ന്യൂഡൽഹി: രാമജന്മഭൂമിയിലെ രാംലല്ലയിൽ ദർശനം നടത്താനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അയോദ്ധ്യയിലെത്തി. ഇന്ന് രാംലല്ലയിലും ഹനുമാൻ ഗർഹിയിലും അദ്ദേഹം പ്രാർത്ഥന നടത്തും. ഇത് അയോദ്ധ്യയിലെ അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണ്.
ഇന്നലെ രാവിലെ ലക്‌നൗവിലെത്തിയ കെജ്‌രിവാൾ സുൽത്താൻപൂർ കോടതിയിൽ ഹാജരായി. 2014ൽ നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ മത്സരിച്ചപ്പോൾ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിലാണിത്. വൈകിട്ടോടെ അയോദ്ധ്യയിലെത്തി സരയൂ ആരതിയിൽ പങ്കെടുത്തു.
അടുത്ത വർഷം നടക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ 403 സീറ്റുകളിലും മത്സരിക്കുമെന്നും അധികാരത്തിലെത്തിയാൽ 24 മണിക്കൂറിനകം 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്നും കെജ്‌രിവാൾ പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ശ്രീരാമനെ പ്രാർത്ഥിക്കുന്നവരെ ജനങ്ങളും ദൈവങ്ങളും തിരിച്ചറിയുമെന്നും ഇവർക്ക് അവരുടെ അനുഗ്രഹം ലഭിക്കാൻ പോകുന്നില്ലെന്നും കേന്ദ്രമന്ത്രി മുക്തർ അബ്ബാസ് നഖ്‌വി പറഞ്ഞു. ബി.ജെ.പി മതം രാഷ്ട്രീയവുമായി കൂട്ടി കലർത്തിയത് മൂലം മറ്റ് രാഷ്ട്രീയ നേതാക്കളും മത കേന്ദ്രങ്ങൾ സന്ദർശിക്കാൻ നിർബന്ധിതരാകുന്നുവെന്ന് കോൺഗ്രസ് നേതാവ് റാഷിദ് ആൽവി പ്രതികരിച്ചു. എന്നാൽ, അയോദ്ധ്യ സന്ദർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും, രാമരാജ്യത്തിന്റെ ആദർശം യാഥാർത്ഥ്യമാക്കുന്നത് കുറ്റകൃത്യമല്ലെന്നും എ.എ.പി യു.പി തിരഞ്ഞെടുപ്പ് ഇൻചാർജ് സഞ്ജയ് സിംഗ് എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |