തിരുവനന്തപുരം: അവിവാഹിതയായി പ്രസവിച്ച മകളുടെ ഭാവിയെക്കരുതിയാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് തന്റെ പിതാവ് പറയുന്നതെന്ന് അനുപമ എസ് ചന്ദ്രൻ. മകൾക്ക് വേണ്ടി ചെയ്തതല്ലേ എന്നാണ് അച്ഛൻ ചോദിക്കുന്നത്. അത് തന്നെയല്ലേ താനും ചെയ്യുന്നത്. നൊന്തു പ്രസവിച്ച മകനുവേണ്ടിയല്ലേ താൻ പോരാടുന്നതെന്ന് അനുപമ ചോദിക്കുന്നു.
കുഞ്ഞിനെ തിരിച്ച് കിട്ടണമെന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളൂവെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനുപമ വ്യക്തമാക്കി. ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തിനെ സംഘടനാ പ്രവർത്തനത്തിനിടയിലാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും.
ഇതിനിടെ ഗർഭിണിയായി. ആ സമയത്ത് അജിത്തിന് ഒരു ഭാര്യയുണ്ടായിരുന്നുവെന്നത് ശരിയാണ്. എന്നു കരുതി തന്റെ കുഞ്ഞിനു മേൽ അമ്മയെന്ന നിലയിൽ അവകാശമില്ലെന്നു നിശ്ചയിക്കാൻ മറ്റുള്ളവർക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് അനുപമ ചോദിക്കുന്നു.
കുട്ടിയെ ഉപേക്ഷിക്കുന്നുവെന്ന് തന്നോട് എഴുതി വാങ്ങിയതു ചതിയിലൂടെയാണെന്നും അനുപമ വ്യക്തമാക്കി. 'അവനെ ദത്തെടുത്തവർക്ക് എന്റെ സങ്കടം മനസിലാകും.അവർ അവനെ വളർത്താൻ തുടങ്ങിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. ഞാൻ എല്ലാ അപമാനവും സഹിച്ച് ഒൻപതു മാസം വയറ്റിലിട്ടു വളർത്തിയതാണ്.'- അനുപമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |