മലപ്പുറം: സഹപാഠിയുമായുള്ള പ്രണയത്തെ എതിർത്ത പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ള സംഘത്തിന്റെ ആക്രമണത്തിൽ ആൺകുട്ടിയുടെ പിതാവിന് ഗുരുതര പരിക്കേറ്റു. രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് തിരൂർ കൈമനശേരിയിൽ വച്ച് ആൺകുട്ടിയുടെ പിതാവായ കബീറിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ സഹോദരൻ ഹസൽമോനെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസെടുത്തു.
ഗുരുതരമായി പരിക്കേറ്റ കബീറിനെ നാട്ടുകാരാണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചത്. പ്ലസ് ടു വിദ്യാർത്ഥിയായ കബീറിന്റെ മകൻ സഹപാഠിയായ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരായതിനാൽ ബന്ധത്തെ എതിർത്തു. തുടർന്ന് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈേക്കോടതിയിൽ എത്തിയപ്പോൾ കാമുകനൊപ്പം പോകണമെന്നാണ് പെൺകുട്ടി നിലപാടെടുത്തത്. ഇതോടെ പെൺകുട്ടിയുടെ സംരക്ഷണം കബീറിന്റെ കുടുംബം ഏറ്റെടുത്തു.
മൂന്ന് വർഷത്തിന് ശേഷം വിവാഹക്കാര്യം ആലോചിക്കാമെന്നായിരുന്നു ബന്ധുക്കൾ തീരുമാനിച്ചത്. ഇതിനിടെയാണ് കബീറിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. കബീറിന്റെ തലയ്ക്ക് പതിനാറും കാലിനു പത്തും തുന്നലുണ്ട്. കേസിലെ മറ്റ് പ്രതികളുടെ പേര് പിടിയിലായ ഹസൽ മോൻ പറഞ്ഞത് കള്ളമാണെന്നും സംഭവത്തിൽ പങ്കാളികളായവരെ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും തിരൂർ ഡിവൈ.എസ്.പി വി.വി.ബെന്നി കേരളകൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |