തിരുവനന്തപുരം: നാവായിക്കുളം 28-ാം മൈലില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. കെ എസ് ആർ ടി സി ബസും, കണ്ടെയ്‌നറും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറേകാലോടെയായിരുന്നു അപകടം. വിഴിഞ്ഞം ഡിപ്പോയില്‍ നിന്ന് പാലക്കാട്ടേക്ക് പോയ ബസും കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കണ്ടെയ്‌നറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കണ്ടെയ്‌നറിന്റെ ഡ്രൈവിങ് ക്യാബിന്‍ നിയന്ത്രണം വിട്ട് തിരിഞ്ഞ് തൊട്ടുപിന്നാലെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അഞ്ചുപേരും ബസിലുണ്ടായിരുന്നതാണെന്നാണ് വിവരം. ഇവരെ വിവിധ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല. കണ്ടെയ്‌നര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു
കല്ലമ്പലം, നാവായിക്കുളം പ്രദേശങ്ങൾ സ്ഥിരം അപകട മേഖലകളാണ്. നിരവധി ജീവനുകളാണ് ഇവിടെ നഷ്ടമായത്. റോഡിലെ വളവുകളും അമിത വേഗതയുമാണ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നത്. കല്ലമ്പലം കവലയിൽ ട്രാഫിക് നിയന്ത്രണസംവിധാനങ്ങൾ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞദിവസം ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു. ആറു മാസത്തിനിടെ ഇവിടെ നടന്നത് ഇരുപതോളം അപകടങ്ങളാണ്. ഏഴുപേരാണ് മരിച്ചത്. അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |