മുണ്ടക്കയം: ''എന്തോ പന്തികേടുതോന്നി എല്ലാവരെയും വിളിച്ചിറക്കി വാതിൽ പൂട്ടി പുറത്തിറങ്ങി അരമണിക്കൂറിനകം വീട് ഒലിച്ചുപോയി. ദൈവം തമ്പുരാന്റെ കാരുണ്യം കൊണ്ടാവാം, ജീവൻ തിരിച്ചു കിട്ടി.'' -സ്വപ്നഭവനം ഒലിച്ചുപോയതിന്റെ ആഘാതം താങ്ങാനാവാതെ ജെബിയുടെ ഭാര്യ പുഷ്പ പറഞ്ഞു.
മുണ്ടക്കയം റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ കല്ലേപ്പാലം കൊല്ലപ്പറമ്പിൽ ജെബിയുടെ വീട് ഒലിച്ചുപോകുന്ന ദൃശ്യം കരൾ നുറുങ്ങുന്ന വേദനയോടെയാണ് എല്ലാവരും കണ്ടത്. കലിതുള്ളി ഒഴുകിയ മണിമലയാറ്റിലേക്ക് വീട് ഒന്നടങ്കം മറിഞ്ഞുവീഴുകയായിരുന്നു.
'' 27 വർഷം വണ്ടി ഓടിച്ചു കിട്ടിയതുകൊണ്ട് ഉണ്ടാക്കിയതാണ് ഒറ്റ നിമിഷംകൊണ്ട് തകർന്നുപോയത്. ലോണും കടവും വാങ്ങിയാണ് വീടുവച്ചത്. പണവും സ്വർണവും രേഖകളുമെല്ലാം ഒലിച്ചുപോയി. ഉടുത്തിരിക്കുന്ന മുണ്ടും ഷർട്ടും മാത്രമാണ് ബാക്കിയുള്ളത്'' - ജെബി പറഞ്ഞു.
സംഭവസമയം ബസ് ഓടിക്കുകയായിരുന്നു ജെബി. വീട്ടിൽ ഭാര്യയും മക്കളുമാണുണ്ടായിരുന്നത്. മഴ ശക്തമായതിനെത്തുടർന്ന് തൊട്ടടുത്തുള്ള വീട്ടുകാരൊക്കെ സുരക്ഷിതമെന്ന് കരുതി ജെബിയുടെ വീട്ടിലാണ് അഭയംതേടിയത്. പെട്ടെന്ന് പുറത്തുനിന്ന് എന്തോ ശബ്ദം കേട്ടതുകൊണ്ട് എല്ലാവരെയും പുറത്തിറക്കി വാതിൽ പൂട്ടുകയായിരുന്നു. അരമണിക്കൂറിനകം വീട് ഒലിച്ചുപോയി.
രണ്ട് പെൺമക്കളാണ് ജെബിക്ക്. ഒരാൾ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ്. മറ്റൊരാളുടെ കല്യാണം കഴിഞ്ഞു. ഇവർ ഇപ്പോൾ സഹോദരന്റെ വീട്ടിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |