തിരുവനന്തപുരം : കനത്ത മഴയ്ക്കിടെ കണ്ണമ്മൂലഭാഗത്ത് ആമയിഴഞ്ചാൻ തോട്ടിൽ കുളിക്കാനിറങ്ങി കാണാതായ അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ജാർഖണ്ഡ് സാഹിബഗഞ്ച് സ്വദേശിയായ നഹർ ദ്വീപ് മണ്ഡലിന്റെ (29) മൃതദേഹമാണ് ഇന്നലെ ആക്കുളം ബോട്ട് ക്ളബ് ഭാഗത്തെ കായലിൽ നിന്ന് സ്‌കൂബാ ടീം കണ്ടെത്തിയത്. രണ്ട് ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഇന്നലെ വൈകിട്ട് 6.30 ഓടെ മൃതദേഹം കണ്ടെത്തിയത്. 16ന് ഉച്ചയ്ക്ക് 12നായിരുന്നു ഇയാൾ ഒഴുക്കിൽപ്പെട്ടത്. കണ്ണമ്മൂല അയ്യങ്കാളി റോഡിൽ സഹോദരൻ സഹൽ ദ്വീപ് മണ്ഡലും കൂടെ ജോലിചെയ്യുന്നവർക്കുമൊപ്പമായിരുന്നു ഇയാളുടെ താമസം. കൂടെയുള്ളവർ ഉറങ്ങി കിടക്കുന്നതിനിടെയാണ് നഹർ ദ്വീപ് കുളിക്കാൻ പോയത്. തോട്ടിലേക്ക് ഇറങ്ങുന്നതിനിടയിൽ കാൽവഴുതി വെള്ളത്തിലേക്ക് വീണുവെന്നാണ് പൊലീസ് പറഞ്ഞത്. നല്ല ഒഴുക്കുള്ള പ്രദേശമാണിത്. ഫയർഫോഴ്സ് ചാക്ക യൂണിറ്റിന്റെ നേതൃത്വത്തിൽ സ്‌കൂബ ടീം ഉൾപ്പെടെ സ്ഥലത്ത് എത്തി രാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുബാഷ് കെ.ബി, ഓഫീസർ ലിജു.വി.വി, രഞ്ജിത്ത്, അമൽ രാജ്,ദിനൂപ്, രതീഷ് ,സുജയൻ എന്നിവരാണ് രണ്ടു ദിവസമായി തെരച്ചിൽ നടത്തിയത്. നിർമ്മാണജോലിക്കായി 10വർഷം മുമ്പാണ് നഹർദീപും സംഘവും തിരുവനന്തപുരത്ത് എത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |