണ്ടെത്തിയ തിരുവിതാംകൂർ രഹസ്യങ്ങളും വസ്തുതകളും വെളിപ്പെടുത്തുന്നു.
ഒരു ജോഡി ചെരുപ്പ് എങ്ങനെ തിരുവിതാംകൂർ ചരിത്രത്തെ മാറ്റിമറിച്ചു? ആ ചെരുപ്പുകൾക്കുള്ളിലെ രഹസ്യം അറിഞ്ഞില്ലായിരുന്നെങ്കിൽ തിരുവിതാംകൂറിന്റെ ഭാവി എന്താകുമായിരുന്നു? ആധുനിക തിരുവിതാംകൂർ രൂപപ്പെടുമായിരുന്നോ? ആരുടേതായിരുന്നു ആ ചെരുപ്പുകൾ, ആ മഹാരഹസ്യം ആരാണ് തിരിച്ചറിഞ്ഞത്...
ഒരു അക്കാഡമിക് ചരിത്ര ഗവേഷകനുള്ളിൽ ഉറഞ്ഞുപൊങ്ങുന്ന നിർണായകമായ ചോദ്യങ്ങളാണിവ. തിരുവിതാംകൂർ ചരിത്രഗതിയെ നിർണയിച്ച ഒരു ജോഡി ചെരുപ്പുകൾക്കുള്ളിലെ ഓലക്കീറ് അധികമാരും അറിയാത്ത രഹസ്യമാണ്. ആ രണ്ടു ചെരുപ്പുകളായിരുന്നു ചരിത്രത്തിന്റെ വഴികളെ നിർണയിച്ചത്.
അധികാരത്തിനായി നടന്ന വടംവലിയിൽ രാമവർമ്മ മഹാരാജാവിന്റെ മക്കളായ തമ്പിമാരും എട്ടുവീട്ടിൽ മാടമ്പിമാരും ആറുകൂട്ടത്തിൽ പിള്ളമാരും മറ്റു ചില പ്രഭുക്കന്മാരും ചേർന്ന് മഹാരാജാവായ മാർത്താണ്ഡവർമ്മയ്ക്കെതിരെ ഗൂഢാലോചന നടത്തി. വെങ്ങാനൂർ ക്ഷേത്രത്തിൽ വച്ച് കഴക്കൂട്ടത്തു പിള്ളയും കുടമൺ പിള്ളയും മറ്റു ചിലരും കൂടി മാർത്താണ്ഡ വർമ്മയെ വധിക്കുവാൻ ഗൂഢാലോചന നടത്തി. ആ വിവരം അവിടെ ഉള്ള കിഴവനായ ഒരു 'പൂപ്പണ്ടാരം" കേട്ടു. ആ വർഷം തുലാമാസത്തിലെ ആറാട്ടിന് ശംഖുമുഖം കടപ്പുറത്ത് എഴുന്നള്ളുന്ന മഹാരാജാവിനെ ആളുകൾക്കിടയിലൂടെ ചെന്ന് വധിക്കുക എന്ന ഗൂഢപദ്ധതിയാരുന്നു അത്. പിള്ളമാരുടെ ഈ തീരുമാനം ബന്ധപ്പെട്ട ആൾക്കാരെ അറിയിക്കുവാനായി രഹസ്യമായി രണ്ടു അനുചരന്മാരെ ഏൽപ്പിച്ചു. അതിനായി രണ്ടു ജോഡി ചെരുപ്പ് വരുത്തി അതിനുള്ളിൽ ഗൂഢാലോചനയുടെ പദ്ധതി അടങ്ങുന്ന ഓല വച്ച് തയ്ച്ചു രണ്ടു വഴിക്കായി അയച്ചു. പൂപ്പണ്ടാരം അറിയിച്ചതിനെ തുടർന്നു മാർത്താണ്ഡവർമ്മയുടെ അനുചരർ ഇവരെ എറുംബുംകാൽ ക്ഷേത്രത്തിൽ വച്ച് പിടികൂടുക്കുകയും ചെരുപ്പിനുള്ളിലെ രഹസ്യം കണ്ടെടുത് മഹാരാജാവിനെ അറിയിക്കുകയും ചെയ്തു. പിന്നീട് അരങ്ങേറിയത് ഏവരും അറിയുന്ന ചരിത്രം. വേണാടിന്റെ ചരിത്രം മുതൽ 19-ാം നൂറ്റാണ്ടിലെ മദ്ധ്യകാലഘട്ടം വരെയുള്ള തിരുവിതാംകൂർ ചരിത്രം പ്രതിപാദിക്കുന്ന അത്യപൂർവ താളിയോലകളിലാണ് ഈ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം വഞ്ചിയൂർ ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാലയിൽ സൂക്ഷിച്ചിട്ടുള്ള അനവധി ഗ്രന്ഥക്കെട്ടുകളിൽ നിന്നാണ് ഏകദേശം 170 വർഷം പഴക്കമുള്ള ഈ താളിയോലകൾ കണ്ടെത്തി രേഖപ്പെടുത്തുകയും പഠനവിധേയമാക്കുകയും ചെയ്തത്. തിരുവിതാംകൂർ ചരിത്രത്തെ സംബന്ധിച്ചുള്ള ഗവേഷണങ്ങൾക്കിടയിലാണ് നിർണായകമായ ഈ കണ്ടെത്തലുണ്ടായത്. നേരത്തെയും എന്റെ ഗവേഷണങ്ങൾക്കിടയിൽ നിർണായക പ്രാചീന പുരാവസ്തുക്കളും (ആദിമശിലായുധങ്ങളും ഗുഹാചിത്രങ്ങളും) പുരാരേഖകളും കണ്ടെത്തി പഠനവിധേയമാക്കിയിരുന്നു.
വെളുത്ത മനുഷ്യരെ
വിശ്വസിക്കുന്നവർക്ക്
ഗുണം വരുമെന്ന് രാജകല്പന
ഈ താളിയോലകളിൽ കൗതുകം നിറയ്ക്കുന്ന ഒട്ടേറെ സംഭവങ്ങൾ ഒളിഞ്ഞിരിക്കുന്നു. ദിവാനും ബ്രിട്ടീഷ് റെസിഡന്റും ആയിരുന്ന മൺറോ സായിപ്പിനെ മുൻവൈരാഗ്യത്താൽ അപായപ്പെടുത്താൻ മുൻ ദിവാൻ ഉമ്മിണി തമ്പി ശ്രമിച്ചത് അവയിൽ ഒന്നാണ്. റെസിഡന്റിന്റെ ഔദ്യോഗിക വസതിയായ കൊല്ലത്തെ ആശ്രാമം ബംഗ്ലാവിൽ വച്ച് നാട്ടുകാരെ സ്വാധീനിച്ച് വധിക്കാനായിരുന്നു പദ്ധതി. എന്നാൽ വിവരം മുൻകൂർ അറിഞ്ഞ മൺറോ സമർത്ഥമായി ഉമ്മിണിത്തമ്പിയെ തടവിലാക്കി. ഇതിനെ തുടർന്ന് ദിവാൻ ആയ മൺറോ ഭാവിയിൽ ഈ വക എതിർപ്പുകളെ മുന്നിൽകണ്ട് തടയിടുവാനായി ജനബോധം വരുത്തുവാൻ മഹാറാണിയോട് കല്പന പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടു.''സായിപ്പവർകളായ വെളുത്ത മനുഷ്യരെ വിശ്വസിക്കുന്നവർക്ക് ഗുണം വരും."" എന്നായിരുന്നു ആ രാജകല്പന.
പദ്മനാഭന് സ്വർണ അങ്കി സമർപ്പിച്ചത്
മഹാറാണി ഗൗരി പാർവതി ബായി
പദ്മനാഭനെ സുവർണ രൂപത്തിൽ കാണാനായി വെമ്പുന്ന നേത്രങ്ങൾ അനേകമാണ്. എന്നാൽ ആ സുവർണശോഭ നൽകുന്ന സ്വർണ അങ്കി സമർപ്പിച്ചത് മഹാറാണി ഗൗരി പാർവതി ബായി ആണെന്നത് അധികമാരും അറിയാത്ത മറ്റൊരു രഹസ്യമാണ്.
ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക്
ബ്രിട്ടീഷുകാരുടെ അപ്രീതി / ഉപദ്രവം
ആഴ്വാഞ്ചേരി തമ്പ്രാക്കളെ കുറിച്ചും ഈ രേഖകളിൽ പരാമർശമുണ്ട്. ബ്രാഹ്മണരിൽ ശ്രേഷ്ഠനായ ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് ക്ഷേത്രകാര്യത്തിൽ നിർണായകമായ സ്ഥാനമുണ്ട്. മുറജപം തുടങ്ങുന്നതിനു മുമ്പ് ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് തിരുവുള്ളമായ നിനവ് അയക്കും. മുറജപത്തിന് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അത്യന്താപേക്ഷിതവുമാണ്. എന്നാൽ ചരിത്ര രേഖകളിൽ ഒന്നും എഴുതപ്പെടാത്ത ഒരദ്ധ്യായമാണ് ആഴ്വാഞ്ചേരി തമ്പ്രാക്കൾക്കും ബ്രിട്ടീഷ് കമ്പനിയുമായുള്ള നീരസം. ബ്രിട്ടീഷ് കമ്പനിയിൽ നിന്നും തമ്പ്രാക്കൾക്ക് സാരമായ ഉപദ്രവം ഉണ്ടായെന്നും മഹാരാജാവിന്റെ സമയോചിതമായ ഇടപെടൽ മൂലം തമ്പ്രാക്കൾ സംരക്ഷിക്കപ്പെട്ടു എന്നുമാണ് ഓലകളിൽ പറയുന്നത്. ''മലയാളത്തു പ്രമാണപ്പെട്ട ആഴ്വാഞ്ചേരി തമ്പ്രാക്കൾ മുതലായവർക്കു കുമ്പനിയിൽ ഉണ്ടായ വ്യസനങ്ങളെയും തിരുത്തി രക്ഷപ്പെടുത്തി."" എന്ന് വ്യക്തമായി പ്രതിപാദിക്കുന്നു. പ്രാചീന തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളത്തിൽ ക്രിസ്ത്വാബ്ദം ആദ്യ നൂറ്റാണ്ടുകളിൽ അഥവാ സംഘകാലം മുതൽക്കേയുള്ള താളിയോല എഴുത്തു നിലനിന്നിരുന്നു. ശിലാലിഖിതങ്ങൾക്ക് മുമ്പോ അതിനനുബന്ധമായോ താളിയോലകൾ ഉപയോഗിച്ചിരുന്നു. സംഘകൃതിയായ തോൽകാപ്പിയത്തിൽ താളിയോലയെഴുത്തിന്റെ രീതിശാസ്ത്രം പ്രതിപാദിച്ചിട്ടുണ്ട്.
ആദിചേര സാമ്രാജ്യകാലത്തെ ശിലാലിഖിതങ്ങളിൽ ഓലയെഴുത്തിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. കടലാസിന്റെ ആവിർഭാവം വരെ ഭാരതത്തിലുടനീളം താളിയോലകളിലും മറ്റു മാദ്ധ്യമങ്ങളിലുമായിരുന്നു എഴുതിയിരുന്നതെന്ന് ഏവർക്കുമറിയാവുന്ന വസ്തുതയാണ്. ഒരു തലമുറ അവശേഷിപ്പിച്ചുപോയ ഈ ഓലകളിൽ ജീവന്റെ തുടിപ്പുകൾ ഒരു യഥാർത്ഥ ഗവേഷകന് അനുഭവപ്പെടുന്നതിൽ അത്ഭുതമില്ല. ഒരു ജനതയുടെ സംസ്കാരം, പുരോഗതി, ഔന്നത്യം, ഉന്നമനം, നാശം എന്നിവ അവയിൽ നിദ്രപൂണ്ടു കിടക്കുന്നു. നമ്മുടെ പൂർവകാല സമൂഹത്തിന്റെ ശക്തിയും ദൗർബല്യങ്ങളും സങ്കീർണമായ ജാതിവ്യവസ്ഥയും പിന്തുടർച്ചാരീതിയും അതിനനുബന്ധമായ സാമൂഹിക ഇടപെടലുകളും ബന്ധങ്ങളും രാഷ്ട്രീയ സാമ്പത്തിക സ്ഥിതിയുമൊക്കെ താളിയോലകളിൽ മായാതെ കിടക്കുന്നു. ഒരു ഗവേഷകൻ/ ചരിത്രകാരന്റെ സ്പർശനത്താൽ പുതുജീവനുവേണ്ടി അവ കേഴുന്നുണ്ട്. പുരാരേഖാശാസ്ത്രവും സംരക്ഷണവും പഠനവും മുമ്പെങ്ങുമില്ലാത്തവിധം കേരളത്തിൽ വികസിക്കുന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് കേരള സർക്കാർ ആരംഭിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ താളിയോല മ്യൂസിയത്തിന്റെ നിർമ്മാണം.ഒരു പൊതുസ്വത്തായി പുരാരേഖകളെ മാറ്റുന്ന ഈ പ്രക്രിയ മാതൃകാപരമാണ്.
കാലയവനികയ്ക്കുള്ളിൽ നിന്നും
താളിയോലകളെ ചരിത്രനിർമ്മിതിയുടെ പ്രാഥമിക ഉപദാനമായി (പ്രൈമറി സോഴ്സ് ) ആയി കണക്കാക്കുന്നു. പുരാരേഖകൾ കേരളത്തിലെ കൊട്ടാരങ്ങളിലും കുടുംബങ്ങളിലും ഗ്രന്ഥശാലകളിലും ഔദ്യോഗികശേഖരങ്ങളിലുമായി ചിതറിക്കിടക്കുന്നു. നിർഭാഗ്യവശാൽ ഭൂരിഭാഗവും സംരക്ഷിക്കപ്പെടാതെ നാശോന്മുഖമായി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു.ശേഷിക്കുന്നവയെ ശേഖരിച്ച് സംരക്ഷിക്കുകയും ഡിജിറ്റലൈസ് ചെയ്തു ഭാവി തലമുറക്കായി കരുതുകയും ചെയ്യേണ്ട കാലഘട്ടം അതിക്രമിച്ചു കഴിഞ്ഞു. വളരെ കുറച്ചു കാലത്തേക്ക് കൂടി മാത്രം ആയുസുള്ള അപൂർവം താളിയോലകൾ പല ഗ്രന്ഥശാലകളിലും പുരാതനകുടുംബങ്ങളിലും വ്യക്തികളിലും കാലമെണ്ണി അന്ധകാരത്തിലാണ്ടുകിടക്കുകയാണ്. അങ്ങനെ ഒരു ചില്ലുകൂട്ടിൽ ബന്ധനത്തിലാണ്ടു കിടന്ന ഒരു ചരിത്രരേഖ കൂടിയാണ് മോചിപ്പിക്കപ്പെട്ടത്. തിരുവിതാംകൂർ ചരിത്രം പ്രതിപാദിക്കുന്ന താളിയോലകൾ ആർക്കൈവ്സിലും മറ്റും ലഭ്യമാണെങ്കിലും അവ തുടർച്ചയില്ലാത്തവയും അപൂർണവും ആണ് (Discontinuous and fragmentary) തുടർച്ചയായി ഒറ്റ ഗ്രന്ഥക്കെട്ടിൽ തിരുവിതാംകൂർ ചരിത്രം പ്രതിപാദിക്കുന്ന താളിയോലകൾ ലഭ്യമല്ല. എന്നാൽ ഇപ്പോൾ കണ്ടെത്തിയവ സംക്ഷിപ്തവും തുടർച്ചയുള്ളതുമാണ്.
തിരുവിതാംകൂറിന്റെ
ബൃഹത്ത് ചരിത്രം
നൂറ്റാണ്ടുകൾക്കുമുമ്പേ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുരോഹിതവൃത്തിക്കു വേണ്ടി കൊണ്ടുവന്നു പാർപ്പിച്ച ബ്രാഹ്മണ കുടുംബത്തിലെ ഒരു പുരോഹിതനാണ് ഈ താളിയോലകളുടെ കർത്താവ്. 19-ാം നൂറ്റാണ്ടിലെ മലയാള ലിപിയിൽ എഴുതിയ ഇവയ്ക്ക് ഭാഷാപ്രയോഗത്തിലും ലിപിവ്യത്യാസത്തിലും അപൂർവതകളുണ്ട്. പഴയ മലയാളം ലിപിയും അക്കങ്ങളും ഉപയോഗിച്ചിരിക്കുന്നു. മലയാള ലിപിയുടെ പരിവർത്തനഘട്ടങ്ങൾ ഇവയിൽ നിന്നും വായിച്ചെടുക്കാം. ഉദയമാർത്താണ്ഡ വർമ്മ മുതൽ ഉത്രം തിരുനാളിന്റെ കാലം വരെയുള്ള സംക്ഷിപ്ത രാഷ്ട്രീയ സാമൂഹികസാംസ്കാരിക ചരിത്രം ഈ താളിയോലകളിലുണ്ട്. ചരിത്ര പുസ്തകങ്ങളിൽ ലഭ്യമല്ലാത്ത / പ്രതിപാദിക്കാത്ത അപൂർവ സംഭവങ്ങൾ, തിരുവിതാംകൂറിലെ രാജ്യഭരണത്തിലെ നിർണായകഘട്ടങ്ങൾ, നഞ്ചിനാട്ടിലെ വൈദേശിക അക്രമണങ്ങൾ, ഉമയമ്മ റാണിയുടെ ഭരണം, മുകിലന്റെ ആക്രമണം, തിരുവിതാംകൂർ രാജകുടുംബത്തിലെ ദത്തുകൾ, കോലത്തുനാടും തിരുവിതാംകൂറുമായുള്ള ബന്ധം, തിരുവിതാംകൂറും മറ്റു താവഴികളും കൊയ്ക്കലുകളുമായുള്ള ബന്ധങ്ങൾ, അസ്വാരസ്യങ്ങൾ, അധികാരത്തർക്കങ്ങൾ, മാടമ്പിമാരുടെയും പിള്ളമാരുടെയും സ്വാധീനവും രാജ്യവിരുദ്ധപ്രവർത്തനങ്ങളും അരാജകത്വവും പദ്മനാഭസ്വാമി ക്ഷേത്രം ഭരണത്തിൽ ഉണ്ടായ പ്രയാസങ്ങളും പൂജാദികാര്യങ്ങൾക്കുണ്ടായ വിഘ്നങ്ങൾ, ഡച്ച് കാലഘട്ടം, തിരുവിതാംകൂർ ബ്രിട്ടീഷ് ഉടമ്പടികൾ, മാർത്താണ്ഡവർമ്മയുടെ ഭരണം, രാജ്യവിസ്തീർണം, പരിഷ്കാരങ്ങൾ, തമ്പിമാരുടെയും പിള്ളമാരുടെയും മാടമ്പിമാരുടെയും ഗൂഢാലോചനകളും അവയുടെ അമർച്ചയും. തൃപ്പടിദാനം, ധർമ്മരാജാവിന്റെ ഭരണവും മൈസൂർ ആക്രമണം, അവിട്ടം തിരുനാളിന്റെ ഭരണം, ഉദിയേരി നമ്പൂതിരിമാരുടെ സ്വാധീനം, അറുമുഖം പിള്ള മുതലുള്ള ദളവമാർ, രാജാകേശവദാസിന്റെ പരിഷ്കാരങ്ങൾ അദ്ദേഹത്തിനെതിരായുള്ള കുതന്ത്രങ്ങൾ, റെസിഡന്റ് മെക്കാളയും രാജ്യഭരണത്തിൽ ബ്രിട്ടീഷ്കാരുടെ കൈകടത്തലും വേലുത്തമ്പിയുടെ പ്രക്ഷോഭം, സാമൂതിരിയുടെ ആക്രമണം, കൊച്ചി തിരുവിതാംകൂർ ഉടമ്പടി, യുദ്ധപ്രതിരോധം, പദ്മനാഭസ്വാമിക്ഷേത്രസംബന്ധിയായ സംഭവങ്ങൾ, ക്ഷേത്രപുനർനിർമ്മാണം, ഉത്സവങ്ങൾ, പൂജകൾ, വഴിപാടുകൾ, സ്വർണ അങ്കി സമർപ്പണം, ഹിരണ്യഗർഭം, പദ്മഗർഭം, തുലാപുരുഷദാനം, ഭദ്രദീപം, ലക്ഷദീപം തുടങ്ങിയ ചടങ്ങുകൾ, തന്ത്രി നമ്പി പുഷ്പാഞ്ജലി സ്വാമിയാർ എന്നിവരുടെ അവരോധം, മധുര നായിക് ആർക്കോട്ട് നവാബ് എന്നിവരുടെ അക്രമണങ്ങൾ, ഗൗരി ലക്ഷ്മിഭായി, ഗൗരി പാർവതിഭായി എന്നീ റാണിമാരുടെ ഭരണവും കേണൽ മൺറോയുടെ പരിഷ്കാരങ്ങളും , സ്വാതി തിരുനാളിന്റെ ഭരണവും റസിഡന്റ് കല്ലനുമായുള്ള ഭരണത്തർക്കങ്ങളും സ്വാതിയുടെ കലാസാഹിത്യ പരിപോഷണങ്ങൾ, വിദ്വദ്സദസ്, നിർമ്മാണപ്രവർത്തനങ്ങൾ, ആധുനികവത്കരണം, ഉത്രം തിരുനാൾ, ആയില്യം തിരുനാൾ മുതലായവരുടെ ഭരണം എന്നീ രാഷ്ട്രീയ സംഭവവികാസങ്ങളിലൂടെ താളിയോല കടന്നുപോകുന്നു.
തിരുവനന്തപുരത്തിന്റെ
വികാസപരിണാമങ്ങൾ
ഭരണ രാഷ്ട്രീയ കാര്യങ്ങളേക്കാൾ സാമൂഹികചരിത്ര യാഥാർഥ്യങ്ങളിൽ വിരൽ ചൂണ്ടുന്നവയാണ് ഈ താളിയോലകൾ. വേണാടിന്റെ സാമൂഹികവ്യവസ്ഥ, രാജ്യഭരണ സമ്പ്രദായം, യുദ്ധങ്ങളും അവയുടെ സാമൂഹിക പ്രാത്യാഘാതങ്ങൾ, സൈനികർ അനുഭവിച്ച പ്രയാസങ്ങൾ, വൈദേശിക അക്രമണങ്ങളാൽ ജനങ്ങൾക്ക് പ്രത്യേകിച്ച് കർഷകർക്കു നേരിട്ട നാശനഷ്ടങ്ങൾ, രാജധാനികളുടെ മാറ്റം, വേണാടിന്റെയും തിരുവിതാംകൂറിലെയും കാർഷിക സാമ്പത്തിക വ്യവസ്ഥ, രാജ്യത്തിന്റെ ധനസ്ഥിതി, വിവിധയിനം നികുതികൾ, കണ്ടെഴുത്ത്, ജന്മിത്വവ്യവസ്ഥയും മേധാവിത്വവും രാജകുടുംബങ്ങളിലെ പിന്തുടർച്ചാസമ്പ്രദായങ്ങളും അവകാശങ്ങളും അധികാരത്തർക്കങ്ങളും നീതിന്യായ വ്യവസ്ഥ, പദ്മനാഭസ്വാമിക്ഷേത്രത്തിന് തിരുവിതാംകൂറിലെ രാഷ്ട്രീയ മത സമൂഹ രൂപീകരണത്തിലുള്ള നിർണായകമായ പങ്ക്, രാജവാഴ്ചയോട് ജനസമൂഹത്തിന്റെ അഭിപ്രായം, ക്ഷേത്രം അധികാരികൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ, ജനങ്ങളുടെ ജീവിതരീതി, ന്യൂനപക്ഷ ജനവിഭാഗത്തിന്റെ സ്വാധീനം, വ്യവസായങ്ങളും നഗരവത്കരണവും, യുദ്ധതന്ത്രങ്ങൾ, യുദ്ധ രീതികളും വിവിധ ആയുധങ്ങളും യുദ്ധവിഭാഗങ്ങളും വൈദേശികരുമായുള്ള നയതന്ത്ര ബന്ധങ്ങൾ, ബ്രിട്ടീഷ് കമ്പനിയുമായുള്ള ഉടമ്പടികളും അവയുടെ തിരുവിതാംകൂറിന്മേലുള്ള രാഷ്ട്രീയസാമൂഹിക സ്വാധീനവും പ്രത്യാഘാതങ്ങളും ബ്രഹ്മസ്വം ദേവസ്വം ബന്ധങ്ങളും അവയുടെ സാമൂഹികഘടനയും ബ്രാഹ്മണ സ്വാധീനം, കുടുംബ വ്യവസ്ഥ, ഭരണത്തിലെ സ്ത്രീ സ്വാധീനം, പുരുഷാധിപത്യ പ്രവണതകൾ, വിവാഹ രീതികൾ, ആരോഗ്യ സ്ഥിതി, സാംക്രമികരോഗങ്ങൾ, ജനന മരണ സാഹചര്യങ്ങളും കണക്കുകളും കലാ വിനോദ പരിപോഷണം, ആചാര അനുഷ്ഠാനങ്ങൾ, പൊതുഗതാഗതം, വീഥികൾ, കലുങ്കുകൾ, തടയണ നിർമ്മാണം, മരാമത്ത്, വാണിജ്യവ്യവസായ വികസനം, സുഗന്ധദ്രവ്യ വാണിജ്യം, തുറമുഖനിർമാണം, ചന്തകൾ, പണ്ടകശാലകൾ എന്നിവയുടെ സ്ഥാപനം, ഉപ്പു നിർമ്മാണം, കുടിയേറ്റവും പാർപ്പും, ബ്രാഹ്മണ അകങ്ങളുടെ/ ഗ്രാമങ്ങളുടെ നിർമാണവും കുടിയേറ്റവും, തുളു ബ്രാഹ്മണർ/ കൊങ്കണി, റാവുത്തർമാർ, ക്രൈസ്തവർ എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് തിരുവിതാംകൂറിലെ വാണിജ്യ വ്യവസായത്തിലുള്ള മേൽക്കൈ, പട്ടണങ്ങൾ, കോട്ട, കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ എന്നിവയുടെ നിർമ്മാണവും പുനരുദ്ധാരണവും, ശാസ്ത്ര സാങ്കേതികവികാസം, ദാനങ്ങൾ, ജാതിവ്യവസ്ഥ, വെള്ളക്കാരുടെയും മിഷനറിമാരുടെ സാമൂഹിക സ്വാധീനം, പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ ആരംഭം, ആധുനികതയുടെ സ്വാധീനം എന്നിവ താളിയോലകളിലൂടെ വായിച്ചെടുക്കാം.
നിർണായകമായ ചരിത്ര നിർമ്മിതി
ഈ അപൂർവതകൾക്കു പുറമേ ഔദ്യോഗിക ചരിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ചില സാമൂഹിക യാഥാർഥ്യങ്ങൾ ഇവയിൽ നിന്നും വ്യക്തമാക്കാം. 'മതിലകം രേഖകൾ" തിരുവിതാംകൂർ ചരിത്രനിർമ്മാണത്തിൽ നിർണായകമായ പങ്കു വഹിക്കുന്നു. പദ്മനാഭസ്വാമിക്ഷേത്രസംബന്ധിയായ നിത്യനിദാന രേഖകൾ അടങ്ങുന്നവയിൽ ഭരണനിർവഹണവും രാജകീയസാമൂഹിക സാംസ്കാരിക വിഷയങ്ങളും കടന്നുവരുന്ന മതിലകം രേഖകൾ രാജകീയ എഴുത്തുകണക്കൻമാർ (Scribes) രേഖപ്പെടുത്തിയതിനാൽ അവയ്ക്ക് ഒരു ഔദ്യോഗിക ഉപദാനപരിവേഷം കൈവരുന്നു. മതിലകം രേഖകൾ കാലക്രമമനുസരിച്ചോ വിഷയക്രമമനുസരിച്ചോ ക്രോഡീകരിച്ചിരുന്നില്ല. മഹാകവി ഉള്ളൂർ, ശൂരനാട് കുഞ്ഞൻ പിള്ള, ഉമാ മഹേശ്വരി എന്നിവർ മതിലകം രേഖകൾ വായിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട് . അനൗദ്യോഗിക ചരിത്ര ഉപദാനങ്ങളും ഇതേ രീതിയിൽ ചരിത്രനിർമ്മിതിയിൽ നിർണായകമാണ്.
അനിവാര്യമായ ചരിത്രപഠനം
ഇപ്പോൾ കണ്ടെടുത്ത താളിയോലകൾ അനൗദ്യോഗിക വിഭാഗത്തിൽപ്പെടുന്നവയാണ്. എന്നാൽ ചരിത്രദൃഷ്ടിയിൽ ഔദ്യോഗികവും അനൗദ്യോഗികവുമായ ഉപദാനങ്ങളുടെ ചരിത്രരീതി ശാസ്ത്രത്തിലൂന്നിയ താരതമ്യപഠനത്തിലൂടെയും ശാസ്ത്രീയപ്രായോഗിക സമീപനത്തിലൂടെയും മാത്രമേ ഇവയിൽ ഒളിഞ്ഞുകിടക്കുന്ന ചരിത്രയാഥാർഥ്യങ്ങളെ യുക്തിപൂർണമായി വേർതിരിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. കെട്ടുകഥകളിൽ നിന്നും മുക്തമായ ഒരു ഗ്രന്ഥക്കെട്ടാണ് ഇതെന്ന് അവയിലൂടെ കണ്ണോടിക്കുമ്പോൾ മനസിലാക്കാം. തിരുവിതാംകൂർ ചരിത്രസംബന്ധിയായ വിവിധ വിവാദവിഷയങ്ങളിൽ ചരിത്രകാരൻമാർക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. പ്രസ്തുത താളിയോലയിലും ചില ചരിത്രസംഭവങ്ങളെ സംബന്ധിച്ച് പരാമർശങ്ങൾ ഉണ്ടെങ്കിലും അവയുടെ ചരിത്രവസ്തുത നിർണയിക്കുവാൻ പ്രയാസമാണ്. പുരാരേഖാപുരാശാസ്ത്രസംബന്ധിയായ ഏതൊരു പ്രവർത്തനവും കണ്ടെത്തലും സാംസ്കാരിക നവോത്ഥാനത്തെ പിന്തുണക്കുന്നവയാണ്. ചരിത്രത്തെ വക്രീകരിക്കുന്ന പ്രവണതകളെ യുക്തിപൂർവവും പ്രായോഗികവുമായ ചരിത്രസമീപനത്തിലൂടെയും മാത്രമേ ചെറുക്കുവാൻ സാധിക്കുകയുള്ളു.
ചരിത്രത്തിൻമേൽ ഘനീഭവിക്കുന്ന ഏകാധിപത്യ വർഗീയപ്രവണതകളെ ചെറുക്കുവാൻ സാമാന്യ പൗരന്മാർക്കിടയിലും പുതു തലമുറകൾക്കിടയിലും ചരിത്രാവബോധം സൃഷ്ടിക്കുന്നതിന്റെയും അതിനായി വസ്തുനിഷ്ഠമായ ചരിത്രരചനകളുടെ അനിവാര്യതയും ഈ താളിയോലകളുടെ പഠനത്തിലൂടെ സമർത്ഥിക്കുന്നു. യഥാർത്ഥ വസ്തുതകളിലൂന്നിയ ചരിത്രം ജാനാധിപത്യവ്യവസ്ഥക്ക് മുതൽക്കൂട്ടാണ്. മറിച്ചുള്ളത് തലമുറകളെ തെറ്റിദ്ധരിപ്പിക്കുന്നതും അബദ്ധജടിലവുമാണ്. വസ്തുനിഷ്ഠപരമായ വസ്തുതകൾ ഇല്ലാത്തിടത്തു ചരിത്രത്തെ നിഗൂഢമാക്കുകയും സിദ്ധാന്തങ്ങൾക്കും വ്യക്തിരാഷ്ട്രീയ ആവശ്യങ്ങൾക്കുമുതകുന്നവിധം ദുർവിനിയോഗം ചെയ്യപ്പെടുകയാണ്. പുരാരേഖാ പഠനത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ മാതൃകയിൽ വികസിതമായ ശാസ്ത്രീയ പഠനഗവേഷണ കോഴ്സുകളുടെ അനിവാര്യത ഇതിലൂടെ ചൂണ്ടിക്കാട്ടുന്നു. ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാലയിലെ ലൈബ്രറിയൻ ഹരിദാസൻ , ജീവനക്കാരനായ ഗോപി എന്നിവരുടെ പൂർണപിന്തുണയോടെ മൂന്നുമാസം കൊണ്ടാണ് ഈ താളിയോലകളെ പഠനവിധേയമാക്കിയത്.
(ചെമ്പഴന്തി ശ്രീനാരായണ കോളേജ്
ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറും
ഗവേഷണ മാർഗദർശിയുമാണ്
ഡോ. വൈശാഖ് എ.എസ്,
ഫോൺ: 88914 06159)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |