ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് 2390.86 അടിയായി ഉയർന്നു. 2403 അടിയാണ് പരമാവധി സംഭരണ പരിധി. ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ ഇടുക്കിയിൽ ബ്ളൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ഉണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.
ഡാമിന്റെ പരമാവധി സംഭരണശേഷി എത്തിയാൽ മാത്രമാണ് ഷട്ടറുകൾ തുറക്കുന്നത്. എന്നാൽ ഇതിന് 36 മണിക്കൂർ മുമ്പെങ്കിലും ബ്ലൂ അലർട്ട് പ്രഖ്യാപിക്കണമെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ നിർദേശം. 2396 അടി വെള്ളം എത്തുമ്പോൾ ഓറഞ്ച് അലർട്ടും 2397 അടിയിൽ റെഡ് അലർട്ടും പ്രഖ്യാപിക്കണം. ഷട്ടറുകൾ തുറക്കുന്നതിനു മുമ്പുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിലെ സ്ഥിതിയിൽ ഡാമിൽ ജലനിരപ്പ് ഉയരാനുള്ള സാദ്ധ്യത വളരെകുറവാണ്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ പെയ്യാത്തതും നീരൊഴുക്ക് കുറഞ്ഞതുമാണ് ഇതിന് കാരണം. എന്നാൽ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും, കോഴിക്കോട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |