തിരുവനന്തപുരം: കയർ വകുപ്പിന് കീഴിലുള്ള കയർഫെഡ്, ഫോംമാറ്റിംഗ്സ് ഇന്ത്യ, കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ച്ചറിംഗ് കമ്പനി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും അനധികൃത നിയമനങ്ങളും സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സഹകരണവകുപ്പിന്റെ ഓഡിറ്റ് വിഭാഗം കയർഫെഡിൽ നടക്കുന്ന ക്രമക്കേടുകളുടെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആന്റണി സർക്കാരിന്റെ കാലത്ത് കയർഫെഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതാണ്. എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തോളമായി ഒരു നിയമനം പോലും പി.എസ്.സി മുഖേന നടത്തിയിട്ടില്ല. പെൻഷൻ പറ്റിയ 13 പേരെ അതേ തസ്തികകളിൽ പെൻഷനാവുന്നതിന് മുമ്പുള്ള ശമ്പളത്തിൽ നിയമിച്ചു. സഹകരണനിയമത്തിലെ വ്യവസ്ഥ മറികടന്നാണിത്. ലക്ഷക്കണക്കിന് രൂപ കയർഫെഡിലെ ഉദ്യോഗസ്ഥർക്ക് ബാദ്ധ്യതയുള്ളതായി ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |