കടൽ പറഞ്ഞ നക്ഷത്രമത്സ്യങ്ങളുടെ കഥ
''എനിക്ക് മറ്റുള്ളവരെ സഹായിക്കണമെന്നുണ്ട്. പക്ഷേ കൈയിൽ പത്ത് നയാപൈസ ഇല്ലാതെ പറഞ്ഞിട്ടെന്തുകാര്യം?"" മിക്കവരും സ്വയം ന്യായീകരിക്കുന്ന ഒരു സ്ഥിരം വാചകമാണ് ഇത്. സഹായിക്കുക എന്നത് പൊന്നും പണവും കൊണ്ടു മാത്രമല്ലെന്നും അത് ഒരു മനോഭാവമാണെന്നും മനസിലാക്കാത്തതുകൊണ്ടാണ് ഇത്തരം ആത്മരോദനം ഉയരുന്നത്.
എത്രപേരെ സഹായിച്ചു എന്നതല്ല പ്രധാനം. നമ്മുടെ സഹായം കൊണ്ട് ആർക്കെങ്കിലും ജീവിതത്തിൽ ചെറിയ മാർഗങ്ങൾ എങ്കിലും ഉണ്ടായിട്ടുണ്ടോ എന്നതിനാണ് പ്രാധാന്യം. ഈ വിഷയത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു കഥയുണ്ട്.
സൂര്യാസ്തമയത്തിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഒരു മനുഷ്യൻ കടൽത്തീരത്തുകൂടി നടക്കുകയായിരുന്നു. അങ്ങനെ മുന്നോട്ട് പോയപ്പോൾ വലിയ ദൂരത്തല്ലാതെ മറ്റൊരാളും കടൽത്തീരത്ത് കൂടി നടക്കുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു. അയാൾ ഇടയ്ക്കിടെ കുനിയുകയും എന്തോ എടുത്ത് കടലിലേക്ക് എറിയുകയും ചെയ്യുന്നുണ്ട്. അയാൾ വളരെ വേഗം നടന്ന് ആ മനുഷ്യന്റെ അടുത്തെത്തി. തിരമാലത്തള്ളലിൽ തീരത്ത് അകപ്പെട്ടുപോയ നക്ഷത്രമത്സ്യങ്ങളെ ഓരോന്നായി പെറുക്കി അയാൾ കടലിലേക്കെറിയുകയാണ്. ആയിരക്കണക്കിന് നക്ഷത്രമത്സ്യങ്ങളാണ് തീരത്ത് അടിഞ്ഞുകിടക്കുന്നത്.''എന്തു വിഡ്ഢിത്തമാണ് ഈ മനുഷ്യൻ കാണിക്കുന്നത്? ആയിരക്കണക്കിനു നക്ഷത്രമത്സ്യങ്ങൾ കരയ്ക്ക് അടിഞ്ഞുകിടക്കുമ്പോൾ ഇയാൾ ഓരോന്നിനെ എടുത്ത് കടലിലേക്കിട്ട് എന്തുനേട്ടം? വെറുതേ സമയം കളയാമെന്നല്ലാതെ ഇതുകൊണ്ടെന്ത് പ്രയോജനം?""
ഈ ചിന്തയോടെ അയാൾ ചോദിച്ചു.
''ഗുഡ് ഈവനിംഗ്. താങ്കൾ ചെയ്യുന്ന ഈ പ്രവൃത്തികണ്ട് എനിക്ക് അത്ഭുതം തോന്നുന്നു.""
''അതെന്താ സുഹൃത്തേ? ഞാൻ ഈ നക്ഷത്രമത്സ്യങ്ങളെ തിരികെ കടലിലേക്ക് വിടുകയാണ്. വേലിയിറക്കസമയത്ത് കരയക്കടിഞ്ഞുപോയ മത്സ്യങ്ങളാണ് ഇവ. ഇവയെ വീണ്ടും കടലിലേക്ക് എറിഞ്ഞുകൊടുത്തില്ലെങ്കിൽ ശ്വാസം കിട്ടാതെ ഇവ ചത്തുപോകും.""
''പക്ഷേ ഇവിടെ ആയിരക്കണക്കിന് നക്ഷത്രമത്സ്യങ്ങൾ കുന്നുകൂടി കിടക്കുന്നത് കാണുന്നില്ലേ? താങ്കൾക്ക് അവയെയെല്ലാം തിരികെയെത്തിക്കാൻ കഴിയുകയില്ല. ഇത്തരം നൂറുകണക്കിന് ബീച്ചിൽ ഇതുപോലെ എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. എണ്ണമില്ലാത്തോളം നക്ഷത്രമത്സ്യങ്ങൾ കരയ്ക്കടിഞ്ഞു കിടപ്പുണ്ട്. ഒന്നോ രണ്ടോ ജീവികളെ തിരികെ കടലിൽ വിടുന്നതുകൊണ്ട് എന്തു വ്യത്യാസം ഉണ്ടാകാനാണ്?""
ഇതുകേട്ട് പുഞ്ചിരിച്ചുകൊണ്ട് ആ മനുഷ്യൻ മറ്റൊരു നക്ഷത്രമത്സ്യത്തെ കടൽത്തീരത്തുനിന്നു കുനിഞ്ഞെടുത്തു. അതിനെ കടലിലേക്ക് എറിയുകയും ചെയ്തു. എന്നിട്ടു പറഞ്ഞു.
''ഞാൻ ഈ നക്ഷത്രമത്സ്യത്തിന്റെ ജീവിതത്തിൽ ഒരു വ്യത്യാസം വരുത്തി അത്രതന്നെ!""
ഈ കുഞ്ഞുകഥ നമുക്ക് വലിയൊരു ആശയലോകമാണ് തുറന്നുതരുന്നത്. എല്ലാവരുടെ ജീവിതത്തിലും മാറ്റം വരുത്താൻ കഴിഞ്ഞോ എന്ന ബാലിശമായ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ലളിതമായ മറുപടിയാണ് ഇതിന്റെ കാതൽ.ഒരാളുടെ ജീവിതത്തിൽ ഒരു ദിവസമെങ്കിലും വേണ്ട ഒരു നിമിഷമെങ്കിലും സന്തോഷം കൊടുക്കാൻ മറ്റൊരാൾക്ക് കഴിഞ്ഞാൽ അതാണ് ചാരിതാർത്ഥ്യത്തിനുള്ള വക. എല്ലാവരുടെയും ജീവിതസാഹചര്യങ്ങൾ മാറ്റാൻ എല്ലാവർക്കും കഴിയണമെന്നില്ല. എന്നാൽ നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിൽ ഒരു ചെറുചലനമെങ്കിലും ഉണ്ടാക്കാൻ കഴിയുന്നുണ്ടോ എന്ന ആത്മപരിശോധന ഇടയ്ക്കിടെ നടത്താവുന്നതേയുള്ളൂ.
നാം ചെയ്യുന്ന ചെറിയ കാര്യങ്ങൾ മറ്റൊരാൾക്ക് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന വലിയകാര്യമായി മാറിയേക്കാം. അതുകൊണ്ട് മറ്റുള്ളവർക്ക് വേണ്ടിയുള്ള കരുതലും കാരുണ്യവും അതിന്റെ അളവിനേക്കാൾ കൂടുതൽ പ്രസക്തമാകുന്നത് ഗുണനിലവാരത്തിലാണ്. വേണ്ടത് വേണ്ടയാൾക്ക് വേണ്ടപ്പോൾ കൊടുക്കുക എന്ന മനോഭാവം സൂക്ഷിച്ചാൽ ഓരോരുത്തരുടെയും ആവശ്യമെന്തെന്ന് തിരിച്ചറിയാൻ കഴിയും.
നാം ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു വ്യക്തിക്ക് കൊടുക്കുന്ന ഒരു തുള്ളി സ്നേഹമോ ഒരു കഷണം വാക്കോ മറ്റൊരാളുടെ കണ്ണിൽ നിസാരമായി തോന്നാമെങ്കിലും വേണ്ടപ്പോൾ കിട്ടിയ ആ സാന്ത്വനത്തിന്റെയും കരുതലിന്റെയും വാക്ക് കിട്ടിയ വ്യക്തിക്ക് അതീവ മൂല്യമുള്ളതായിരിക്കും.
അതുകൊണ്ട് ആരെയും വിലയിരുത്താനോ വിലയിടാനോ പോവുന്നതിനുമുമ്പ് നമുക്ക് ഒരാളുടെയെങ്കിലും ജീവിതത്തിൽ ഒരു ചെറിയ ചലനമെങ്കിലും സൃഷ്ടിക്കാൻ കഴിഞ്ഞോ എന്ന് സ്വയം വിലയിരുത്താം. നക്ഷത്രമത്സ്യങ്ങൾ കടലിലേക്ക് എറിയുന്നത് വെറുതെയല്ല. ഒരു ജീവിതമാണ് ആ മനുഷ്യൻ ആ കടലിന്റെ സ്നേഹക്കരങ്ങളിലേക്ക് എറിഞ്ഞു പിടിപ്പിക്കുന്നത്!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |