തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലെയും, അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തെയും ചക്രവാതച്ചുഴികൾ ഇരട്ട ന്യൂനമർദ്ദമായി രൂപപ്പെട്ടതാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തും അതിതീവ്ര മഴയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
റവന്യു, പൊലീസ്, ഫയർ ഫോഴ്സ്, തദ്ദേശ വകുപ്പുകളുടെ ജനപങ്കാളിത്തത്തോടെയുള്ള ഏകോപിത പ്രവർത്തനമാണ് ദുരന്ത നിവാരണത്തിൽ നടത്തിവരുന്നതെന്നും ഇന്നലെ സഭയിൽ നടത്തിയ പ്രത്യേക പ്രസ്താവനയിൽ മുഖ്യമന്ത്രി അറിയിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമിനെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും, നാല് ടീമിനെക്കൂടി ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ ജില്ലകളിലും നിയോഗിച്ചിട്ടുണ്ട്. 11 എൻ.ഡി.ആർ.എഫ് ടീമുകൾ വിവിധ ജില്ലകളിലായുണ്ട്. ഇന്ത്യൻ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർ എന്നിവയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. കൊച്ചിയിൽ എയർഫോഴ്സിന്റെ രണ്ട് ഹെലികോപ്ടറുകളും നേവിയുടെ ഹെലികോപ്ടറും സജ്ജമാണ്. കുട്ടിക്കൽ, കൊക്കയാർ മേഖലകളിൽ ഹെലികോപ്ടർ വഴി ഭക്ഷണപ്പൊതികൾ എത്തിച്ചു. പത്തനംതിട്ട മല്ലപ്പള്ളിക്ക് സമീപം കുടുങ്ങിക്കിടന്നവരെ പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |