ഇസ്ലാമാബാദ് : പാകിസ്ഥാന്റെ ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ)യുടെ പുതിയ തലവനെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് പാകിസ്ഥാൻ ഇൻഫമേഷൻ മന്ത്രി ഫവാദ് ചൗധരി അറിയിച്ചു. ആരെ ഐഎസ്‌ഐ തലവനാക്കും എന്നത് സംബന്ധിച്ച് പാക് സർക്കാരും, സൈന്യവും തമ്മിൽ തർക്കമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എല്ലാ പ്രശ്നവും പരിഹരിച്ചു എന്നാണ് പാക് മന്ത്രിയുടെ അവകാശവാദം. തർക്കങ്ങൾക്കിടെ ആർമി ചീഫ് ജനറൽ ഖമർ ജാവേദ് ബജ്വ തിങ്കളാഴ്ച ഐഎസ്‌ഐ ആസ്ഥാനം സന്ദർശിച്ചിരുന്നു. രാജ്യത്തെ ആഭ്യന്തര സുരക്ഷയും അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തെ കുറിച്ചും ചർച്ച ചെയ്യുന്നതിനായിട്ടാണ് സന്ദർശനം നടത്തിയതെന്നാണ് മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് വന്നത്. അതേസമയം ഐഎസ്‌ഐ മേധാവിയുടെ നിയമനവുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നതിനാൽ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യം കൽപ്പിച്ചിരുന്നു.
നിലവിലെ ഐഎസ്‌ഐ മേധാവി ലഫ്റ്റനന്റ് ജനറൽ ഹമീദിനെ പെഷവാർ കോർപ്സ് കമാൻഡർ ആക്കിയതായി സൈന്യം ഒക്ടോബർ 6 ന് പ്രഖ്യാപിച്ചിരുന്നു, പകരം ലഫ്റ്റനന്റ് ജനറൽ നദീം അഹമ്മദ് അൻജും പാക് ചാരസംഘടനയുടെ തലവനായി നിയമിതനായി. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറക്കാൻ തയ്യാറായിരുന്നില്ല. ഇത് സിവിൽ സൈനിക ബന്ധത്തിലെ പുതിയ തർക്കമായി വിദഗ്ദ്ധർ വിലയിരുത്തിയിരുന്നു. നാളെ ഗൾഫ് രാജ്യത്തിലേക്ക് സന്ദർശനം നടത്താൻ ഒരുങ്ങുന്നതിന് തൊട്ട് മുൻപ് പ്രധാനമന്ത്രിയുടെ ഓഫീസ് നദീം അഹമ്മദ് അൻജുവിനെ ചാരത്തലവനാക്കി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |