കോട്ടയം: പാലപ്പെട്ടി ചന്ദന മോഷണക്കേസിലെ മുഖ്യസൂത്രധാരനായ ഒന്നാം പ്രതി ബിനുകുമാർ (28) അറസ്റ്റിൽ. 15 ലക്ഷം രൂപ വിലവരുന്ന 80 കിലോ ചന്ദനം മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ അതിരാവിലെയാണ് പാലപ്പെട്ടിയിലെ വീട്ടിൽ നിന്ന് വനംവകുപ്പ് സംഘം ബിനുകുമാറിനെ പിടികൂടിയത്. ഈ കേസിൽ മറ്റ് രണ്ടു പ്രതികൾകൂടി പിടിയിലാകാനുണ്ട്.
പാലപ്പെട്ടി ഇണ്ടൻ കാട്ടിൽ മുറിച്ച ചന്ദനമരത്തിന് സമീപം ഒളിപ്പിച്ചിരുന്ന 15 ലക്ഷം രൂപ വിലമതിക്കുന്ന 80 കിലോ 12 ചന്ദനക്കഷ്ണങ്ങൾ വനം വകുപ്പ് കണ്ടെടുത്തിരുന്നു. മറയൂർ സാൻഡൽ ഡിവിഷൻ ഡോഗ് സ്ക്വാഡിലെ മെൽവിനുമായി നടത്തിയ പരിശോധനയാണ് ബിനുകുമാറിലേക്ക് അന്വേഷണം എത്തിയത്. പാലപ്പെട്ടി ആദിവാസിക്കുടിയിയിലെത്തിയ മെൽവിൻ ബിനുകുമാറിന്റെ വീട്ടിലേക്കാണ് ഓടിക്കയറിയത്.
കൂടുതൽ അന്വേഷണത്തിലൂടെ ബിനുകുമാർ, ചിന്നക്കുപ്പൻ, സുദർശൻ എന്നിവരാണ് കാട്ടുപാതയിലൂടെ ചന്ദനം തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ചതെന്ന് വ്യക്തമായി. ചന്ദനക്കടത്ത് വിവരം വനംവകുപ്പിന് ഒറ്റിക്കൊടുത്തെന്നാരോപിച്ച് 11 മാസം മുമ്പ് പാലപ്പെട്ടി സ്വദേശിനി ചന്ദ്രികയെ വെടിവച്ചു കൊന്നതടക്കം നിരവധി ചന്ദനക്കേസുകളിലെ പ്രതിയാണ് ബിനുകുമാറെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |