'കാണാക്കാണെ" സിനിമയുടെ ലൊക്കേഷനിൽ സഹസംവിധാനത്തിന്റെ തിരക്കിൽ നിൽക്കുമ്പോൾ മേഘാ രാജേഷ് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചത് രാജേഷ് പിള്ള മറ്റേതോ സിനിമയുടെ ലൊക്കേഷനിലായിരിക്കും എന്നാണ്. അതല്ലെങ്കിൽ ആ സമയം മേഘയ്ക്കൊപ്പം ഉണ്ടാകുമായിരുന്നു, ചെയ്ത ചിത്രങ്ങൾ കൊണ്ട് മലയാളികളെ അമ്പരപ്പിച്ച ആ സംവിധായകൻ. ഓർക്കാപ്പുറത്ത് പ്രിയപ്പെട്ടവൻ വിട്ടുപോയപ്പോൾ ഇരുട്ടിലായിപ്പോയ നാളുകൾ, പതുക്കെ തിരിച്ചുപിടിച്ച ജീവിതം, സിനിമ മനസിലില്ലാത്ത കാലത്തു നിന്നും സിനിമ ജീവശ്വാസമായി മാറിയത്... മേഘ സംസാരിക്കുന്നു
രാജേഷ് പിള്ള എന്ന സംവിധായകൻ അവശേഷിപ്പിച്ചുപോയ സൗഹൃദങ്ങളും സിനിമാകാഴ്ചകളും ഇന്നും ആ ഓർമയെ പച്ചപ്പണിയിക്കുന്നു. ആ ജീവിതത്തിനൊപ്പം ചേർന്നു നടന്ന്, ആ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിച്ച മേഘയ്ക്ക് ഈ നിമിഷവും പ്രിയപ്പെട്ടവൻ വിട്ടുപോയത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. രാജേഷ് പിള്ളയുടെ വിയോഗത്തിനുശേഷം ഒരുപാട് കാലം തന്നിലേക്കുള്ള എല്ലാവിളക്കുകളും മേഘ കെടുത്തിക്കളഞ്ഞിരുന്നു. അത്ര ഇരുട്ടിൽ ആരെയും കാണാതെ കഴിയാനായിരുന്നു ഏറെക്കാലം മേഘ ഇഷ്ടപ്പെട്ടിരുന്നത്. ഇഷ്ടമുള്ളതെന്തെങ്കിലും ചെയ്യൂ എന്ന് പ്രിയപ്പെട്ടവർ ഉപദേശിച്ചപ്പോഴും അങ്ങനെ എന്തെങ്കിലുമുണ്ടോ എന്ന് പോലും ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല ആ കാലത്ത്. പതുക്കെ പതുക്കെ മേഘ ജീവിതത്തിലേക്ക് തിരിച്ചെത്തി. പണ്ടെങ്ങോ മനസിൽ സൂക്ഷിച്ച നൃത്തം എന്ന പ്രിയം പൊടി തട്ടിയെടുത്തു. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചയാൾ കൂടെ കൂട്ടിയ സിനിമ എന്ന സ്വപ്നത്തിലേക്ക് പതിയെയെങ്കിലും നടന്നടുത്തു. ഈയടുത്ത് കൈയടികൾ നേടിയ 'കാണാക്കാണെ" എന്ന സിനിമയുടെ സഹസംവിധായികയായി. പല കാരണങ്ങൾ കൊണ്ട് ജീവിതത്തിൽ ഇരുട്ടിലായവർക്ക് വേണ്ടി മുന്നോട്ടു നടന്ന വഴിത്താരകളെക്കുറിച്ച് മേഘ രാജേഷ് സംസാരിക്കുന്നു.
''വിഷമത്തെ അതിജീവിച്ചു എന്ന് എത്ര പറഞ്ഞാലും ആ സങ്കടം എന്നുമുണ്ടാകും. മനസിനെ വഴി തിരിച്ചുവിടുക എന്നു മാത്രമാണ് മുന്നിലുള്ളത്. 2005 ൽ വിവാഹശേഷം എന്റെ ഫോക്കസ് മുഴുവൻ രാജേഷ് ചേട്ടനിലായിരുന്നു. അദ്ദേഹത്തെ വിട്ടൊരു ലോകം ഉണ്ടായിരുന്നില്ല. വിവാഹിതയായ ശേഷം ചേട്ടന്റെ പിറകിൽനിന്ന് മാറിയ ഒരു ജീവിതത്തെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല. കുഞ്ഞിലേ മുതൽ നൃത്തം പഠിക്കണം എന്നുണ്ടായിരുന്നു. വീട്ടിലെ സാഹചര്യങ്ങൾ കൊണ്ട് അന്ന് പഠിക്കാനായില്ല. സ്കൂളിലെ പരിപാടികൾക്ക് ഡാൻസ് കളിച്ചിരുന്നു എന്നല്ലാതെ ഒരു അടിത്തറ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാൻ മനസ് ഭരതനാട്യത്തിലോട്ട് മാറ്റിയത്. ആർ. ഗീത എന്നാണ് നൃത്താദ്ധ്യാപികയുടെ പേര്. ടീച്ചർ എന്നെ വീട്ടിൽ വന്ന് പഠിപ്പിക്കുകയായിരുന്നു. തുടക്കത്തിൽ പഠിക്കുന്നത് എന്താണെന്ന് പോലും അറിയില്ലായിരുന്നു. ഒന്നും മനസിൽ നിൽക്കില്ല. എന്തുചെയ്താലും അതൊന്നും അന്നത്തെ മാനസികാവസ്ഥയിൽ മനസിൽ പതിയില്ലായിരുന്നു. എന്തു പഠിച്ചാലും വായിച്ചാലും, എന്തിന് നമ്മൾ ആരെയെങ്കിലും കണ്ട് സംസാരിച്ചാൽ പോലും, ആ മനുഷ്യനോട് ഞാൻ സംസാരിച്ചു എന്ന കാര്യം പോലും മനസിൽ നിൽക്കില്ല. പതിയെ പതിയെ ആണ് ഞാൻ മുന്നോട്ട് നടന്നത്. വിഷാദത്തെ മറി കടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെ മനസിനെ ഗതിമാറ്റി സഞ്ചരിപ്പിച്ചാണ് ഒന്നു നേരെ ആയത്. "" മേഘ സംസാരിച്ചു തുടങ്ങി.
കുഞ്ഞുങ്ങൾക്കൊപ്പമിരുന്നപ്പോൾ
മനസ് ശാന്തമായി
എല്ലാവരും കൂടെ ഉണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ നമുക്ക് വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെടും. ജീവിതത്തിൽ അദ്ദേഹമുണ്ടായിരുന്നെങ്കിലെന്ന് തോന്നിയ ഒരുപാട് സന്ദർഭങ്ങൾ കടന്നുപോയി. അത് ഒരിക്കലും ജീവിതത്തിൽ നിന്നും പോകില്ല. നമ്മുടെ മനസും ചിന്തകളും വേറെ എന്തിലേക്കെങ്കിലും മാറ്റുക മാത്രമേ ചെയ്യാനാകൂ. കുടുംബവും കൂട്ടുകാരും കൂടെയുള്ളത് കൊണ്ടുമാത്രമാണ് മാനസികമായി എനിക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നത്. പിന്നെ ഞാൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിൽ ചേർന്നു. അതിൽ പഠിക്കാനേറെയുണ്ടായിരുന്നു. പഠിക്കുന്നതിലും കൂടുതൽ വർക്കുകളും പ്രസന്റേഷനും ഉണ്ടായിരുന്നു. ആ സമയത്ത് നൃത്തത്തോട് ബ്രേക്ക് പറയേണ്ടി വന്നു. പഠിത്തതിനുശേഷം ഞാൻ 'യൂറോ കിഡ്സി" ൽ ജോലിയിൽ പ്രവേശിച്ചു. കുട്ടികളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവരോട് സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴും ഞാനും ഹാപ്പിയാകും. അങ്ങനെ പതുക്കെ പതുക്കെ മനസ് ശാന്താകാൻ തുടങ്ങി. അങ്ങനെയിരിക്കെ എന്തുകൊണ്ട് ഡാൻസ് വീണ്ടും തുടങ്ങിക്കൂടാ എന്ന് തോന്നി. ഗൗരവത്തോടെ തന്നെ മുന്നോട്ട് പോകണമെന്ന് ചിന്ത വന്നപ്പോഴാണ് നൃത്തം വീണ്ടും തുടങ്ങിയത്. ശനിയും ഞായറുമാണ് ഡാൻസ് ക്ലാസ്. എന്നിരുന്നാലും ഒരാഴ്ചത്തേക്കുള്ള ഊർജം എനിക്ക് അതിൽ നിന്നും ലഭിക്കും. അത്രത്തോളം ആസ്വദിച്ചാണ് ഞാൻ നൃത്തം ചെയ്യുന്നത്. മനസിന് ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോൾ നമുക്കൊരു സന്തോഷം കിട്ടുവല്ലോ, അത് ഞാൻ നന്നായി ആസ്വദിച്ചിരുന്നു. ഇങ്ങനെയൊക്കെ ആണ് വിഷമത്തെ അതിജീവിച്ച് ജീവിതത്തിൽ തിരികെ വന്നുതുടങ്ങിയത്. ഞാൻ പറഞ്ഞതുപോലെ, ക്ലാസിക്കൽ ഡാൻസ് പഠിക്കാൻ പണ്ടുമുതലേ ആവേശമായിരുന്നു. പഠിക്കാൻ പോയ സാഹചര്യം ഇങ്ങനെയായി പോയെന്നു മാത്രം. സിനിമയും നൃത്തവും ഒന്നിച്ച് കൊണ്ടുപോകണം എന്നതാണ് ഇനി എന്റെ ആഗ്രഹം.
ആദ്യം ടെൻഷനായിരുന്നു
'കാണെക്കാണെ" യിൽ സഹസംവിധായികയായി പ്രവർത്തിച്ചത് വളരെ നല്ല ഒരു അനുഭവമായിരുന്നു. ആദ്യം ഭയങ്കര പേടിയായിരുന്നു എനിക്ക്. കാരണം ഇതെല്ലാം പുറമേ നിന്ന് കണ്ട പരിചയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. ആദ്യം ഞാൻ ചിത്രത്തിന്റെ സംവിധായകൻ മനു അശോകന്റെ ഭാര്യ ശ്രേയയോടൊപ്പം വസ്ത്രാലങ്കാരമൊക്കെയായിരുന്നു നോക്കിയത്. സഹസംവിധാനത്തിലേക്ക് കടന്നപ്പോൾ വലിയ ടെൻഷൻ ആയിരുന്നു. ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും എങ്ങനെ ചെയ്യണം എന്നൊരു പേടിയായിരുന്നു. പിന്നെ എല്ലാവരും കാര്യങ്ങൾ പറഞ്ഞുതന്നു. എല്ലാവരും നല്ല സഹായം ആയതുകൊണ്ട് വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോയി. ജോലി ചെയ്യുമ്പോൾ ഞാൻ ഒരുപാട് സന്തോഷത്തിലായിരുന്നു. സിനിമ രാജേഷ് ചേട്ടന്റെ മേഖലയാണ്. എന്നെക്കാളേറെ രാജേഷ് ചേട്ടൻ സിനിമയെ സ്നേഹിച്ചിരുന്നു. സിനിമയാണ് ആദ്യ ഭാര്യയെന്ന് എന്നോട് എപ്പോഴും പറയുമായിരുന്നു. ആ മേഖലയിൽ തന്നെ പ്രവർത്തിക്കുമ്പോൾ മനസ് നിറഞ്ഞ സന്തോഷമായിരുന്നു. കൊവിഡ് കാലത്തായിരുന്നു ഷൂട്ടിംഗ് എന്നതിനാൽ ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.
സംവിധാനം മനസിലുണ്ട്
സംവിധാനം ഇപ്പോൾ എന്റെ മനസിലുണ്ടെങ്കിലും ഉടനെയൊന്നും അതുണ്ടാകില്ല. രാജേഷ് ചേട്ടനും മനുവും (മനു അശോകൻ) വർഷങ്ങളോളം ഈ മേഖലയിൽ പ്രവർത്തിച്ച ശേഷമാണ് സ്വാതന്ത്രമായി സിനിമാ സംവിധാനത്തിലേക്ക് കടന്നത്. ഓരോ ദിവസവും അപ്ഡേറ്റഡ് ആകുന്ന മേഖലയാണിത്. ഒരു സിനിമയിൽ പ്രവർത്തിച്ച അനുഭവം കൊണ്ട് മാത്രം നമുക്ക് സിനിമ ചെയ്യാൻ പറ്റില്ല. ഒരു കോഴ്സ് പഠിക്കുന്ന പോലെ പടിപടിയായി മാത്രമേ സംവിധാനത്തിൽ സജീവമാകാൻ സാധിക്കൂ. ഈ മേഖലയിൽ തുടരാൻ എനിക്ക് താത്പര്യമുണ്ട്. പക്ഷേ ഉടനെ ചെയ്യാൻ പറ്റും എന്ന ആത്മവിശ്വാസം ഇപ്പോൾ എനിക്കില്ല. സംവിധാനത്തെപ്പറ്റി ഏറെ പഠിക്കാനുണ്ട്. അതിനുശേഷമേ സ്വതന്ത്രമായി സിനിമ ചെയ്യുന്ന കാര്യം ആലോചിക്കുകയുള്ളൂ. ചേട്ടൻ സ്വന്തം ജീവനേക്കാൾ ഏറെ സ്നേഹിച്ചത് സിനിമയെയാണ്. 'വേട്ട" സിനിമ ചെയ്യുന്ന സമയത്ത് എല്ലാവരും അദ്ദേഹത്തോട് ഇപ്പോൾ സിനിമ ചെയ്യാതെ വിശ്രമിക്കാൻ പറഞ്ഞതാണ്. സഞ്ജയ് ചേട്ടൻ (ബോബി-സഞ്ജയ്) പറഞ്ഞപ്പോഴും അദ്ദേഹം പറഞ്ഞത് തന്നെ മുന്നോട്ടു കൊണ്ടുപോകുന്നതും ജീവിക്കാനുള്ള പ്രേരണ തരുന്നതും സിനിമയാണെന്നാണ്. സിനിമ എപ്പോൾ നിറുത്തുന്നോ പിന്നെ അദ്ദേഹം ഉണ്ടാകില്ല എന്നാണ് പറഞ്ഞിരുന്നത്. അങ്ങനെയെല്ലാം പറഞ്ഞപ്പോഴാണ് സഞ്ജയ് ചേട്ടൻ സമ്മതിക്കുന്നത്. 'വേട്ട" സിനിമ കഴിഞ്ഞിട്ട് വിശ്രമിക്കാം എന്നുള്ള തീരുമാനത്തിലായിരുന്നു രാജേഷ് ചേട്ടൻ. പക്ഷേ ദൈവം അതിന് അനുവദിച്ചില്ല. രാജേഷ് ചേട്ടന് ഏറെ പ്രിയപ്പെട്ട സിനിമയുടെ അന്തരീക്ഷത്തിൽ തന്നെ നിൽക്കാനാണ് എനിക്ക് താത്പര്യം. തുടർന്നും സഹസംവിധായികയായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് വിശ്വാസം.
നൃത്തവും അദ്ധ്യാപനവും പ്രിയപ്പെട്ടത്
ബി.കോം. ആണ് ഞാൻ പഠിച്ചത്. പക്ഷേ വിവാഹശേഷം പഠനം നിറുത്തേണ്ടിവന്നു. ഞങ്ങളുടേത് ഒരു പ്രണയ വിവാഹമായിരുന്നു. രാജേഷ് ചേട്ടന്റെ കസിനും ഞാനും ഒന്നിച്ചാണ് പഠിച്ചത്. അവളെ കാണാനായി ഇടയ്ക്ക് അദ്ദേഹം ഹരിപ്പാട് വന്നപ്പോഴാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത്. നമ്മൾ തമ്മിൽ നീണ്ടകാലത്തെ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. ആറുമാസത്തോളം ഫോണിൽ സംസാരിച്ചാണ് അടുപ്പത്തിലായത്. പിന്നെ അദ്ദേഹത്തിന്റെ അച്ഛന് പ്രായമേറുന്നതുകൊണ്ട് ഉടനെ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്റെ വീട്ടിൽ ചേച്ചിയുടെ കല്യാണം കഴിയാത്തതുകൊണ്ട് കുറച്ചുകൂടെ സമയം വേണമായിരുന്നു. അല്ലാതെ വേറെ എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ രജിസ്റ്റർ വിവാഹം നടത്തുകയായിരുന്നു. ഇപ്പോൾ ഞാൻ ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ അവസാനവർഷ വിദ്യാർത്ഥിയാണ്. ഞാൻ ജോലി ചെയ്തിരുന്ന 'യൂറോ കിഡ്സി"ൽ കൊവിഡ് കാലത്ത് ഓൺലൈൻ വഴിയായിരുന്നു ക്ളാസ്. ഇപ്പോൾ ഞാൻ ലിഡോ ലേർണിംഗ് എന്ന പേരിലുള്ള ഓൺലൈൻ ക്ലാസിൽ നാല് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്നുണ്ട്.
നടക്കാതെ പോയ
സിനിമകൾ
മനസിലുള്ള കഥകൾ എല്ലാം സിനിമയാക്കുന്ന കൂട്ടത്തിൽ അല്ലെങ്കിലും ചില കഥകൾ എന്നോട് പറയുമായിരുന്നു.
ഭയങ്കര സെലക്ടീവ് ആണ് രാജേഷ് ചേട്ടൻ. അദ്ദേഹം ചെയ്യാനിരുന്ന സിനിമയായിരുന്നു 'മോട്ടോർസൈക്കിൾ ഡയറീസ്." അതൊരു വലിയ കാൻവാസിൽ വരേണ്ട ചിത്രമാണ്. അതൊന്നും ഞാൻ ഉടനെ ചെയ്താൽ കൈയിൽ നിൽക്കുന്ന സിനിമയല്ല. മനസിലുണ്ടായിരുന്ന കുറച്ച് കഥ അദ്ദേഹം സ്ക്രിപ്റ്റാക്കി വച്ചിട്ടുണ്ട്. അദ്ദേഹം ആ സിനിമ എങ്ങനെ എടുക്കാൻ ഉദ്ദേശിച്ചിരുന്നോ, അത്രയും മികച്ച രീതിയിൽ എനിക്കത് ചെയ്യാൻ കഴിയുമോ എന്ന കാര്യം സംശയമാണ്. രാജേഷ് ചേട്ടൻ സിനിമയ്ക്ക് വേണ്ടി അത്രയ്ക്ക് പാഷനോടെ നിന്നയാളാണ്. ജീവൻ തന്നെ സിനിമയ്ക്ക് വേണ്ടി കൊടുത്തതാണെന്ന് പറയാം. അദ്ദേഹത്തിന്റെ മേഖലയിൽത്തന്നെ പ്രവർത്തിക്കണം എന്ന് എന്റെയുള്ളിൽ ഉള്ളതുകൊണ്ടാണ് സഹസംവിധാനത്തിലേക്ക് കടന്നത്. ഒരുപാട് ആളുകൾ ആഗ്രഹിക്കുന്നതാണ് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആകണമെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണത്.
കൂട്ടുകാർ എല്ലാത്തിനും
ഒപ്പമുണ്ട്
രാജേഷ് ചേട്ടന്റെ മരണത്തിന് കുറച്ചുനാളുകൾക്ക് ശേഷമാണ് 'ടേക്ക് ഓഫ്" എന്ന ചിത്രം റിലീസ് ചെയ്തത്. രാജേഷ് പിള്ള ഫിലിംസാണ് ചിത്രം നിർമിച്ചത്. ആ സമയത്ത് സിനിമയുടെ നിർമാണത്തിൽ ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. ആന്റോ ജോസഫും മഹേഷ് നാരായണനും ചേർന്നാണ് ബാക്കി കാര്യങ്ങളെല്ലാം ചെയ്തത്. അന്ന് ലൊക്കേഷനിൽ പോയപ്പോൾ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്തിരുന്നു. 'കാണെക്കാണെ" സിനിമയുടെ സെറ്റിൽ ആദ്യ ദിവസം പോയപ്പോഴും അതേ അനുഭവമായിരുന്നു. രാജേഷ് ചേട്ടൻ സിനിമയിൽ ചുവടുവെച്ച അസിസ്റ്റന്റ് ഡയറക്ടർ സ്ഥാനത്ത് ഞാൻ നിന്നപ്പോൾ മനസിലാദ്യം വല്ലാത്തൊരു വിങ്ങലായിരുന്നു. അദ്ദേഹം സിനിമയുടെ ഷൂട്ടിംഗിലോ ലൊക്കേഷൻ യാത്രയിലോ മറ്റോ ആണെന്നാണ് ആ സമയം ഞാൻ മനസിൽ കരുതിയിരുന്നത്. അല്ലെങ്കിൽ എന്റെ കൂടെ കാണേണ്ടതല്ലേ... ഒരു കാരവാൻ കാണുമ്പോൾ പോലും സങ്കടം തോന്നും. എറണാകുളത്ത് ഞാൻ നിൽക്കുന്നതിന്റെ ആദ്യകാരണം അദ്ദേഹത്തിന്റെ പ്രിയ ഇടം ആയതുകൊണ്ടാണ്. ചേട്ടന്റെ സുഹൃത്തുക്കളെല്ലാം ഇവിടെയാണ്. തിരക്കഥാകൃത്ത് സഞ്ജയ് ചേട്ടനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. സഞ്ജയ് ചേട്ടനും എറണാകുളത്താണ് താമസം. മനുവും തൊട്ടടുത്തുള്ള ഫ്ളാറ്റിലാണ് താമസിക്കുന്നത്. അവസാനനാളുകളിൽ രാജേഷ് ചേട്ടന്റെ ചുറ്റുമുണ്ടായിരുന്നവരെല്ലാം വളരെ സ്നേഹത്തോടെയാണ് എന്നോടും പെരുമാറുന്നത്. എല്ലാവരും സ്ഥിരമായി കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്.
എന്നെയും സിനിമാ
പ്രേമിയാക്കി
രാജേഷ് ചേട്ടൻ എല്ലാ ഭാഷകളിലുമുള്ള സിനിമകൾ കാണാറുണ്ടായിരുന്നു. കൊറിയൻ, ചൈനീസ് സിനിമകളൊക്കെ സബ്ടൈറ്റിൽ ഇട്ടാണ് കാണുന്നത്. സബ്ടൈറ്റിൽ വായിച്ച് സിനിമ കാണാൻ ആദ്യം എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അതൊന്ന് വായിക്കാനായി സിനിമ ഒന്ന് നിറുത്താൻ പറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. കാരണം സംവിധായകൻ ആയതുകൊണ്ട് ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചായിരിക്കും കാണുന്നത്. സിനിമ കാണുന്നതിലെ ഒഴുക്ക് നഷ്ടപ്പെടുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. സത്യം പറഞ്ഞാൽ കല്യാണത്തിന് മുമ്പ് ഞാൻ തിയേറ്ററിൽ പോയി കണ്ട ഏക സിനിമ 'ഏഴരക്കൂട്ടം" ആണ്. അത്ര ബന്ധമേ സിനിമയുമായുള്ളൂ. വിവാഹശേഷം സിനിമ തന്നെയായി ജീവിതം. പുതിയ സിനിമകൾ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ തുടങ്ങി. സിനിമ കാണുമ്പോൾ ഞാൻ കൂടെ ഇരിക്കണം എന്നത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. സാധാരണ അദ്ദേഹം രാത്രി 10 മണി സമയത്താകും സിനിമകൾ കണ്ടുതുടങ്ങുക. പിന്നെയത് രാവിലെ അഞ്ചു മണിവരെ നീളും. ഒരുദിവസം ചുരുങ്ങിയത് നാല് സിനിമകളെങ്കിലും കാണുമായിരുന്നു. സിനിമകൾ കണ്ട് ശീലിച്ചപ്പോൾ എനിക്ക് അതിനോട് വലിയ താത്പര്യമായി. പിന്നെ അദ്ദേഹം ഷൂട്ടിന് പോകുന്ന സമയത്തും ഞാൻ ഇരുന്ന് സിനിമകൾ കാണാൻ തുടങ്ങി. എത്ര തിരക്കാണെങ്കിലും രാത്രി വിളിച്ച് സംസാരിച്ചുമാത്രമേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. എനിക്ക് ത്രില്ലർ സിനിമകളോടാണ് താത്പര്യം കൂടുതൽ. പിന്നെ 'കാണെക്കാണെ" പോലെയുള്ള ഇമോഷണൽ ഡ്രാമയും കാണാൻ ഇഷ്ടമാണ്. കുടുംബബന്ധങ്ങൾ പറയുന്ന സിനിമകളാണ് ഞാൻ കൂടുതലും കാണാറുള്ളത്. സിനിമയിൽ നിന്നും അത്ര അകലെയായിരുന്ന ഞാൻ ഇപ്പോൾ സിനിമ തന്നെയാണ് ചിന്തിക്കുന്നതും അതിൽ തന്നെയാണ് ജീവിക്കുന്നതും. കാരണം രാജേഷ് പിള്ള എന്ന സംവിധായകന് സിനിമയായിരുന്നു പ്രാണവായു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |