മുംബയ്: ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിക്കേസിൽ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാരൂഖ്ഖാന്റെ മകൻ ആര്യൻഖാന് നാലാം തവണയും കോടതി ജാമ്യം നിഷേധിച്ചു. തുടർന്ന് ആര്യനെ വീണ്ടും മുംബയ് ആർതർ റോഡ് ജയിലിലേക്ക് മാറ്റി. ആര്യൻ ഖാൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്നും അന്താരാഷ്ട്ര മയക്കുമരുന്നു ശൃംഖലയിലെ കണ്ണിയാണെന്നും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയിൽ ആവർത്തിച്ചു.
എന്നാൽ യുവാക്കൾ ഇന്ന് ഉപയോഗിക്കുന്ന ഭാഷയുടെ പ്രത്യേകത കാരണം സുഹൃത്തുക്കൾ തമ്മിലുള്ള വാട്സാപ് സംഭാഷണങ്ങൾ പലപ്പോഴും സംശയാസ്പദമായി തോന്നാറുണ്ടെന്ന് ആര്യന്റെ അഭിഭാഷകൻ അമിത് ദേശായി പറഞ്ഞു. ആര്യന്റെ മൊബൈലിൽ ലഹരിപ്പാർട്ടിയെക്കുറിച്ച് സംഭാഷണങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആര്യന്റെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വാദം പൂർത്തിയായി. അഞ്ചുദിവസത്തേക്ക് കോടതി അവധിയായതിനാൽ ഒക്ടോബർ 20ന് വിധി പറയും.
ആര്യൻ ജയിലിലെ ഭക്ഷണം കഴിക്കുന്നില്ലെന്ന റിപ്പോർട്ടിന് പിന്നാലെ മാതാപിതാക്കൾ 4,500 രൂപ മണി ഓർഡർ അയച്ചുകൊടുത്തു. ജയിൽ കാന്റീനിൽനിന്ന് ഭക്ഷണം വാങ്ങാനാണിത്. ജയിലിലേക്ക് അയയ്ക്കാൻ സാധിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. ആര്യന് ജയിലിലെ ഭക്ഷണം മാത്രമേ അനുവദിക്കൂവെന്നും വീട്ടിൽ നിന്നോ പുറത്തുനിന്നോ ഉള്ള ഭക്ഷണം അനുവദിക്കില്ലെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു.
അച്ഛൻ ഷാരൂഖ് ഖാനും അമ്മ ഗൗരിഖാനുമായി 10മിനിട്ട് ആര്യൻ വീഡിയോ കോളിൽ സംസാരിച്ചു. ജയിൽപുള്ളികളെ ആഴ്ചയിൽ രണ്ട് ദിവസം കുടുംബവുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |