റാഞ്ചി: നവരാത്രിക്കാലത്ത് ദുർഗാഷ്‌ടമി നാളിൽ പതിവുളള സന്ധ്യാസമയത്ത് ആരംഭിക്കുന്ന ദുർഗാ ആരതി നടക്കുകയായിരുന്നു ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ദാരൂവിൽ. ഏതാണ്ട് 2000ത്തോളം പേർ പൂജയിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ടായിരുന്നു. പെട്ടെന്നാണ് പ്രദേശത്ത് കുഴപ്പങ്ങളുണ്ടാക്കിയ കൊലകൊമ്പൻ കാട്ടാന അവിടെയെത്തിയത്. ചൊവ്വാഴ്‌ച രാത്രി 8:30ഓടെയായിരുന്നു സംഭവം. വലിയ ആൾക്കൂട്ടം കണ്ട് പരിഭ്രാന്തനായ കാട്ടാന സ്ഥലത്ത് വലിയ നാശമാണ് വിതച്ചത്.
ആന ഓടിയും വസ്‌തുക്കൾ തകർത്തും ഉണ്ടായ കുഴപ്പത്തിൽ 24 പേർക്ക് പരിക്കേറ്റു. ഹസാരിബാഗ് ജില്ലയിൽ 22 അംഗ ആനകൂട്ടത്തിൽ നിന്നും വിട്ട് പ്രശ്‌നങ്ങളുണ്ടാക്കിയിരുന്ന ആനയാണ് ദുർഗാ ആരതിയ്‌ക്കിടയിലെത്തി നാശം വിതച്ചതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. 30 മണിക്കൂറിൽ രണ്ട് സ്‌ത്രീകളെയും രണ്ട് ആദിവാസികളെയും കൊലചെയ്‌ത ആനയാണിത്.
പരിഭ്രാന്തനായി കാണപ്പെട്ട ആന ഒരാളെയും അയാളുടെ മകനെയും പിടികൂടി തറയിലടിച്ചതായും ശേഷം ദൂരേക്ക് എറിഞ്ഞതായും സംഭവം കണ്ട ദാരൂ പൂജ കമ്മിറ്റി അംഗങ്ങളിലൊരാൾ വിവരിച്ചു. ഇവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആറ് വീടുകളും മറ്റ് കെട്ടിടങ്ങൾക്കും മിക്ക വീടുകളുടയും മതിലുകളും ആന തകർത്ത് തരിപ്പണമാക്കി. ആനയുടെ സ്വഭാവം പഠിച്ചുവരികയാണെന്നും സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ആനയെ തിരികെയെത്തിക്കാൻ ശ്രമം നടക്കുന്നതായും വനംവകുപ്പ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |