പാറശാല: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പ്ളസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ യുവാവും മാതാപിതാക്കളും അറസ്റ്റിൽ. തമിഴ്നാട് മാർത്താണ്ഡം കൊടുംകുളം കൊല്ലക്കുടവരമ്പ് സ്വദേശി അശോക് റോബർട്ട് (28), പിതാവ് റോബർട്ട്, മാതാവ് സ്റ്റെല്ല എന്നിവരാണ് പിടിയിലായത്.
ഫേസ്ബുക്കിലൂടെയാണ് അശോകും പെൺകുട്ടിയും പ്രണയത്തിലാകുന്നത്. ഒരാഴ്ച മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത നേരത്ത് ബൈക്കിലെത്തിയ ഇയാൾ കുട്ടിയെ കടത്തിക്കൊണ്ടുപോയി. തുടർന്ന് മാതാപിതാക്കളുടെ സഹായത്തോടെ പലസ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ചെന്നൈ, മധുര, ഈറോഡ്, ബംഗളൂരു എന്നിവിടങ്ങളിൽ അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് ബംഗളൂരു തലഗാട്ടുപുരയിലെ വാടകവീട്ടിൽ നിന്ന് പെൺകുട്ടിയെയും പ്രതികളെയും കണ്ടെത്തിയത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ പാറശാല എസ്.എച്ച്.ഒ ടി.സതികുമാർ, എസ്.ഐ ബാലു, ഗ്രേഡ് എസ്.ഐ റെജി ലൂക്കോസ്, എസ്.സി.പി.ഒ ഷീജ, അനുരാഗ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |