തിരുവനന്തപുരം: കേരളാ രാഷ്ട്രീയത്തിലെ തന്നെ നാണംകെട്ട സംഭവങ്ങളിലൊന്നായിരുന്നു 2015ൽ നിയമസഭയിൽ അരങ്ങേറിയത്. അന്നത്തെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയും ബാർ കോഴ കേസിൽ ആരോപണവിധേയനുമായ കെ എം മാണിയുടെ ബജറ്റ് അവതരണവേളയിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധം നിയമസഭയെ ഒരു യുദ്ധക്കളമാക്കി മാറ്റുകയായിരുന്നു. ഏഴു വർഷങ്ങൾക്കിപ്പുറം അന്നത്തെ പ്രതിപക്ഷം ഇന്നത്തെ ഭരണപക്ഷമാണ്. കെ എം മാണിയുടെ പാർട്ടിയും മകനും അണികളും ഇന്ന് ഇടതുപക്ഷത്തിനൊപ്പമാണ്. അന്നത്തെ കേസിലെ പ്രതിയായ ശിവൻകുട്ടി ഇന്ന് മന്ത്രിയാണ്.
പിണറായിയുടെ നേതൃത്വത്തിൽ ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോൾ ആദ്യം ശ്രമിച്ചത് ഈ കേസ് തേച്ചുമാച്ചു കളയാനാണ്. സുപ്രീം കോടതി വരെ ഇതിനായുള്ള നിയമപോരാട്ടം സർക്കാർ നടത്തി. എന്നാൽ അവിടെയെല്ലാം തിരിച്ചടി നേരിട്ട സർക്കാർ തന്നെയാണ് ഇപ്പോൾ ശിവൻകുട്ടിയ്ക്കും സംഘത്തിനും ലഭിക്കാവുന്നതിൽ പരമാവധി ശിക്ഷ വാങ്ങിനൽകേണ്ടത് എന്നത് വിരോധാഭാസമാണ്.
കൈയാങ്കളിക്കേസിൽ മുഖം രക്ഷിക്കാൻ, വിചാരണ പരമാവധി നീട്ടുകയെന്ന തന്ത്രമാവും സർക്കാർ പ്രയോഗിക്കുക. എന്നാൽ അവിടെയും ചെറിയൊരു കുരുക്കുണ്ട്. നിയമവിദഗ്‌ദ്ധർ പറയുന്നതനുസരിച്ച് പ്രതികളും സാക്ഷികളും ഹാജരാകാതെ വിചാരണ നീട്ടിയാലോ, സർക്കാർ വീഴ്ച വരുത്തിയാലോ ആർക്കു വേണമെങ്കിലും സുപ്രീംകോടതിയെ സമീപിക്കാനാവും.
ശക്തമായ തെളിവുകളും സാക്ഷികളുമുള്ള കേസിൽ രണ്ട് അപകടങ്ങളാണ് സർക്കാരിനു മുന്നിലുള്ളത്. ക്രിമിനൽ കേസിൽ രണ്ടു വർഷം ശിക്ഷിക്കപ്പെട്ടാൽ ശിവൻകുട്ടിക്കും കെ ടി ജലീലിനും ഔദ്യോഗിക സ്ഥാനങ്ങൾ നഷ്ടമാവാം. പുറമെ, ആറു വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുമുണ്ടാവാം.
ശക്തമായ തെളിവുകൾ തന്നെയാണ് ഈ കേസിന്റെ ഏറ്റവും വലിയ ബലം. അന്നത്തെ നിയമസഭാസെക്രട്ടറി പി ഡി ശാരംഗധരനാണ് ഒന്നാംസാക്ഷി. എഫ് ഐ ആർ എടുത്തതും അദ്ദേഹത്തിന്റെ പരാതിയിലാണ്. അന്നത്തെ സാമാജികരും വാച്ച് ആൻഡ് വാർഡും സാക്ഷികളാണ്. അന്ന് സഭയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടില്ലെന്നും, കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് വിദൂര സാദ്ധ്യത മാത്രമാണുള്ളതെന്നും സുപ്രീംകോടതിയിൽ കേസ് പിൻവലിക്കാനുള്ള ഹർജിയിൽ സർക്കാർ വാദിച്ചിരുന്നു.
നിയമസഭാ സെക്രട്ടേറിയറ്റ് പകർത്തിയ ദൃശ്യങ്ങൾ തെളിവാകുമെന്ന് കോടതി ഉത്തരവിട്ടതോടെ, കേസിന്റെ ഭാവിയെക്കുറിച്ച് സർക്കാരിനും ആശങ്കയുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ എം.എൽ.എമാർ പ്രതികളായേക്കും. അതിന് വിചാരണക്കോടതിക്ക് അധികാരമുണ്ട്. ഏത് പൗരനും ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാനുമാവും.
കാണാനിരിക്കുന്നത് നാടകീയ രംഗങ്ങൾ
നവംബർ 22ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷം മൂന്നു മാസത്തിനകം വിചാരണ തുടങ്ങാവുന്നതേയുള്ളൂ. വിചാരണ വൈകിപ്പിക്കാനാവും സർക്കാരും പ്രതിഭാഗവും ശ്രമിക്കുക.
സർക്കാർ നിയമിച്ച പ്രോസിക്യൂഷൻസ് ഡെപ്യൂട്ടി ഡയറക്ടർക്ക്, മന്ത്രിക്ക് ശിക്ഷ നൽകാൻ വാദിക്കേണ്ടിവരും. പൊലീസുകാരായ വാച്ച് ആൻഡ് വാർഡും നിയമസഭാ ഉദ്യോഗസ്ഥരും മന്ത്രിക്കെതിരെ മൊഴി നൽകേണ്ടിവരും.
കുറ്റങ്ങളും ശിക്ഷയും
പൊതുമുതൽ നശീകരണം തടയൽ നിയമം -
5വർഷം വരെ തടവും പിഴയും
ഐ.പി.സി 447 അതിക്രമിച്ചു കടക്കൽ- 3മാസം തടവ്, 500രൂപ പിഴ
ഐ.പി.സി 427 പൊതുമുതൽ നശിപ്പിക്കൽ- 2വർഷം തടവ്, പിഴ
ഐ.പി.സി-447 അതിക്രമിച്ചു കടക്കൽ- മൂന്നു മാസം തടവുശിക്ഷ. പ്രതികൾ സാമാജികരായതിനാൽ നിലനിൽക്കില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |