ബംഗളൂരു:സാമ്പത്തികമായി നേട്ടം കൊയ്യാൻ ഗ്രാമങ്ങളിൽ നിന്ന് നഗരത്തിലേക്ക് ചേക്കേറുന്നവരുടെ എണ്ണം കൂടിവരുന്ന ഈ സാഹചര്യത്തിൽ തീർത്തും വ്യത്യസ്തനാവുകയാണ് കർണാടക സ്വദേശി ജയഗുരു ആചാർ . ഒരു സ്വകാര്യ സ്ഥാപനത്തിലെ എഞ്ചിനിയറിംഗ് ജോലി ഉപേക്ഷിച്ച് തന്റെ പിതാവിനൊപ്പം കന്നുകാലികൃഷിയിലേർപ്പെട്ട ഈ ഇരുപത്താറുകാരന്റെ വരുമാനം ഇന്ന് കോടികളാണ്. കുട്ടിക്കാലം മുതലേ കൃഷിയെ സ്നേഹിച്ച ജയഗുരു പുതിയ മാർഗങ്ങൾ ഉൾക്കൊള്ളിച്ചാണ് കൃഷി നടത്തുന്നത്. വരുമാനത്തെക്കാൾ മനസിന്റെ സന്തോഷമാണ് പ്രധാനമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
വിജയത്തിന്റെ നിർവചനം എന്താണ് എന്നതിന് ഓരോ മനുഷ്യർക്കും വ്യത്യസ്ത അഭിപ്രായമായിരിക്കും. എന്നാൽ ജയഗുരുവിന്റെ അഭിപ്രായത്തിൽ എത്ര ശമ്പളം കിട്ടുന്നു എന്നതിനെക്കാൾ മാനസികമായി സന്തോഷം നൽകാൻ കഴിയുന്നുണ്ടോ എന്നതിനാണ് പ്രാധാന്യം നൽകേണ്ടത് .ലക്ഷങ്ങൾ സമ്പാദിക്കുന്നവർ പോലും ചിലപ്പോൾ മാനസികമായി സംതൃപ്തരായിരിക്കണമെന്നില്ല. കൃഷിയെ കൂടുതൽ സ്നേഹിച്ചിരുന്ന ജയഗുരു 2019 ലാണ് ജോലി രാജി വെച്ചത്. കൃഷിയിലൂടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു. കന്നുകാലികളുടെ എണ്ണവും നൂറിലേറെയായി ഉയർത്തി. കഠിനമായ പരിശ്രമത്തിലൂടെ വരുമാനം മാസം ലക്ഷങ്ങളിലേക്കുയർന്നു.
പാലിൽ നിന്നും ലഭിക്കുന്ന വരുമാനമല്ലാതെ ഉണക്കിയ ചാണകം വിൽക്കുന്നതിലൂടെയും ചെടികൾക്ക് വളമായി ഉപയോഗിക്കാവുന്ന ഗോമൂത്രവും ചാണകവും പശുവിനെ കൂളിപ്പിച്ച വെള്ളവും ചേർത്തുണ്ടാക്കുന്ന ലായനിയും വിൽക്കുന്നതിലൂടെ മാസം 8-11 ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്.
പശുവിന്റെ ജടം കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നതിനു പകരം വലിയ ടാങ്കുകളിലാക്കി അതിൽ വെള്ളം ,വെണ്ണ, ഗോമൂത്രം തുടങ്ങിയ വസ്തുക്കൾ ചേർത്ത് ആറു മുതൽ ഏഴു മാസം വരെ അടച്ചു വച്ച് പൂർണ്ണമായും അഴുകാൻ അനുവദിച്ച ശേഷം അത് കൃഷിക്കാർക്ക് വളമായി വിൽക്കുന്നു.
നിലവിൽ 750 ലിറ്റർ പാലും,40 ലിറ്റർ നെയ്യുമാണ് ദിവസേന വിൽക്കുന്നത്. ഭാവിയിൽ പാലുൽപ്പന്നങ്ങളുടെ നിർമാണവും തുടങ്ങാനാണ് ജയഗുരുവിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |