മുണ്ടക്കയം: അലന്റെ ആറ്റുചാൽ വീട്ടിൽ ഇന്നലെ പിറന്നാൾ ആശംസകളും അതിന്റെ ആഹ്ളാദവും നിറയേണ്ടതായിരുന്നു. അലൻ 14-ാം പിറന്നാളാഘോഷിക്കേണ്ടിയിരുന്ന ഇന്നലത്തെ സന്ധ്യയിൽ മണ്ണും പാറയും നീക്കി ഫയർഫോഴ്സ് കണ്ടെടുത്ത ചിന്നിയ നിലയിലുള്ള മൃതശരീരം അലന്റേതാണെന്നാണ് കരുതുന്നത്. ഇന്ന് പോസ്റ്റുമോർട്ടംകഴിഞ്ഞശേഷമേ ഔദ്യോഗിക സ്ഥിരീകരണം കിട്ടുകയുള്ളൂ.
പിറന്നാൾ ഗംഭീരമാക്കാൻ സർപ്രൈസ് കേക്കും ബുക്കുചെയ്തിരുന്നുവെന്ന് അമ്മാവൻ റെജി വിതുമ്പലോടെ പറഞ്ഞു. അവന് ഏറ്റവും ഇഷ്ടപ്പെട്ട ബ്ളാക്ക് ഫോറസ്റ്റ് കേക്ക് നൽകി ഞെട്ടിക്കാനായിരുന്നു റെജിയുടെ പദ്ധതി. പക്ഷേ, മണ്ണിനടിയിൽ ആഴ്ന്നുപോയ അലനെ തെരയുകയായിരുന്നു പിറന്നാൾ ദിനം മുഴുവൻ എല്ലാവരും.
അലൻ സമർത്ഥനായ വിദ്യാർത്ഥിയായിരുന്നെന്ന് അദ്ധ്യാപകൻ ധർമ്മകീർത്തി പറഞ്ഞു. സ്കൂൾ വിട്ട് അമ്മ സോണിയയ്ക്കൊപ്പം നടന്നുപോകുന്ന ദൃശ്യം അദ്ദേഹത്തിന്റെ കണ്ണിൽ നിന്ന് മായുന്നില്ല.
പൊട്ടിയൊഴുകിയ ഉരുളിനൊപ്പം അലനും സോണിയയും ഒരുമിച്ചാണ് യാത്രയായത്. ഈ സമയം പിതാവ് ജോമി സ്ഥലത്തില്ലായിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഛിന്നഭിന്നമായ നിലയിൽ ലഭിച്ച രണ്ട് മൃതദേഹങ്ങളിൽ ഒന്ന് സോണിയയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഒപ്പമുള്ളത് അലന്റെതാണെന്ന ധാരണയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുതിർന്നയാളുടെ ശരീരമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഇതോടെ അലനായുള്ള തെരച്ചിൽ ഇന്നലെ വീണ്ടും ആരംഭിക്കുകയായിരുന്നു. സന്ധ്യയോടെ ചാക്കോച്ചൻ എന്നയാളുടെ പുരയിടത്തിൽ നിന്നാണ് അലന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |