യങ്കൂൺ : മ്യാൻമറിൽ കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈനിക ഭരണകൂടത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് സൈന്യം തടവിലാക്കിയ 5000 ത്തിലധികം പ്രതിഷേധക്കാരെ മോചിപ്പിക്കും. രാജ്യത്തെ വിവിധ ജിലുകളിൽ കഴിയുന്ന 5636 പേരെ ഈ മാസാവസാനത്തോടെ മോചിപ്പിക്കുമെന്ന് സൈനിക തലവൻ മിൻ ആങ് ലെയ്ങ് അറിയിച്ചു. ഫെബ്രുവരിയിൽ ആങ്സാൻ സൂ ചി യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത് മുതൽ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിൽ 1100 പേർക്കാണ് ജീവൻ നഷ്ടമായത്. 7000 ലധികം പേരെ തടവിലാക്കി. ജൂണിൽ മാദ്ധ്യമ പ്രവർത്തകരടക്കമുള്ള രണ്ടായിരത്തിലധികം പേരെ സൈന്യം മോചിപ്പിച്ചിരുന്നു.
അതേ സമയം വരാനിരിക്കുന്ന ആസിയൻ ഉച്ചകോടിയിൽ നിന്ന് മ്യാൻമർ സൈനിക മേധാവി മിൻ ആങ് ലെയ്ങിനെ ഒഴിവാക്കാൻ ആസിയാൻ അംഗരാജ്യങ്ങൾ തീരുമാനിച്ചു. തീരുമാനത്തിന് അമേരിക്കയും പിന്തുണ അറിയിച്ചിട്ടുണ്ട്. മ്യാൻമർ മുൻ ഭരണാധികാരി ആങ്സാൻ സൂ ചി യെ സന്ദർശിക്കാൻ ആസിയാൻ പ്രതിനിധികളെ അനുവദിക്കില്ലെന്ന സൈനിക ഭരണകൂടത്തിന്റെ തീരുമാനത്തെ തുടർന്നാണ് ആസിയാൻ കടുത്ത നിലപാട് സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |