ന്യൂഡൽഹി: കോൺഗ്രസുമായി സഖ്യം ചേരുന്ന വിഷയത്തിൽ അന്തിമ തീരുമാനം പാർട്ടി കോൺഗ്രസിൽ എടുക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് സുപ്രധാന ലക്ഷ്യം. അതിനായി പ്രായോഗിക സഖ്യങ്ങൾ രൂപപ്പെടും. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ബി.ജെ.പി വിരുദ്ധ പാർട്ടികളുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കും. കോൺഗ്രസുമായി ഏതെങ്കിലും സംസ്ഥാനത്ത് സി.പി.എമ്മിന് തൊട്ടുകൂടായ്മ ഉണ്ടോയെന്ന ചോദ്യത്തിന് തമിഴ്നാട്, അസാം തിരഞ്ഞെടുപ്പുകൾ കണ്ടതല്ലേ എന്നായിരുന്നു യെച്ചൂരിയുടെ മറുപടി.
കേരളത്തിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാനിരിക്കുന്ന അടവ് രാഷ്ട്രീയ നയത്തിൽ മുൻപുണ്ടായിരുന്നതിൽ നിന്ന് വലിയ മാറ്റങ്ങളുണ്ടോയെന്ന ചോദ്യത്തിന് ചർച്ചകൾ നടക്കുന്നതേയുള്ളൂ എന്നാണ് യെച്ചൂരി മറുപടി നൽകിയത്. കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്ത് കരട് രാഷ്ട്രീയ നയത്തിന് രൂപം നൽകും. പാർട്ടിയുടെ
എല്ലാ ഘടകങ്ങൾക്കും
മുന്നിൽ എത്തിച്ച് എല്ലാ ഭാഷകളിലും വിതരണം ചെയ്ത് രാഷ്ട്രീയ നയം രൂപീകരിക്കുന്നത് സി.പി.എമ്മിന്റെ മാത്രം ശൈലിയാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
കേരള പൊലീസിനെക്കുറിച്ച് സി.പി.ഐ നേതാവ് ആനിരാജ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ അക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി നൽകിയിട്ടുണ്ടല്ലോയെന്നാണ് യെച്ചൂരി പറഞ്ഞത്. ആനി രാജയ്ക്ക് കേരള പൊലീസിനെ സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ സംസ്ഥാന സർക്കാരിന് കൈമാറട്ടെ എന്നും യെച്ചൂരി വ്യക്തമാക്കി. ലഖിംപൂർ അക്രമ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജി വയ്ക്കണമെന്നും മന്ത്രിയെ അടിയന്തരമായി പുറത്താക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നതായും യെച്ചൂരി അറിയിച്ചു.
ഇന്ധനവില: കേന്ദ്ര സർക്കാരിന്റേത് ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തി
കേന്ദ്ര സർക്കാരിന്റെ നിരുത്തരവാദിത്വപരമായ പ്രവൃത്തി മൂലമാണ് ജനങ്ങൾ ഉയർന്ന വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ട ഗതികേടിലെത്തിയിരിക്കുന്നത്. രാജ്യത്ത് വാക്സിനേഷൻ ഇപ്പോഴും മന്ദഗതിയിലാണ്. ഗതാഗത ചെലവ് കൂടുന്നത് വിലക്കയറ്റത്തിന് വഴി വയ്ക്കും. പെട്രോളിയം ഉത്പന്നങ്ങളുടെ കേന്ദ്ര എക്‌സൈസ് നികുതി അടിയന്തരമായി പിൻവലിക്കണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |