പാലക്കാട്: ജില്ലയിൽ മഴ കനത്തതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. ഭാരതപ്പുഴ ഉൾപ്പെടെയുള്ള നദിയുടെ തീരത്ത് താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തന്നെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഡാമിന്റെ പരിസരത്ത് കറണ്ട് ഇല്ലാതിരുന്നതിനാൽ ജനറേറ്റർ സംഘടിപ്പിച്ചാണ് ഷട്ടർ തുറന്നത്. ഡാമിന്റെ ജലനിരപ്പ് 114.1 അടിയായി ഉയർന്നിരുന്നു. 117.06 അടി ആണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 114 അടി പിന്നിടുമ്പോൾ തന്നെ ഡാമിന്റെ ജലനിരപ്പ് ക്രമീകരിക്കണമെന്ന് നേരത്തെ തന്നെ നിർദ്ദേശം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ വീതം തുറന്ന് ജലനിരപ്പ് ക്രമീകരിക്കാൻ ഇറിഗേഷൻ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
കോട്ടയം കുട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടി 13 പേരെ കാണാതായി. മൂന്ന് വീടുകൾ പൂർണമായും ഒലിച്ചുപോയതായാണ് ലഭിക്കുന്ന വിവരം.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലുടനീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് സംസ്ഥാനത്തെ അടിയന്തര കാര്യനിർവഹണ കേന്ദ്രം കൂടുതൽ സജീവമാക്കുകയും ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കെ എസ് ഇ ബി, ഇറിഗേഷൻ വകുപ്പുകളുടെ പ്രതിനിധികളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പു മേധാവികളോടും ഏതു അടിയന്തര സാഹചര്യവും നേരിടാൻ സുസജ്ജരായിരിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ എൻ ഡി ആർ എഫ് ടീം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. തീരുവനന്തപുരത്തും കോട്ടയത്തും ആർമിയുടെ ഓരോ ടീമുകളെ വിന്യസിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |