തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ശനിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാളെയും മറ്റന്നാളും ഒൻപത് ജില്ലകളിലും ശനിയാഴ്ച്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ കനക്കാൻ കാരണം. അടുത്ത മണിക്കൂറുകളിൽ ഈ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയേക്കും.മലയോര മേഖലകളിൽ കൂടുതൽ ജാഗ്രത വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കേരളതീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് തടസമില്ല. വ്യാഴാഴ്ച രാത്രി വരെ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാദ്ധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |