തിരുവനന്തപുരം : കേരളത്തിൽ വീണ്ടും വെള്ളപ്പൊക്കം ഭീഷണിയുയർത്തുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രധാനമായും ചർച്ചയാവുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും, രണ്ട് നെതർലൻഡ് മോഡൽ (ഡച്ച് മോഡൽ ) വെള്ളപ്പൊക്ക നിയന്ത്രണം നടപ്പാക്കിയോ എന്നതിനെ കുറിച്ചുമാണ്. 2018ൽ കേരളത്തിൽ വലിയ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായപ്പോഴാണ് നദികളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുള്ള സാദ്ധ്യതകളെ കുറിച്ച് മന്ത്രിമാരും, ഉന്നത ഉദ്യോഗസ്ഥരും ആലോചിച്ചത്. ലോകപ്രശസ്തമായ ഡച്ച് മോഡലായിരുന്നു ഉദ്യോഗസ്ഥർ മന്ത്രിമാർക്ക് മുന്നിൽ വച്ചത്. തൊട്ടുപിന്നാലെ ഇത് നേരിട്ടു കണ്ട് പരിശോധിക്കുന്നതിനായി കേരളത്തിൽ നിന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വൻ സംഘം നെതർലൻഡിലേക്ക് പോയി കാര്യങ്ങൾ നേരിട്ട് കണ്ട് മനസിലാക്കുകയും, കേരളത്തിൽ പ്രയോഗത്തിൽ വരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
നെതർലൻഡ് മോഡലിന് എന്ത് സംഭവിച്ചു
പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാവുമ്പോൾ നദികൾ കവിഞ്ഞൊഴുകാതെ വെള്ളത്തിന് ഒഴുകുന്നതിനാവശ്യമായ സ്ഥലം ഉറപ്പാക്കുന്നതാണ് ഡച്ച് മോഡലിന്റെ പ്രത്യേകത. ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ആരോപിക്കുന്നത് പോലെ മുഖ്യമന്ത്രിയുടെ സന്ദർശനത്തോടെ ഡച്ച് മോഡൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ അവസാനിച്ചു എന്നത് തെറ്റായ പ്രചാരണമാണ്. കേരളം താത്പര്യം അറിയിച്ചതോടെ നെതർലൻഡ്സിൽ നിന്നുള്ള സംഘം കേരളത്തിൽ എത്തി പരിശോധനകൾ നടത്തിയിരുന്നു. പമ്പാ നദിയിൽ പദ്ധതി തയ്യാറാക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പമ്പയിൽ വെള്ളപ്പൊക്കമുണ്ടാവുമ്പോൾ കുട്ടനാട്ടിൽ സ്ഥിരമായി വെള്ളക്കെട്ടുണ്ടാവുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണിത്. എന്നാൽ നെതർലൻഡ്സിൽ നിന്നുള്ള സംഘം എത്തി പ്രാഥമിക കാര്യങ്ങൾ നേരിൽ കണ്ട് ബോദ്ധ്യപ്പെട്ടതിന് ശേഷം പിന്നീട് പദ്ധതിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല.
നെതർലൻഡ് മോഡലിലും വിവാദങ്ങൾ
നെതർലൻഡ് മോഡലിൽ കൺസൽട്ടൻസിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉയർന്നിരുന്നു. മതിയായ യോഗ്യതയില്ലാത്ത രണ്ട് കൺസൽട്ടൻസി കമ്പനികളെ പദ്ധതിയിൽ ഉൾപ്പെടുത്താൻ ഒരു ഉന്നത ഉദ്യോഗസ്ഥൻ ശ്രമിച്ചതോടെയാണ് വിവാദമുണ്ടായത്. അഞ്ചുകോടിക്കാണ് കൺസൾട്ടൻസിക്ക് കരാർ നൽകാൻ തീരുമാനിച്ചത്. വിവാദങ്ങളുയർന്നതിനെ തുടർന്ന് 2021 മാർച്ചോടെ ചെന്നൈ ഐ ഐ ടി ക്ക് കൺസൾട്ടൻസി കരാർ നൽകി. അതേസമയം 2018ൽ വെള്ളപ്പൊക്കമുണ്ടായ ചില ഇടങ്ങളിൽ സംഘടനകൾ വച്ചു നൽകിയ തൂണുകളിൽ ഉയർത്തി നിർത്തിയ വീടുകൾ ഇപ്പോഴത്തെ വെള്ളപ്പൊക്കത്തെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |