തിരുവനന്തപുരം: കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരുടെ ത്രിദിന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇതര ബാങ്കുകളിൽ ഇന്നലെ നടത്തിയ സംസ്ഥാന പണിമുടക്ക് പൂർണം. വാണിജ്യ ബാങ്കുകളിലെയും ഗ്രാമീൺ ബാങ്കിന്റെയും ശാഖകൾ അടഞ്ഞുകിടന്നു. തുടർപ്രക്ഷോഭങ്ങളുടെ ഭാഗമായി ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിൽ ത്രിദിന പണിമുടക്കും മാർച്ച് മുതൽ അനിശ്ചിതകാല പണിമുടക്കും നടത്താൻ കാത്തലിക് സിറിയൻ ബാങ്കിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും ഐക്യവേദിയായ സി.എസ്.ബി യുണൈറ്റഡ് ഫോറം തീരുമാനിച്ചു. പണിമുടക്കിയ ജീവനക്കാർ തിരുവനന്തപുരത്ത് സംയുക്ത റാലി നടത്തി. സോണൽ ഓഫീസിന് മുന്നിലെ പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ജയൻ ബാബു സ്വാഗതം ആശംസിച്ചു. നന്ദകുമാർ കൃതജ്ഞത രേഖപ്പെടുത്തി. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, സ്വതന്ത്ര തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് മാഹീൻ അബൂബക്കർ, ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലിങ്കൽ ജയചന്ദ്രൻ, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ. രാമു, സി.ഐ.ടി.യു നേതാവ് വഞ്ചിയൂർ ബാബു, ജി.ആർ. ജയകൃഷ്ണൻ (ഐബോക്ക് സംസ്ഥാന പ്രസിഡന്റ്), എസ്. ശ്രീകുമാർ (ബെഫി), എ.കെ.ബി.ഇ.എഫ് അസിസ്റ്റന്റ് സെക്രട്ടറി എസ്. സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |